ഇരിക്കൂറിൽ മത്സരിക്കുന്നതിൽ നിന്നും കെസി ജോസഫ് പിന്മാറിയതോടെ കോൺഗ്രസ്സിൽ സീറ്റിനായി തമ്മിലടി. കെ പി സി സി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റൻ, സജീവ് ജോസഫ് ,കെ വി ഫിലോമിന എന്നിവരാണ് പരിഗണനയിലുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മലയോര മേഖലയിൽ നേരിട്ട പരാജയവും ഗ്രൂപ്പ് പ്രശ്നവുമെല്ലാം ഇത്തവണ ഇരിക്കൂറിൽ യു ഡി എഫിന് തിരിച്ചടിയായേക്കും.
നാല് പതിറ്റാണ്ടോളം മണ്ഡലത്തെ പ്രതിനിധീകരിച്ച കെ സി ജോസഫ് ഇത്തവണ ഇരിക്കുരിലേക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചു. ഇതോടെയാണ് സിറ്റിങ്ങ് നീറ്റായ ഇരിക്കൂറിനുവേണി ശക്തമായ മത്സരം ആരംഭിച്ചത്.
എ ഗ്രൂപ്പിൻ്റെ സീറ്റായ ഇരിക്കൂറിൽ സോണി സെബാസ്റ്റ്യനാണ് കൂടുതൽ സാധ്യത.എന്നാൽ സ്വന്തം ഗ്രൂപ്പുകാരനായ സജീവ് ജോസഫിനായി കെ സി വേണുഗോപാൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താൻ എ ഐ സി സി നിയോഗിച്ച പി ആർ ഏജൻസിയുടെ പഠനത്തിലും സജീവ് ജോസഫിനാണ് മുൻതൂക്കം.
ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൻ കൂടിയായ ഡോ കെ വി ഫിലോമിനയ്ക്ക് വേണ്ടി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ചരട് വലിക്കുന്നത്.
ആരെ സ്ഥാനാർത്ഥിയാക്കിയാലും മറുവിഭാഗം കാല് വാരുമെന്ന് ഉറപ്പാണ്.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലം ഉൾപ്പെടുന്ന മലയോര മേഖലയിൽ യു ഡി എഫിന് വൻ തിരിച്ചടി ഏറ്റിരുന്നു.
കേരള കോൺ എമ്മിൻ്റെ മുന്നണി മാറ്റവും സ്ഥാനാർത്ഥിത്വം സംബസിച്ച തർക്കവുമെല്ലാം ഇരിക്കൂറിൽ യുഡിഎഫിന് വെല്ലുവിളിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here