ആ പരിപ്പ് ഇവിടെ വേവില്ല; ഇത് കേരളമാണ്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഈ തെരഞ്ഞെടുപ്പ് കാലത്ത് കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ചാടിയിറങ്ങിയതെന്ന് മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്ര ധനമന്ത്രിയുടെ ഇച്ഛക്കനുസരിച്ച് ചില കേന്ദ്ര ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബിയിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരോട് കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ മാന്യത വിട്ട് പെരുമാറിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ശക്തിക്കുമുന്‍പിലും വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യവുമില്ല.

ഭയപ്പെടുത്തി വരുതിയിലാക്കിയ കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ക്ക് പരിചയമുണ്ടായേക്കാം. ആ പരിപ്പ് ഇവിടെ വേവില്ല. ഇത് കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയേയും കോണ്‍ഗ്രസിനെയും തൃപ്തിപ്പെടുത്താനുള്ള അന്വേഷണമല്ല കേന്ദ്ര ഏജന്‍സികള്‍ നടത്തേണ്ടതെന്നും മറ്റിടങ്ങളിലെപ്പോലെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്ന് ബിജെപി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും കേന്ദ്ര ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ധനകാര്യമന്ത്രി കേരളത്തിലെത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here