കൊവിഡ്: രണ്ടാംഘട്ട വാക്സിനേഷന്‍ ഇന്നുമുതല്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൗജന്യം

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. അറുപത് വയസിന് മുകളിലുള്ളവർക്കും, നാൽപത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിനേഷന്‍ വ‍ഴി കൊവിഡ് വാക്സിന്‍ നല്‍കുന്നത്.

ആരോഗ്യസേതു ആപ്പിലോ, CoWin.gov.in വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യാം. പേര്, വയസ്, ലിംഗം, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണം. വാക്സിൻ കേന്ദ്രം, തിയതി, സമയം എന്നിവ തിരഞ്ഞെടുക്കാം. എന്നാല്‍ ഏത് വാക്സിന്‍ വേണമെന്ന് തെരഞ്ഞെടുക്കാന്‍ ക‍ഴിയില്ല

നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലും അറുപതിന് താ‍ഴെയും പ്രായമുള്ള ആളുകള്‍ മറ്റ് രോഗങ്ങള്‍ ഉണ്ടെന്ന ഡോക്ടറുടെ സാക്ഷ്യപത്രം വാക്സിനേഷന്‍ സമയത്ത് നല്‍കണം. സംസ്ഥാനത്തും കൊവിഡ് വാക്സിന്‍ വിതരണത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.

സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ തികച്ചും സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ (ഒരു ഡോസിന്) 250 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്.

ആയുഷ്മാന്‍ ഭാരത് എംപാനല്‍ സ്വകാര്യ ആശുപത്രികള്‍, കേന്ദ്രസ‍ർക്കാര്‍ ആരോഗ്യപദ്ധതിയിലെ സ്വകാര്യ ആശുപത്രികള്‍, സംസ്ഥാന സ‍ർക്കാര്‍ ആരോഗ്യപദ്ധതിയിലെ ആശുപത്രികൾ തുടങ്ങിയ കേന്ദ്രങ്ങളിലായിരിക്കും കുത്തിവയ്പ് നടത്തുക. അതേസമയം ഇതുവരെ എഴുപത് ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here