കണ്ണൂർ പിലാത്തറ – പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇനി നിയമത്തിന്റെ കണ്ണിൽ പെടാതെ രക്ഷപെടാനാകില്ല. റോഡിലൂടെ സഞ്ചരിക്കുന്ന മുഴുവൻ സമയവും വാഹനം ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും.
സംസ്ഥാനത്തെ ആദ്യ സേഫ്റ്റി കോറിഡോർ ആയ ഇവിടെ ഏതു ചെറിയ വീഴ്‌ചയും അതിനൂതനമായ എ എൻ പി ആർ ക്യാമറ ഒപ്പിയെടുക്കും.
സംസ്ഥാനത്തെ ഏറ്റവും മികച്ച റോഡുകളിൽ ഒന്നാണ് പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ്.
എന്നാൽ ഇതുവഴി പോകുന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടൊപ്പം അപകടങ്ങളും പതിവായി.പാത അപകടരഹിതമാക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് സേഫ്റ്റി കോറിഡോർ പദ്ധതി.
ടി വി രാജേഷ് എംഎൽഎയുടെ ഇടപെടലിനെതുടർന്ന് നാറ്റ്‌പാക് പഠനം നടത്തിയാണ് റോഡ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്.ഇതിന്റെ ഭാഗമായി 21 കിലോമീറ്റർ ദൂരം മുഴുവൻ ക്യാമറയുടെ നിരീക്ഷണത്തിലായി.ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ സംസ്ഥാനത്തെ ആദ്യ സേഫ്റ്റി കോറിഡോർ ഉദ്ഘാടനം ചെയ്തു.
അഞ്ച് സ്ഥലങ്ങളിൽ സ്ഥാപിച്ച എ എൻ പി ആർ ക്യാമറകൾ വാഹനങ്ങളുടെ വേഗം, നമ്പർ പ്ലേറ്റ് എന്നിവ അടയാളപ്പെടുത്തും. മറ്റിടങ്ങളിൽ റോഡിന്റെ എല്ലാ വശങ്ങളും പരിസര പ്രദേശങ്ങളും പകർത്താൻ ശേഷിയുള്ള 26 പാൻ-ടിൽറ്റ്-സൂം ക്യാമറകളും നാല് ബുള്ളറ്റ് ക്യാമറകളും സ്ഥാപിച്ചു.
ദൃശ്യങ്ങൾ നിരീക്ഷിക്കാനും മോണിറ്ററിങ്ങിനും പ്രത്യേക സംവിധാനമുണ്ട്.ഗതാഗത നിയമ ലംഘനം കൂടാതെ മറ്റ് കുറ്റ കൃത്യങ്ങളും നിയമലംഘനങ്ങളും തടയുക ലക്ഷ്യം വച്ചാണ് റോഡ് മുഴുവനായും കാമറ നിരീക്ഷണത്തിൽ ആക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here