കെഎസ്ആര്‍ടിസി റീസ്ട്രക്ചര്‍ 2.0 നടപ്പിലാക്കും; മുഖ്യമന്ത്രി

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസി സര്‍ക്കാരില്‍ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കെഎസ്ആര്‍ടിസി റീസ്ട്രക്ചര്‍ 2.0 നടപ്പിലാക്കാം.

ഇത് സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഉന്നമനത്തിന് അത്യാവശ്യമാണ്. ജീവനക്കാരുടെ പൂര്‍ണ സഹകരണം നിലനിര്‍ത്തണം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും എല്ലാ ജീവനക്കാര്‍ക്കും 1500 രൂപ വീതം അനുവദിച്ച് നല്‍കിയിട്ടുണ്ട്. പുനസംഘടനയ്ക്ക് ജീവനക്കാരുടെ പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നു.

കെഎസ്ആര്‍ടിസിയില്‍ 1-7-2016 മുതല്‍ ഒന്‍പത് ഡിഎ കുടിശിക ഉണ്ട്. ഇതില്‍ മൂന്ന് ഡിഎ ഗഡു മാര്‍ച്ച് മാസം നല്‍കും. ശമ്പള പരിഷ്‌കരണം ന്യായമായ വിഷയമാണ്. മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നല്‍കാനുള്ള ചര്‍ച്ച ആരംഭിക്കും.

2021 ജൂണ്‍ മാസം മുതല്‍ ശമ്പള പരിഷ്‌കരണം നല്‍കും. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ സ്ഥാനക്കയറ്റം നല്‍കുക പ്രയാസമാണ്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ പത്ത് ശതമാനം സ്ഥാനക്കയറ്റം നല്‍കും. ആശ്രിത നിയമനത്തിന് അര്‍ഹതയുള്ളവരെ നിയമനത്തിന് പരിഗണിക്കും.

സര്‍ക്കാര്‍ ഇതുവരെ വായ്പയായി നല്‍കിയ 3897.13 കോടി രൂപ ഇക്വിറ്റിയായി മാറ്റണമെന്നും 961.71 കോടി രൂപ എഴുതിത്തള്ളാനും തത്വത്തില്‍ തീരുമാനിച്ചതാണ്. പിരിച്ചുവിട്ട താത്കാലിക വിഭാഗം ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരില്‍ പത്ത് വര്‍ഷത്തിലേറെ സര്‍വീസുള്ളവരെ കെയുആര്‍ടിസിയില്‍ സ്ഥിരപ്പെടുത്തും. മറ്റുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ സ്ഥിരപ്പെടുത്തും.

ഭരണ നിര്‍വഹണ ഓഫീസ് ജില്ലയില്‍ ഒന്നായി നിജപ്പെടുത്തും. പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേര്‍ന്ന് പെട്രോള്‍, ഡീസല്‍ ഔട്ട്‌ലെറ്റ് തുറക്കും. മെക്കാനിക്കല്‍ ജീവനക്കാരെ പുനരധിവസിപ്പിക്കും.

ഹോള്‍ട്ടിങ് സ്റ്റേഷനുകളില്‍ വൃത്തിയുള്ള വിശ്രമ മുറി അനുവദിക്കും. ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രൊമോഷന്‍ സാധ്യത സൃഷ്ടിക്കും. വികാസ് ഭവന്‍ ഡിപ്പോ നവീകരണവും വാണിജ്യ സമുച്ചയവും ഉണ്ടാക്കും. മൂന്നാറില്‍ ടൂറിസം സമുച്ചയം ആരംഭിക്കും.

റീസ്ട്രക്ചര്‍ 2.0 നടപ്പിലാക്കുന്നതിനായി ജീവനക്കാരുടെ പൂര്‍ണ്ണ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് താഴെപറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കും.

1. കെഎസ്ആര്‍ടിസിയില്‍ 01-7-2016 മുതലുളള ഒന്‍പത് ഗഡു ഡിഎ കുടിശ്ശികയാണ്. ഇതില്‍ മൂന്നു ഗഡു ഡിഎ 2021 മാര്‍ച്ച് മാസം നല്‍കും.

2. 2016 മുതല്‍ അര്‍ഹമായ ശമ്പളപരിഷ്‌ക്കരണം 2021 ജൂണ്‍ മാസം മുതല്‍ പ്രാബല്യത്തിലാകും.

3. ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയില്‍ ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ തസ്തികയിലും സ്ഥാനക്കയറ്റം നല്‍കാന്‍ കഴിയില്ല. എന്നാല്‍, എല്ലാ തലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തുശതമാനമെങ്കിലും സ്ഥാനക്കയറ്റം നല്‍കുന്നത് പരിഗണിക്കും.

4. ആശ്രിത നിയമനത്തിന് അര്‍ഹതയുളളവരെ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തില്‍ ഒഴിവുളള തസ്‌കയിലേയ്ക്ക് പരിഗണിക്കും.

5. ജീവനക്കാരുടെ ശമ്പള റിക്കവറികള്‍, ബാങ്കുകള്‍, എല്‍ഐസി, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കുന്നതിനുള്ള ഇനത്തില്‍ 3062020ലെ കണക്കുപ്രകാരം 2016 മുതല്‍ കുടിശ്ശികയുളള 225 കോടി രൂപ ഈ വര്‍ഷം നല്‍കും. (ഇത് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്).

6. സര്‍ക്കാര്‍ ഇതുവരെ വായ്പയായി നല്‍കിയ 3197.13 കോടി രൂപ സര്‍ക്കാര്‍ ഇക്വിറ്റിയായി മാറ്റണമെന്നതും അതിന്‍മേലുളള പലിശയും പിഴപലിശയും ചേര്‍ന്ന 961.79 കോടി രൂപ എഴുതിതള്ളണമെന്നതും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

7. എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.റ്റി.സി.യുടെ കീഴില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കിഫ്ബിയുടെ വായ്പയാണ് ഇതിന് ലഭ്യമാക്കുക.

8. പിരിച്ചുവിട്ട താല്‍ക്കലിക വിഭാഗം ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ പത്ത് വര്‍ഷത്തിന്‍മേല്‍ സര്‍വീസുള്ള അര്‍ഹതയുളളവരെ ആദ്യഘട്ടമായി കെയുആര്‍ടിസിയില്‍ സ്ഥിരപ്പെടുത്തും. ബാക്കി പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കും.

9. ഒരു റവന്യൂ ജില്ലയില്‍ ഒരു പ്രധാന ഡിപ്പോയില്‍ മാത്രം ഭരണനിര്‍വ്വഹണ ഓഫീസ് (14 ഓഫീസുകള്‍) കളുടെ എണ്ണം നിജപ്പെടുത്തും.

10. പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ കെഎസ്ആര്‍ടിസിയുടെ 76 ഡിപ്പോകളില്‍ പൊതുമേഖലാ എണ്ണകമ്പനികളുമായി ചേര്‍ന്ന് പെട്രോള്‍, ഡീസല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കല്‍ ജീവനക്കാരെ നിയോഗിക്കും.

11. മേജര്‍ വര്‍ക്ഷോപ്പുകളുടെ എണ്ണം 14 ആയും, സബ്ഡിവിഷന്‍ വര്‍ക്ഷോപ്പുകളുടെ എണ്ണം 6 ആയും പുനര്‍ നിര്‍ണ്ണയിക്കും. നിലനിര്‍ത്തുന്ന 20 വര്‍ക്ക്‌ഷോപ്പുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും.

12. ഹാള്‍ട്ടിങ് സ്റ്റേഷനുകളില്‍ വൃത്തിയുളള വിശ്രമ മുറികള്‍ ക്രൂവിന് ഒരുക്കും.

13. ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രമൊഷന്‍ സാധ്യതകള്‍ സൃഷ്ടിക്കും.

14. കിഫ്ബിയുമായി സഹകരിച്ച് വികാസ് ഭവന്‍ ഡിപ്പോ നവീകരണവും വാണിജ്യസമുച്ചയ നിര്‍മാണവും കെടിഡിസിയുമായി സഹകരിച്ച് മൂന്നാറില്‍ ഹോട്ടല്‍ സമുച്ചയവും ആരംഭിക്കും.

15. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഷോപ്‌സ് ഓണ്‍ വീല്‍സ്, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ പരസ്യം തുടങ്ങിയ വിവിധ പദ്ധതികള്‍ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News