ലീഗ് വിഷയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിത്വത്തെ ചൊല്ലിയും ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇ ശ്രീധരനെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം നിഷേധിച്ചു കൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത് വന്നു.
സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും മുമ്പേ മുഖ്യമന്ത്രി സ്ഥാനാർഥിയെ കെ സുരേന്ദ്രൻ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ബിജെപിയിൽ തർക്കവിഷയമായിട്ടുണ്ട്.
വിജയ് യാത്രയ്‌ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിനിടെയായിരുന്നു ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കെ സുരേന്ദ്രൻ പ്രഖ്യാപിച്ചത്. എന്നാല് സംഭവം വാർത്തയായതോടെ വി മുരളീധരൻ നിഷേധിച്ച് രംഗത്ത് വരികയായിരുന്നു.
ഇ ശ്രീധരന്റെ സ്ഥാനാർഥിത്വം ആദ്യം ശരിവച്ച വി മുരളീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയെ ബിജെപി തീരുമാനിച്ചിട്ടില്ലെന്നും വാർത്ത കണ്ടപ്പോൾ പാർട്ടി പ്രഖ്യാപിച്ചതായി തെറ്റിദ്ധരിച്ചാണെന്നുമാണ് തിരുത്തിപ്പറഞ്ഞത്.
കെ സുരേന്ദ്രൻറെ ഏകപക്ഷീയ തീരുമാനത്തിനെതിരെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് മുരളീധരൻ നിീഷേധിച്ചത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് പദവി ഒഴിയുകയാണെന്നും വീട്ടിൽ നിന്നും അധികം ദൂരെയല്ലാത്ത സീറ്റ് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇ ശ്രീധരൻ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലെ തന്നെ അഭിപ്രായ ഭിന്നത പുറത്ത് വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here