മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല ചുവയോടെ മറുപടി നല്‍കിയ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത് ഐഎഎസ് വിവാദത്തില്‍.
മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ പി പ്രവിത, റിപ്പോര്‍ട്ടര്‍ ആണെന്ന വിവരം ചൂണ്ടിക്കാട്ടി പ്രശാന്തിനു സന്ദേശമയച്ചപ്പോഴായിരുന്നു പ്രശാന്തിന്റെ ഇത്തരത്തിലുള്ള പ്രതികരണം.
ആഴക്കടല്‍ മത്സ്യബന്ധനപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ സഹിതമുള്ള മറുപടി പ്രശാന്ത് തിരിച്ചയച്ചത്.
പ്രശാന്തും മാധ്യമപ്രവര്‍ത്തകയും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:
ലേഖിക : ഹായ്, എന്റെ പേര് പ്രവിത. മാതൃഭൂമി ലേഖികയാണ്. ഇപ്പോള്‍ സംസാരിക്കാന്‍ സമയമുണ്ടാകുമോ? വാര്‍ത്തയുമായി ബന്ധപ്പെട്ട കാര്യത്തിനാണ്.
എന്‍ പ്രശാന്ത് : സുനില്‍ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കര്‍ അയക്കുന്നു
ലേഖിക : (സ്‌മൈലികള്‍) നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നതല്ല, എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളതെന്ന് അറിയാന്‍ മാത്രമാണ്.
എന്‍ പ്രശാന്ത് : അഭിനേത്രിയുടെ ചിത്രമുള്ള അശ്ലീലച്ചുവയുള്ള സ്റ്റിക്കര്‍
ലേഖിക : ഇതെന്ത് തരം മറുപടിയാണ് ..!
എന്‍ പ്രശാന്ത് : മറ്റൊരു നടി നിലവിളിക്കുന്ന തരം സ്റ്റിക്കറിലൂടെ മറുപടി
ലേഖിക : ഇത്ര അശ്ലീലച്ചുവയുള്ള പ്രതികരണം ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ പോസ്റ്റിലിരിക്കുന്ന ഒരാളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഇത് ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ ഞാന്‍ ഉന്നയിക്കും. എനിക്ക് നിങ്ങളുടെ ഭാഗത്ത് നിന്ന് പ്രതികരണം വേണ്ട. എല്ലാറ്റിനും പുറമേ, നിങ്ങളാദ്യം സ്ത്രീകളോട് പെരുമാറുന്നതെങ്ങനെയെന്ന് പഠിക്കണം. നന്ദി!
എന്‍ പ്രശാന്ത് : എന്ത്?!
എന്‍ പ്രശാന്ത് : വാര്‍ത്ത കിട്ടാനുള്ള വഴി കൊള്ളാം. പക്ഷേ സോറി, നിങ്ങള്‍ക്ക് ആള് മാറിപ്പോയി. വഴിയും മാറിപ്പോയി. ബൈ മാഡം.
എന്‍ പ്രശാന്ത് : ചില മാധ്യമപ്രവര്‍ത്തകരെയും ശുചീകരണത്തൊഴിലാളികളെയും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അദ്ഭുതമില്ല.
പ്രശാന്തിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു സംഭാഷണമുണ്ടായതിനെ തുടര്‍ന്ന് പത്രസ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട്, ആദ്യം അയച്ച സ്റ്റിക്കര്‍ മെസേജുകള്‍ ഡിലീറ്റും ചെയ്യുകയായിരുന്നു.
എന്നാല്‍ വിഷയം വിവാദമായതിന് ശേഷം സംഭവത്തിന് വിശദീകരണവുമായി പ്രശാന്തിന്റെ ഭാര്യ രംഗത്തെത്തി. എന്റെ ഭര്‍ത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ഒരു മാധ്യമപ്രവര്‍ത്തക ശല്ല്യപ്പെടുത്തിയെന്നാണ് പ്രശാന്തിന്റെ ഭാര്യ ലക്ഷി പറയുന്നത്.
താനാണ് വാട്ട്സാപ്പില്‍ പ്രശാന്തിന്റെ മൊബൈലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകയ്ക്ക് മെസേജ് അയച്ചതെന്ന് ലക്ഷ്മി പറയുന്നു. തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ഒരു കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ ഭര്‍ത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യന്‍/മാന്യയുടെ നിര്‍മ്മിത വാര്‍ത്ത. ഉച്ചക്ക് പ്രശാന്ത് ഊണ് കഴിക്കുമ്പോള്‍ എന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ഈ ചാറ്റിന് മറുപടി ഇട്ടത് ഞാനായത് കൊണ്ടാണ് ഈ പോസ്റ്റ് ഞാനിടുന്നത്.
മനസ്സ് സ്വസ്ഥമായിരിക്കാന്‍ പ്രശാന്തിനെ ഫോണില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും പരമാവധി മാറ്റി നിര്‍ത്താനാണ് എന്റെ ശ്രമം. പെട്ടെന്ന് കേറി ഒന്നും പ്രതികരിക്കാതിരിക്കാന്‍. ഇതുവരെ നല്ല കുട്ടിയായി മിണ്ടാതിരിപ്പുണ്ട്.
ഒരു വ്യക്തി ഒരു വാര്‍ത്തയോട് പ്രതികരിക്കണോ വേണ്ടയോ എന്ന് ഒരു ലേഖകനോ ലേഖികയോ തീരുമാനിക്കുന്ന നാടല്ല ഇത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് മാതൃഭുമിയിലെ തന്നെ മുതിര്‍ന്ന ലേഖകരോട് ഉള്‍പ്പെടെ പ്രശാന്ത് പറഞ്ഞിട്ടുള്ളതാണെന്ന് എനിക്കറിയാം.
അത് മനസ്സിലാക്കുന്നവരാണ് ഒട്ടുമിക്ക പത്രപ്രവര്‍ത്തകരും. അച്ചടക്കമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയാനുള്ളത് പറയേണ്ടവരോട് രേഖാമൂലം പറയും. പെഴ്സണല്‍ വാട്ട്സാപ്പ് വഴി ഒരു കഅട ഉദ്യോഗസ്ഥനെയും വീട്ടിലിരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യം ചെയ്യാനും അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഉത്തരം കൊടുത്തില്ലെങ്കില്‍ അപമാനിച്ച് വാര്‍ത്ത കൊടുക്കാനും ഈ നാട് വെള്ളരിക്കാപ്പട്ടണമല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here