60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കങ്ങള്‍

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്‌സിനുകളും, കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുകളുമാണ് എത്തുന്നത്.

കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊട്ടടുത്ത പ്രദേശത്ത് വാക്‌സിന്‍ എടുക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്. 300 ഓളം സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ എടുക്കുവാനുള്ള സൗകര്യം ഒരുക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

വാക്‌സിനേഷന്‍ പ്രക്രിയ അവലോകനം ചെയ്യുന്നതിന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. കോവിഡ് മുന്നണി പോരാളികളുടേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കോവിഡ് മുന്നണി പോരാളികളുടേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം വരുന്ന മുറയ്ക്ക് 60 വയസ് കഴിഞ്ഞവരുടെ രജിസ്‌ട്രേഷന്‍ തുടങ്ങാന്‍ സാധിക്കുന്നതാണ്.

രജിസ്റ്റര്‍ ചെയ്തിട്ട് എന്തെങ്കിലും കാരണത്താല്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയാതെ പോയ ആരോഗ്യ പ്രവര്‍ത്തകര്‍ ഫെബ്രുവരി 27ന് മുമ്പായും കോവിഡ് മുന്നണി പോരാളികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് മാര്‍ച്ച് ഒന്നിന് മുമ്പായും എടുക്കേണ്ടതാണ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വരെ 3,38,534 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. അതില്‍ 71,047 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ 79,115 കോവിഡ് മുന്നണി പോരാളികളും, 13,113 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഇന്ന് 611 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel