നിയന്ത്രണങ്ങളില്‍ പൊതുമാനദണ്ഡം പാലിക്കണം; കര്‍ണാടകയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കര്‍ണാടകയില്‍ മലയാളികളെ തടയുന്നതില്‍ കര്‍ണാടകയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രക്കാരെ തടയുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. .

കൊവിഡ് മരണനിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും കര്‍ണാടകയില്‍ 3 കോടി പേര്‍ക്ക് കൊവിഡ് വന്നുപോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങളില്‍ പൊതുമാനദണ്ഡം പാലിക്കണമെന്നും വസ്തുതകള്‍ മൂടിവെച്ച് കേരളത്തെ താറടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടകം തടയുന്നുണ്ട്. ഓരോ സംസ്ഥാനത്തിനും നിയന്ത്രണങ്ങൾ കൊണ്ടുവരാം. അത് പൊതുമാനദണ്ഡങ്ങൾ ലംഘിച്ചാവരുത്.

കേന്ദ്രം അന്തർസംസ്ഥാന യാത്രകൾക്ക് അനുമതി നൽകിയതാണ്. അത് പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണം. അല്ലെങ്കിൽ ജനങ്ങൾ ബുദ്ധിമുട്ടും. കർണാടകയുടെ ഈ സമീപനത്തിൽ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നു.

അന്തർസംസ്ഥാനയാത്ര തടഞ്ഞതിന് ഒരു ന്യായീകരണവുമില്ല. ഒരു കാലത്ത് 150 മരണങ്ങളും പതിനായിരത്തിലധികം കേസുകളും ഉണ്ടായിട്ടും കർണാടകയിൽ നിന്നുള്ള യാത്ര കേരളം തടഞ്ഞിട്ടില്ല. കർണാടകയിലെ പത്തിലൊന്ന് ആളുകൾക്ക് പോലും കേരളത്തിൽ രോഗം വന്നിട്ടില്ല.

കർണാടകയിൽ 30 പേർക്ക് രോഗം വരുമ്പോൾ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ റിപ്പോർട്ടിംഗ് സംവിധാനം മികച്ചതായതുകൊണ്ടാണ് ഉയർന്ന കണക്ക് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here