ദിലീപ് അനുകൂല താരങ്ങളുടെ യുഡിഎഫ് പ്രവേശം; ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആശങ്കയിൽ

ഇടവേള ബാബു ഉൾപ്പെടെയുള്ള ദിലീപ് അനുകൂല താരങ്ങളുടെ യുഡിഎഫ് പ്രവേശം, തിരിച്ചടിയായേക്കുമെന്ന ആശങ്കയിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ.

ദിലീപിൻ്റെയും ഇടവേള ബാബുവിൻ്റേയും സ്ത്രീവിരുദ്ധ പ്രതിച്ഛായയാണ് ഇവരുടെ ആശങ്കക്ക് അടിസ്ഥാനം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി കൂറുമാറുകയും, നടിയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തുകയും ചെയ്ത ഇടവേള ബാബുവിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ചില താരങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിന് പിന്നിൽ ദിലീപാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.

ഇടവേള ബാബു, ധർമ്മജൻ ബോൾഗാട്ടി, രമേശ് പിഷാരടി തുടങ്ങി ദിലീപ് അനുകൂലികളായ ചില താരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് വേദിയിലെത്തിയത് ചർച്ചയായിരുന്നു. ഇടവേള ബാബു ആയിരുന്നു ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

പരസ്യമായി രംഗത്തെത്തിയില്ലെങ്കിലും നടൻ ദിലീപ് ഈ നീക്കങ്ങൾക്ക് ചരട് വലിച്ചു. ഈ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ദിലീപിൻ്റെയും ഇടവേളബാബുവിൻ്റെയും സ്ത്രീ വിരുദ്ധ പ്രതിച്ഛായ തിരിച്ചടിയാകുമെന്ന ആശങ്ക ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉയർന്നത്.

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി സ്വീകരിച്ച കർശന നിലപാടാണ് ദിലീപ് അനുകൂലികളെ ഇടത് വിരുദ്ധരാക്കിയത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു പലഘട്ടത്തിലും പരസ്യമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല വിചാരണയ്ക്കിടെ കൂറുമാറി ദിലീപിന് അനുകൂലമായി കോടതിയിൽ മൊഴി നൽകുകയും ചെയ്തു.

താര സംഘടനയായ അമ്മ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അക്രമത്തിന് ഇരയായ നടിക്ക് അവസരം നൽകേണ്ടതില്ലെന്ന പരസ്യ നിലപാടാണ് ഇടവേള ബാബു സ്വീകരിച്ചത്. മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാൻ ആവില്ലല്ലോ എന്ന അദ്ദേഹത്തിൻറെ പരാമർശം വിവാദമാവുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് എ വിഭാഗത്തിലെ ചില പ്രമുഖ നേതാക്കൾ ആശങ്ക നേതൃയോഗത്തിൽ പങ്കുവച്ചത്.
ദിലീപിൻ്റെ സുഹൃത്തും ആലുവ എം എൽ എ യുമായ അൻവർ സാദത്ത് ആയിരുന്നു ദിലീപ് അനുകൂലികളായ താരങ്ങളുടെ കോൺഗ്രസ് പ്രവേശത്തിന് ഇടനിലക്കാരനായത്.

ഇതിനിടെ ദിലീപിൻ്റെ രാഷ്ട്രീയ നീക്കം അമ്മ സംഘടനക്കുള്ളിലും അസ്വസ്ഥതകൾക്ക് വഴി തുറന്നു.
ഇടവേള ബാബുവിനെതിരെ പരസ്യ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ രംഗത്തെത്തിയത് ഇതിൻ്റെ സൂചനയാണ്.

കുത്തിത്തിരിപ്പുണ്ടാക്കുന്ന ഇടവേളബാബു അമ്മയുടെ പ്രതിപക്ഷ നേതാവാണെന്നായിരുന്നു ഷമ്മി തിലകൻ്റെ പ്രസ്താവന .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News