മൺമറഞ്ഞ മലയാള സിനിമയുടെ മുത്തശ്ശൻ ഉണ്ണികൃഷണൻ നമ്പൂതിരിക്ക് തലശ്ശേരിയിൽ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. ദേശാടനം എന്ന സിനിമയിലൂടെ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സിനിമയിൽ എത്തിച്ച സംവിധായകൻ ജയരാജാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്. കഴിഞ്ഞ വർഷം അന്തരിച്ച മറ്റ് ചലച്ചിത്ര പ്രതിഭകൾക്കും മേള ആദരം അർപ്പിച്ചു.
മലയാള സിനിമയുടെ ഒരേയൊരു മുത്തശ്ശനെ ഓർക്കാതെ കേരളത്തിൻ്റെ രാജ്യാന്തര ചലച്ചിത്രമേള കടന്നു പോകുന്നതെങ്ങനെ. കണ്ണൂരുകാരനായ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സ്വന്തം നാട്ടിൽ നടക്കുന്ന ചലച്ചിത്ര മേള ഹൃദയം കൊണ്ടാണ് ആദരാഞ്ജലി അർപ്പിച്ചത്.
ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കുടുംബാംഗങ്ങളും ചടങ്ങിന് എത്തിയിരുന്നു.ജീവിച്ചിരുന്നെങ്കിൽ തലശ്ശേരിയിൽ ആദ്യമായി മേള എത്തിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാൾ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാകുമായിരുന്നുവെന്ന് മകൻ ഭവദാസൻ നമ്പൂതിരി പറഞ്ഞു.
ഈയടുത്ത കാലത്ത് സിനിമാലോകത്തിന് നഷ്ടമായ പ്രതിഭകൾക്ക് മേള ആദരം അർപ്പിച്ചു.പ്രധാന വേദിയായ ലിബർട്ടി കോംപ്ലക്സിലെ വേദിയിലായിരുന്നു ചടങ്ങ്. സംഗീത സംവിധായകൻ ഐസക് തോമസ് കോട്ടുകപള്ളിയെ സംവിധായകൻ സന്തോഷ് മണ്ടൂർ അനുസ്മരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here