നരേന്ദ്രമോദി ഭരണത്തില്‍ ഇന്ത്യ ഒരു സ്വതന്ത്രരാജ്യം അല്ലാതായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസിന്റെതാണ് റിപ്പോര്‍ട്ട്. നരേന്ദ്രമോദി 2014ല്‍ പ്രധാനമന്ത്രിയായതുമുതല്‍ ഇന്ത്യയിലെ പൗരാവകാശങ്ങളും ജനാധിപത്യവും അപകടത്തിലായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
നരേന്ദ്രമോദി ഭരണത്തില്‍ ഇന്ത്യയില്‍ പൗരാവകാശങ്ങളും ജനാധിപത്യവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യ അടിയുറച്ച് വിശ്വസിച്ചിരുന്ന അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും ഏറെ പിന്നോട്ടുപോയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു സ്വതന്ത്രരാജ്യം എന്ന പദവിയില്‍ നിന്നും ഭാഗികമായി സ്വതന്ത്രമായ രാജ്യം എന്ന പദവിയിലേക്ക് ഇന്ത്യ കൂപ്പുകുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുസ്ലീങ്ങളെ ബലിയാടുകളാക്കിയുള്ള മോദി ഭരണം ഏകാധിപത്യപ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്നതായും കൊവിഡ് കാലത്ത് രാജ്യത്തെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ദുരിതമനുഭവിച്ചതായും വൈറസ് വ്യാപനത്തിന്റെ പേരില്‍ മുസ്ലീങ്ങളെ കുറ്റക്കാരാക്കാന്‍ മനപൂര്‍വ്വമായി ശ്രമം നടന്നതായും സംഘടന കണ്ടെത്തിയിരുന്നു.
വിയോജിക്കാനും സമരം ചെയ്യാനുമുള്ള അവകാശവും സ്വാതന്ത്ര്യവും മോദി ഭരണത്തിന്‍ കീഴില്‍ ഹനിക്കപ്പെട്ടെന്നും ജനാധിപത്യ സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് സ്വതന്ത്ര്യ റിപ്പബ്ലിക്ക് രാജ്യമാകുന്നതിനുള്ള പ്രധാനഘടകങ്ങള്‍ വിലയിരുത്തിയ പ്രകാരം ഇന്ത്യയ്ക്ക് 67 മാര്‍ക്കാണ് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ നാല് മാര്‍ക്ക് കുറവായതിനാല്‍ ഇന്ത്യ ഭാഗികമായി മാത്രം സ്വതന്ത്രമായ രാജ്യങ്ങളുടെ പട്ടികയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here