ഗര്‍ഭസ്ഥശിശു ചികിത്സാ രംഗത്ത് അതിനൂതന മാറ്റവുമായി ശ്രദ്ധ പ്രോജക്ട്

തിരുവനന്തപുരം: ഗര്‍ഭസ്ഥശിശു ചികിത്സാരംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്.എ.ടി. ഒബ്‌സറ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗവും എന്‍.എച്ച്.എമ്മും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘ശ്രദ്ധ’ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

ഹൈ എന്‍ഡ് അള്‍ട്രാസൗണ്ട് മെഷീന്‍, രക്തം അനാലിസിസ് ചെയ്യുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ തുടങ്ങിയവയുള്‍പ്പടെ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സിഡിസിയില്‍ ശ്രദ്ധ പദ്ധതി സജ്ജമാക്കിയിരിക്കുന്നത്.

ശിശുമരണ നിരക്ക് ഇനിയും കുറയ്ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവഷ്‌ക്കരിച്ചിട്ടുണ്ട്. നേരത്തെ തന്നെ അസുഖങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിനായാണ് ശ്രദ്ധ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഗര്‍ഭാവസ്ഥയുടെ വിവിധ സങ്കീര്‍ണതകള്‍ പരിശോധിച്ച് ഉചിതമായ ചികിത്സ നല്‍കുന്നതിനൊപ്പം മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതുള്‍പ്പെടെയുള്ള രീതിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചികിത്സാ രംഗത്തുണ്ടായ നവീനമായ ഈ മാറ്റത്തിലൂടെ പാവപ്പെട്ട കുടുംബങ്ങളിലുള്ളവര്‍രുള്‍പ്പെടെ ആവശ്യമായി വരുന്ന ഏവര്‍ക്കും ചികിത്സ എത്തിക്കുവാന്‍ ഇതിലൂടെ കഴിയുന്നതാണ്. എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ഈ ചികിത്സാസൗകര്യം പൂര്‍ണമായും സൗജന്യമായി ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും വികാസവും മുന്‍കൂട്ടിയും വളരെ കൃത്യതയോടെയും നിര്‍ണയിക്കുകയും അതിന് വ്യതിയാനമുണ്ടെന്ന് കണ്ടാല്‍ പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാനലക്ഷ്യം.

വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമോ ക്രോമസോമിലെ തകരാര്‍ മൂലമോ ഉണ്ടാകാവുന്ന മാരകവും അല്ലാത്തതുമായ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനാകും. തുടര്‍ന്ന് മാതാപിതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്.

ഇതുമൂലം കുട്ടിയുടെ വളര്‍ച്ച നിരീക്ഷിക്കുന്നതിനും പ്രസവസമയം മുന്‍കൂട്ടി നിര്‍ണയിക്കാനുമാകും. ഭാവിയിലുണ്ടാകുന്ന ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസബിലിറ്റിയുടെ പ്രധാന കാരണം തൂക്കം കുറഞ്ഞ കുട്ടികള്‍ ഉണ്ടാവുന്നതാണ്. മാസം തികയാതെയും തൂക്കം കുറഞ്ഞും കുട്ടികള്‍ ജനിക്കാനുള്ള സാധ്യത അറിയാനും ഒരു പരിധിവരെ തടയാനും ഇതിലൂടെ കഴിയും.

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും വികാസവും അംഗ വൈകല്യമുള്‍പ്പെടെയുള്ള രോഗങ്ങളും മുന്‍കൂട്ടിയും കൃത്യതയോടെയും നിര്‍ണയിക്കുകയും ചികിത്സ നല്‍കുകയും ചെയ്യുക, ഈ ചികിത്സാ മേഖലയിലേക്ക് പി.ജി. ഡോക്ടര്‍മാരെയും കണ്‍സള്‍ട്ടന്റുമാരെയും പരിശീലിപ്പിക്കുക, ഗര്‍ഭസ്ഥശിശു ചികിത്സാരംഗത്തെ നൂതന മാറ്റങ്ങളുള്‍ക്കൊള്ളുന്ന ചികിത്സാപദ്ധതി മുഴുവന്‍ സമയവും ക്രമേണ മറ്റു സ്ഥലങ്ങളിലും ലഭ്യമാക്കുക എന്നിവയാണ് ഈ പ്രോജക്ടിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിസി ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് സ്വാഗതമാശംസിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ മുഖ്യപ്രഭാഷണം നടത്തി. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍. അനില്‍, സിഡിസി സ്ഥാപക ഡയറക്ടര്‍ ഡോ. എം.കെ.സി. നായര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ഡിപിഎം ഡോ. പി.വി. അരുണ്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വി.ആര്‍. നന്ദിനി, മുന്‍ മേധാവി ഡോ. നിര്‍മ്മല സുധാകരന്‍, ശ്രദ്ധ പ്രോജക്ട് ഫീറ്റല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ജെ. പിയോ ജെയിംസ് എന്നിവര്‍ സന്നിഹിതരായി. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News