കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി എ വി ഗോപിനാഥ്

കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി എ വി ഗോപിനാഥ്. ഉന്നയിച്ച വിഷയങ്ങളിൽ രണ്ട് ദിവസത്തിനകം കെപിസിസി നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ സ്വന്തം നിലയിൽ തീരുമാനമെടുത്ത് പുറത്തു പോവുമെന്ന് എ വി ഗോപിനാഥ്. അതേസമയം ഗോപിനാഥിന് പിന്തുണയുമായി രാജിക്കൊരുങ്ങി പെരിങ്ങോട്ടു കുറിശ്ശി ഗ്രാമപഞ്ചായത്ത് ഭരണസമിതി.

അനുനയ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് എ വി ഗോപിനാഥ് രംഗത്തെത്തിയത്. പുനഃസംഘടനയുടെ ഭാഗമായി ഡി സി സി പ്രസിഡൻറ് സ്ഥാനത്തേക്ക് തൻ്റെ പേര് നിർദേശിക്കുന്നതായി രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് എല്ലാം തകിടം മറിഞ്ഞെന്ന് എവി ഗോപിനാഥ് പറഞ്ഞു.

അതേ സമയം എ വി ഗോപിനാഥിന് പിന്തുണയറിയിച്ച് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളും ഒരു ബ്ലോക്ക് പഞ്ചായത്തംഗവും രാജിക്കൊരുങ്ങുകയാണ്. എ വി ഗോപിനാഥുൾപ്പെടെ 11 അംഗങ്ങളാണ് കോൺഗ്രസിന് പഞ്ചായത്തിലുള്ളത്. എ വി ഗോപിനാഥിൻ്റെ വീട്ടിൽ ഭരണ സമിതി അംഗങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് യോഗം ചേർന്നു.

42 വർഷമായി തുടർച്ചയായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ 25 വർഷക്കാലം എവി ഗോപിനാഥ് പ്രസിഡൻറായിരുന്നു. എ വി ഗോപിനാഥ് നിലപാടെടുക്കുന്നതിനനുസരിച്ച് കരുമാനമെടുക്കാനാണ് ഭരണസമിതി അംഗങ്ങളുടെ തീരുമാനം.

പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻ്റ് പെരിങ്ങോട്ടുകുറിശ്ശിക്ക് പുറമെ ജില്ലയിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എവി ഗോപിനാഥിനെ പിന്തുണച്ച് അംഗങ്ങൾ രാജി വെക്കാനൊരുങ്ങുന്നുണ്ട്.

കഴിഞ്ഞ ദിവസം കെപിസി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴും, DCC പ്രസിഡൻ്റ് വി കെ ശ്രീകണ്ഠൻ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയപ്പോഴും എവി ഗോപിനാഥ് നിലപാട് മയപ്പെടുത്താൻ തയ്യാറായിരുന്നില്ല. കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് കെ സുധാകാൻ എ വി ഗോപിനാഥിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തും. സാഹചര്യം കെപിസിസിയെ അറിയിട്ടുണ്ടെന്നും കെപിസിസിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നുമാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News