നഞ്ചിയമ്മയെ ആരും അത്രപെട്ടെന്നൊന്നും മറക്കില്ല. അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ നിന്നും സിനിമാലോകത്തേക്ക് പാട്ടുംപാടിയെത്തിയ ആ ഗായികയെ. അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ ‘കലക്കാത്ത’ എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പാടി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നഞ്ചിയമ്മയെ കൈരളി ടിവിയുടെ ഇലക്ഷന്‍ എക്സ്പ്രസ് പര്യടനത്തിനിടെ കണ്ടുമുട്ടി.
കണ്ടപ്പോള്‍ മുതല്‍ നഞ്ചിയമ്മ സംസാരിച്ചതും അഭിനന്ദിച്ചതുമെല്ലാം പിണറായി വിജയന്‍ സര്‍ക്കാരിനെ കുറിച്ചായിരുന്നു. കാരണം, കൊവിഡ് മഹാമാരിയില്‍പെട്ട് തൊഴിലും വരുമാനവുമില്ലാതിരുന്നപ്പോള്‍ അട്ടപ്പാടിക്കാര്‍ക്ക് താങ്ങും തണലുമായത് കേരള സര്‍ക്കാരായിരുന്നു. നഞ്ചിയമ്മയുള്‍പ്പെടെയുള്ള കാടിന്‍റെ മക്കളെ നെഞ്ചോട് ചേര്‍ത്ത പിണറായി സര്‍ക്കാരിനെപ്പറ്റി നഞ്ചിയമ്മ പറയുന്നു.
കൊവിഡ് കാലത്ത് പുറത്തുപോയി പണിയെടുക്കാനാകാത്ത സ്ഥിതിയായിപ്പോയി. ഞങ്ങള്‍ വീട്ടില്‍തന്നെയിരുന്നു. ആ സമയത്തും നമ്മുടെ സര്‍ക്കാര്‍ അരിയും പച്ചക്കറികളുമെല്ലാം കൊണ്ടുതന്നു ഞങ്ങള്‍ക്ക്. അത് കഴിച്ചായിരുന്നു ഞങ്ങള്‍ വീട്ടിലിരുന്നത്. ഇനിയും അങ്ങനെതന്നെയായിരിക്കും. ഞങ്ങളങ്ങനെ പുറത്തേക്ക് പോകാറില്ല. ഞാന്‍ മാത്രമേ ഞങ്ങളുടെ അട്ടപ്പാടിയില്‍ പുറത്തൊക്കെ പോകാറുള്ളു.
സര്‍ക്കാര്‍ ആ സമയത്ത് തന്നത് നല്ല കാര്യമാണ്. ഇല്ലെങ്കില്‍ ഇതൊക്കെ ഞങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടുമായിരുന്നു. കൃഷി ചെയ്താല്‍ പന്നികളുടെ ശല്യമാണ്. ഞങ്ങള്‍ വാഴ നട്ടിട്ട് അതെല്ലാം പന്നി നശിപ്പിച്ചു. പിന്നെ ഞങ്ങളെങ്ങനെ ജീവിക്കും. ഒന്നും പറ്റില്ല. അതുകൊണ്ട് സര്‍ക്കാര്‍ നല്‍കുന്നത് ഏറെ നല്ലൊരു കാര്യമാണ്. അങ്ങനെ തന്നാല്‍ മാത്രമേ കുട്ടികള്‍ക്കുള്‍പ്പെടെ ഇവിടെ ജീവിക്കാനാകൂ. ഇവിടെ ഒരുപാട് പാവപ്പെട്ടവരുണ്ട് അവര്‍ ജീവിക്കുന്നത് സര്‍ക്കാര്‍ തരുന്നതുകൊണ്ടാണ്. അതുകൊണ്ട് അങ്ങനെ സര്‍ക്കാര്‍ കൊടുക്കുന്നത് നല്ലതാണ്. അതുകൊണ്ട് കോവിഡ്കാലം വലിയ കഷ്ടപ്പാടൊന്നുമില്ലാതെ കടന്നുപോയെന്നും നഞ്ചിയമ്മ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here