കൊച്ചുമകള്‍ക്ക് വേണ്ടി കിടപ്പാടം വിറ്റു; താമസം ഓട്ടോറിക്ഷയിലാക്കി; ദേശ് രാജിനെ തേടി 24 ലക്ഷം രൂപയുടെ സഹായമെത്തി

കൊച്ചുമകളുടെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി കിടപ്പാടം വിറ്റ് താമസം ഓട്ടോറിക്ഷയിലേക്ക് മാറ്റിയ വൃദ്ധന്‍റെ കരളലിയിക്കുന്ന ജീവിത കഥ സോഷ്യല്‍ മീഡിയുടെ ഉ‍ള്ളുലച്ചത് അടുത്തിടെയാണ്. ഹ്യൂമൻസ് ഓഫ് ബോംബെ’യിൽ വന്ന ദേശ്‌രാജിന്റെ കഥ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

രണ്ടു ആൺ മക്കളുടെ അകാല മരണം തളർത്തിയ, കൊച്ചു മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബം പോറ്റാനുമായി രാപ്പകൽ ഓട്ടോറിക്ഷയോടിക്കുന്ന വൃദ്ധനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ് നിരവധി പേരാണ് സഹായങ്ങളുമായി മുന്നോട്ട് വന്നത്. ഇദ്ദേഹത്തെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ധാരാളം ആളുകൾ ഈ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോ‍ഴിതാ തന്നെ സഹായിച്ചവർക്ക് നന്ദി പറയുകയാണ് ദേശ് രാജ്. ഹ്യുമൻസ് ഓഫ് ബോംബെയുടെ ഇൻസ്റ്റ​ഗ്രാം പേജിലാണ് തന്നെ ​സഹായിച്ചവർക്ക് ദേശ് രാജ് നന്ദി പറയുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ദേശ്‍രാജിന്റെ ജീവിതമറിഞ്ഞ ഫേസ്ബുക്ക് ഉപയോക്താവാണ് ഇദ്ദേഹത്തിന് വേണ്ടി ക്രൗഡ് ഫണ്ടിം​ഗ് ആരംഭിച്ചിരുന്നു. ക്രൗഡ് ഫണ്ടിം​ഗിലൂടെ 24 ലക്ഷത്തോളം രൂപയാണ് ദേശ് രാജിന് സഹായമായി കിട്ടിയത്. പലര്‍ ചേര്‍ന്ന് സംഭാവന ചെയ്ത പണം ചെക്കായി ദേശ് രാജിന് കെെമാറുന്നതും വീഡിയോയില്‍ കാണാം.

ദേശ്‍രാജ് എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതത്തെക്കുറിച്ച് പുറംലോകമറിയുന്നത് ഹ്യുമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്. കൊച്ചുമകൾ അധ്യാപികയായി കാണാൻ കിടപ്പാടം വരെ വിറ്റ് ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം തന്റെ ഓട്ടോറിക്ഷയിലേയ്ക്ക് മാറ്റിയ വൃദ്ധന്‍റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയായിരുന്നു.

രണ്ട് മക്കളുടെയും മരണ ശേഷമാണ് വൃദ്ധനായ ദേശ് രാജിന് കുടുംബത്തിന്റെ മുഴുവനും ചുമതലയും ഏറ്റെടുക്കേണ്ടി വന്നത്. ആറുവർഷം മുൻപാണ് ദേശ് രാജിന്‍റെ മൂത്തമകനെ വീട്ടിൽ നിന്ന് കാണാതാകുന്നത്. ദിവസേനയെന്ന പോലെ വീട്ടിൽനിന്ന്‌ ജോലിക്കിറങ്ങിയ 40-കാരനായ മകൻ പക്ഷെ തിരികെയെത്തിയില്ല. പിന്നീട് ആഴ്ചകൾക്കുശേഷം അവന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

താൻ ജോലി ചെയ്തില്ലെങ്കിൽ കുടുംബം പട്ടിണിയാകുമെന്നതിനാല്‍ മരണമടഞ്ഞ മകനെയോർത്ത് വിലപിക്കാൻ പോലും കഴിയാതെ പിറ്റേദിവസം തന്നെ ഓട്ടോയുമായി നിരത്തിലിറങ്ങേണ്ടി വന്നു ദേശ് രാജിന്.

രണ്ട് വർഷത്തിന് ശേഷം ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ രണ്ടാമത്തെ മകൻ ആത്മഹത്യ ചെയ്തു. അതോടെ ഭാര്യയുടെയും മരുമകളുടെയും നാലുകുട്ടികളുടെയും മുഴുവൻ ചുമതല ദേശ്‌രാജിന്റെ ചുമലിലായി.

മുത്തച്ഛന്റെ പ്രാരാബ്ദം കണ്ട് മൂത്ത കൊച്ചുമകൾ ഒൻപതാം ക്ലാസിലെത്തിയപ്പോൾ പഠനം നിർത്തിയാലോ എന്ന് ചോദിച്ചെങ്കിലും ദേശ്‌രാജ് സമ്മതിച്ചില്ല. അവൾക്ക് ആവശ്യമുള്ളത്രയും പഠിക്കാൻ കഴിയുമെന്ന ഉറപ്പ് ദേശ്‌രാജ് നൽകുകയായിരുന്നു.

അങ്ങനെ കുടുംബം പോറ്റാനായി കൂടുതൽ സമയം ജോലിചെയ്യാൻ തുടങ്ങി – രാവിലെ 6 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ പാതി രാത്രി വരെ കിട്ടാവുന്ന ഓട്ടമെല്ലാം എടുക്കും.

മാസത്തിൽ 10,000 രൂപയെങ്കിലും ചിലവ് കഴിഞ്ഞു സമ്പാദിക്കാനാണ് ഈ പ്രായത്തിലും പാട് പെടുന്നത്. ഈ തുകയിൽ നിന്ന് വേണം പേരക്കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് കണ്ടെത്താൻ. ഏകദേശം ആറായിരത്തോളം രൂപ അതിനായി ചിലവാകും. ബാക്കി 4,000 രൂപ കൊണ്ടാണ് ഏഴ് പേരുടെ വിശപ്പടക്കിയിരുന്നത്. പല ദിവസങ്ങളിലും സ്വയം പട്ടിണി കിടന്നാണ് കുട്ടികളുടെ പഠിപ്പിനായി പണം കണ്ടെത്തിയിരുന്നത്.

കൊച്ചുമകൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്ക് നേടിയപ്പോൾ ദേശ്‌രാജിന് സന്തോഷം അടക്കാനായില്ല. അന്നത്തെ ദിവസം മുഴുവൻ തന്‍റെ റിക്ഷയിൽ കയറിയവർക്കെല്ലാം സൗജന്യ സവാരി കൊടുത്തായിരുന്നു ദേശ്‌രാജ് കൊച്ചുമകളുടെ നേട്ടത്തെ ആഘോഷമാക്കിയത്.

എന്നാൽ കൊച്ചുമകളുടെ പുതിയ ആഗ്രഹത്തിന് മുന്നില്‍ ദേശ് രാജ് ഒരു നിമിഷം തളർന്നു പോയി. ബിഎഡ് കോഴ്സിനായി ദില്ലിയിലേക്ക് പോകണമെന്ന കൊച്ചുമകളുടെ ആഗ്രഹത്തിന് മുൻപിൽ ദേശ്‌രാജ് ഒരു വേള എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു. മറ്റു വഴികളില്ലാതായതോടെയാണ് കിടപ്പാടം വിൽക്കാൻ തീരുമാനിച്ചത്.
അങ്ങനെ കുടുംബാംഗങ്ങളെ ഗ്രാമത്തിലെ ബന്ധു വീട്ടിലേക്ക് പറഞ്ഞുവിട്ട ശേഷം കിടപ്പാടം വിറ്റു. ഊണും ഉറക്കവുമെല്ലാം ഓട്ടോറിക്ഷയിലാക്കി.

ഏതാണ്ട് ഒരു വർഷം പിന്നിടുമ്പോൾ കൊച്ചുമകൾ പഠിച്ച് അധ്യാപിക ആകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഈ വൃദ്ധൻ. മകളുടെ സ്വപ്ന സാഫല്യത്തില്‍ തന്റെ യാത്രക്കാർക്ക് ഓട്ടോയിൽ വീണ്ടും സൗജന്യ സവാരി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശ്‌രാജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News