നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സ്ഥാനാർഥി പട്ടിക തയ്യാറാകുന്നതോടെ ബി.ജെ.പിയ്ക്കുള്ളില്‍ ഭിന്നത കടുക്കുന്നു . പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേതാക്കള്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയതായാണ് പുറത്ത് വരുന്ന വാർത്തകൾ.
മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ മത്സരിക്കട്ടെയെന്ന് നേതാക്കളില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് മറ്റുള്ളവര്‍ക്കെന്നാണു ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മഹാരാഷ്ട്രയില്‍നിന്നുളള ഒരു രാജ്യസഭാ സീറ്റ് ഇല്ലാതാക്കേണ്ടന്നാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.നിലവില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍.
ഫെബ്രുവരി പതിനേഴിന് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുളളിലെ ഭിന്നതകള്‍ മൂലം തീരുമാനമാകാതെയാണ് യോഗം പിരിഞ്ഞത്.പ്രധാന മണ്ഡലങ്ങളില്‍ തങ്ങളെ അവഗണിക്കുകയാണെന്നാണ് കൃഷ്ണദാസ് പക്ഷം വിമര്‍ശനം ഉന്നയിച്ചത്. വിഷയത്തില്‍ ആര്‍.എസ്.എസ് ഇടപെടുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു.
ഇതിനിടയിൽ ഇ ശ്രീധരനെ ഒരു സാധ്യതയും ഇല്ലാത്ത സീറ്റ് നല്‍കി ഒതുക്കാന്‍ വി മുരളീധരനും കെ സുരേന്ദ്രനും ചേര്‍ന്ന് ശ്രമിക്കുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു.നേമത്തോ വട്ടിയൂര്‍ക്കാവിലോ പാലക്കാടോ മത്സരിപ്പിക്കണമെന്നായിരുന്നു ഇ ശ്രീധരന്‍റെ ആവശ്യം എന്നാല്‍ ഒരു സാധ്യതയുമില്ലാത്ത സീറ്റാണ് അദ്ദേഹത്തിന് നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here