നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയമുണ്ടാകും; ടി പി പീതാംബരൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡൻ്റ് ടി പി പീതാംബരൻ മാസ്റ്റർ. നിലവിൽ സീറ്റ് സംബന്ധിച്ച് ചർച്ച ആരംഭിച്ചിട്ടില്ലെന്നും, മത്സരിക്കുന്ന എല്ലാ സീറ്റിലും ഇടത് മുന്നണി ജയിക്കുമെന്നും പീതാബരൻ മാസ്റ്റർ പറഞ്ഞു. കൊച്ചിയിൽ ചേരുന്ന എൻസിപി നേതൃയോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഏപ്രില്‍ 6നാണ് വോട്ടെടുപ്പ്. കേരളത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും അന്ന് തന്നെ നടക്കും. മെയ് 2നാണ് വോട്ടെണ്ണല്‍.

കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12ന് പുറത്തിറങ്ങും. മാര്‍ച്ച് 20ന് പത്രികസമര്‍പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 20നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്.

എല്ലാ സംസ്ഥാനങ്ങളിലും സ്‌പെഷ്യല്‍ പൊലീസ് നിരീക്ഷകരെ നിയോഗിക്കും. ദീപക് മിശ്ര ഐപിഎസിനെ കേരളത്തില്‍ പൊലീസ് നിരീക്ഷകനായി നിയമിച്ചു. പുഷ്‌പേന്ദ്ര സിങ് പൂനിയയെ പ്രത്യേക നിരീക്ഷകനായും നിയമിച്ചു. കേരളത്തില്‍ ആകെ 40,771 പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. കേരളത്തില്‍ 21498ല്‍ നിന്നാണ് 40771 ആയി വര്‍ധിപ്പിച്ചത്. കേരളത്തിലെ പോളിംഗ് സ്‌റ്റേഷനുകളില്‍ 89 ശതമാനം വര്‍ധനവ് ആണ് ഉള്ളത്.

പോളിങ് സമയം ഒരുമണിക്കൂര്‍ വര്‍ധിപ്പിക്കും. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും വോട്ടെടുപ്പ്. കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം നല്‍കും. 80 വയസിന് മുകളിലുള്ളവര്‍ക്കാണ് തപാല്‍ വോട്ടിനും അവസരം നല്‍കുക.

വീടുകയറിയുള്ള പ്രചരണത്തിന് അഞ്ചുപേരെ മാത്രമേ അനുവദിക്കൂ. പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം 2 പേര്‍ മാത്രമേ പാടുള്ളൂ. ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. പ്രചരണ പരിപാടികളില്‍ ഒരേസമയം അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ അനുവദിക്കില്ല. വാഹനറാലിയ്ക്ക് 5 വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ.ഒരു മണ്ഡലത്തിൽ പ്രചരണത്തിന് പരമാവധി 30.80 ലക്ഷം രൂപ ചിലവഴിക്കാം.

വിരമിച്ച ഉദ്യോഗസ്ഥര്‍ നിരീക്ഷകരാകും. സ്ഥാനാര്‍ത്ഥികള്‍ 3 തവണ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. എല്ലാ ബൂത്തുകളും സ്‌റ്റേഷനുകളുടെ താഴത്തെ നിലയില്‍ ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here