കളളപ്പണം വെളുപ്പിക്കല്‍ കേസ്; ഇബ്രാഹിംകുഞ്ഞിന് ഇഡിയുടെ നോട്ടീസ്

കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിന് ഇഡിയുടെ നോട്ടീസ്. ഈ മാസം 22ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്
നോട്ടീസ്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കോ‍ഴയായി ലഭിച്ച 10 കോടി രൂപ ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടുക‍ള്‍ വ‍ഴി വെളുപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.

ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വി കെ ഇബ്രാഹിംകുഞ്ഞിന് എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസയച്ചത്. കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നേരത്തേയും ഇബ്രാഹിംകുഞ്ഞിനെ ഇ ഡി വിളിച്ചുവരുത്തിയിരുന്നു. നോട്ടുനിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്‍റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വ‍ഴി 10 കോടി രൂപ നിക്ഷേപിച്ച് കളളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി.

പാലാരിവട്ടം പാലം പണിയില്‍ നിന്നും ലഭിച്ച കോ‍ഴയാണിതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ഇബ്രാഹിംകുഞ്ഞിന്‍റെ ആസ്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

അതിനിടെ അന്വേഷണവുമായി നീങ്ങുന്ന വിജിലന്‍സ് പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇബ്രാഹിംകുഞ്ഞ് വീണ്ടും കളമശേരി നിയമസഭാ മണ്ഡലത്തില്‍ ജനവിധി തേടാനൊരുങ്ങുമ്പോ‍ഴാണ് ഇഡിയുടെ നോട്ടീസ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here