ചൂടിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നുവെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് വെയില്‍ കൊള്ളാതെ ശ്രദ്ധിക്കണം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കരുത്. ഇക്കാര്യം ലേബര്‍ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മറുനാടന്‍ തൊഴിലാളികളേയും ബോധവത്കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

കേരളത്തിന്‍റെ കാലാവസ്ഥയില്‍ ചൂട് കൂടിവരുന്നതായാണ് കാണുന്നത്. ചില പ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിലേക്ക് കൂടിയ ദിനാന്തരീക്ഷ താപനില എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളില്‍ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ കൂടിയ താപനില രേഖപ്പെടുത്തുന്നുണ്ട്.

ഉയര്‍ന്ന ചൂട് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഉഷ്ണകാല ദുരന്തങ്ങളായ ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം എന്നിവയെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നേ തന്നെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വേനല്‍ക്കാല പ്രശ്നങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

പൊതുജനങ്ങള്‍ പ്രത്യേകമായി ഈ വിഷയത്തില്‍ ജാഗ്രത പാലിക്കണം. ദാഹമില്ലാത്ത സമയത്തുപോലും ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണകള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചൂട് ഉച്ചസ്ഥായിയില്‍ എത്തുന്ന പകല്‍ 11 മുതല്‍ 3 മാണി വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. ഈ സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രമിക്കണം.

ചൂട് കൂടുന്ന ഇടങ്ങളില്‍ തൊഴില്‍ സമയം പുനക്രമീകരിക്കാന്‍ തൊഴില്‍ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഇത് പരിശോധിച്ച് ഉറപ്പ് വരുത്തുന്നുണ്ട്. തൊഴിലുടമകള്‍ പൂര്‍ണ്ണമായും ഇതിനോട് സഹകരിക്കണം. നമ്മുടെ അഥിതി തൊഴിലാളികളിലേക്കും സുരക്ഷാ മുന്‍കരുതലുകള്‍ എത്തിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകമായി തന്നെ ഇക്കാര്യം ശ്രദ്ധിക്കണം.
 
കവലകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുഇടങ്ങളിലൊക്കെ ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍  കുടിവെള്ള ലഭ്യമാക്കുന്ന ഇടപെടലുകള്‍ നടത്താവുന്നതാണ്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കൂടി കുടിവെള്ളം ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. തെരെഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകരും പ്രത്യേകമായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

സ്ഥാനാര്‍ത്ഥികളും മറ്റ് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഉദ്യോഗസ്ഥരും ആവശ്യമായ വിശ്രമവും വെള്ളവും തണലും ഉറപ്പാക്കിക്കൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ എല്ലാവരും  കര്‍ശനമായി പാലിക്കണം.

ദാഹമില്ലെങ്കിലും നന്നായി വെള്ളം കുടിക്കണം. പഴവര്‍ഗ്ഗങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വയോധികര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ വേണം. ജനകീയ കൂട്ടായ്മകള്‍ക്ക് കവലകളില്‍ കുടിവെള്ള വിതരണം ഉറപ്പാക്കാം- മുഖ്യമന്ത്രി പറഞ്ഞു.

സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ളവരും ഉദ്യോഗസ്ഥരും കുടിവെള്ളവും തണലും ഉറപ്പാക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel