ട്രെയിന്‍ ടിക്കറ്റ് നിരക്കിന് പിന്നാലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി റെയിൽവേ. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് പത്തു രൂപയില്‍നിന്നു മുപ്പതു രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്.
അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ മാറ്റം വരുത്തിയതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.
രാജ്യത്തെല്ലായിടത്തും പ്ലാറ്റ്‌ഫോം ടിക്കറ്റ് ചാര്‍ജ് മുപ്പതു രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ ചാര്‍ജ് ഇതുവരെ പത്തു രൂപയായിരുന്നു. ഇതും മുപ്പതു രൂപയായി ഉയര്‍ത്തി.
കോവിഡ് പശ്ചാത്തലത്തില്‍ റെയില്‍വേ നിലവില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. നേരത്തെ സര്‍വീസ് നടത്തിയിരുന്ന എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളും പാസഞ്ചര്‍ വണ്ടികളും സ്‌പെഷല്‍ ആയാണ് ഓടുന്നത്.
സെപ്ഷല്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കു നിശ്ചയിച്ചത് മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ നിരക്കിന് അനുസരിച്ചാണെന്നാണ് റെയില്‍വേ പറയുന്നത്. അതേസമയം സ്‌പെഷല്‍ ട്രെയനുകള്‍ സാധാരണ സര്‍വീസ് ആയി മാറുമ്പോള്‍ നിരക്ക് കുറയ്ക്കുമോ എന്ന കാര്യം റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.
കേരളത്തിൽ കോവിഡിനെത്തുടർന്ന് നിർത്തിവച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് വിതരണം ഇതുവരെയും പുനരാരംഭിച്ചിട്ടില്ല. പ്രത്യേക എക്‌സ്‌പ്രസ് ട്രെയിനുകൾ കൂടുതൽ സർവീസ് ആരംഭിച്ച സാഹചര്യത്തിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിതരണം താമസിയാതെ തുടങ്ങുമെന്നാണ് കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here