രാഷ്ട്രീയമായി ജനങ്ങളെ നേരിടാന്‍ ക‍ഴിയാത്തവരാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വ്യക്തിഹത്യയ്ക്ക് മുതിരുന്നത്; ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചു: സിപിഐഎം

എല്‍.ഡി.എഫിന്‌ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ്‌ ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കസ്‌റ്റംസ്‌ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്‌താവന. ഭരണമികവിന്റേയും രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തിന്റേയും ഫലമായി കേരളീയ പൊതുസമൂഹ മനസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഈ സര്‍ക്കാരിനും തിളക്കമേറിയ പ്രതിച്ഛായയാണ്‌ ഉള്ളത്‌. ഇതും ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ട്‌.

അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ മാറിയെന്നും വ്യക്തമായി. തെരഞ്ഞെടുപ്പ്‌ പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അധ:പ്പതിച്ചിരിക്കുന്നു. ജനങ്ങള്‍ വിഡ്‌ഢികളാണെന്നു കരുതരുത്‌. യു.ഡി.എഫ്‌-ബിജെപി കൂട്ടുകെട്ട്‌ നടത്തുന്ന ഈ വെല്ലുവിളിക്ക്‌ കേരളം ശക്തമായ മറുപടി നല്‍കും.

പ്രതികളിലൊരാള്‍ കോടതിയില്‍ മജിസ്‌ട്രേട്ടിന്‌ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞതാണെന്ന രീതിയില്‍ മാസങ്ങള്‍ക്ക്‌ ശേഷം തെരഞ്ഞെടുപ്പ്‌ പ്രഖ്യപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ്‌്‌ പ്രസ്‌താവന നല്‍കുന്നതിന്റെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്‌. ഇത്‌ പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമാണ്‌.

കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയ അടിസ്ഥാന രഹിത ആരോപണങ്ങള്‍ കോടതികളില്‍ പ്രസ്‌താവനകളും സത്യവാങ്‌മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ്‌ ഇ.ഡിയും കസ്റ്റംസും സി.ബി.ഐയും ചെയ്യുന്നത്‌.

സ്വര്‍ണ്ണക്കടത്ത്‌ അന്വേഷിക്കാന്‍ വന്ന ഏജന്‍സികള്‍ക്ക്‌ ഇതുവരെയും അതു സംബന്ധിച്ച ഒന്നും തന്നെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. പുകമറകള്‍ സൃഷ്ടിച്ച്‌ സങ്കുചിത രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയതാണ്‌.

അതില്‍ നിന്നും പാഠം പഠിക്കാതെ തരം താണ കളിക്ക്‌ നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന്‌ ഓര്‍ക്കുന്നത്‌ നല്ലതാണ്‌. രാഷ്ട്രീയമായി ജനങ്ങളെ സമീപിക്കാന്‍ ധൈര്യമില്ലാത്തവരുടെ വ്യക്തിഹത്യാ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ കേരളീയ ജനതയോട്‌ അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here