ചെന്നൈ: മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ ഡി പാണ്ഡ്യൻ (89) അന്തരിച്ചു. ഇന്ന് രാവിലെ 9.58ന് രാജീവ് ഗാന്ധി മെഡിക്കൽകോളജിൽ വച്ചായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം,സംസ്ഥാന സെക്രട്ടറി തുടങ്ങിയസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എഐഎസ്എഫ് പ്രവർത്തകനായാണ് പൊതുരംഗത്തെത്തുന്നത്. ചെന്നൈ നോർത്തിനെ പ്രതിനിധീകരിച്ച് നാലുതവണ ലോക്‌സഭാംഗമായിരുന്നിട്ടുണ്ട്. വിവിധ പാർലമെന്ററി സമിതികളിൽ അംഗമായിരുന്നു.
കാരൈക്കുടി അളഗപ്പ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരിക്കെയാണ് അദ്ദേഹം മുഴുവൻ സമയ പാർട്ടി പ്രവർത്തന രംഗത്തെത്തുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. തമിഴ്‌നാട് ആർട്ട് ആന്റ് ലിറ്ററി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഇന്ത്യൻ റയിൽവേ ലേബർ യൂണിയൻ പ്രസിഡന്റ് , സിപിഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപർ, മദ്രാസ് ഡോക്ക് ലേബർ ബോർഡ്, മദ്രാസ് പോർട്ട് ട്രസ്റ്റ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരുഡസനിലധികം പുസ്തകങ്ങളുടെ കർത്താവാണ്.
1991ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ട ശ്രീപെരുംപുത്തൂരിൽ പാണ്ഡ്യനും ഗുരുതരമായിപരിക്കേറ്റിരുന്നു. അന്ന് രാജീവ് ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തേണ്ടിയിരുന്നത് പാണ്ഡ്യനായിരുന്നു. പരേതയായ ജോയ്സാണ് ഭാര്യ. രണ്ട്പെൺമക്കളും ഒരു മകനുമുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ ചെന്നൈയിലെ വസതിയിലും രണ്ടു മുതൽ എട്ടുമണിവരെ ചെന്നൈ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്വദേശമായ ശീലംപട്ടിക്കടുത്ത ശീലവെള്ളമാട്ടിയിൽ കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദർശനത്തിന് വച്ച ശേഷം നാളെ ഉച്ചയ്ക്ക് രണ്ടിന് സംസ്കരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here