കന്നി സെഞ്ചുറി നേടാനാവാതെ സുന്ദർ, ഇന്ത്യ 365 റൺസിന് ഓൾഔട്ട്

മുഹമ്മദ് സിറാജും റൺസൊന്നും എടുക്കാതെ മടങ്ങിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. 96 റൺസുമായി പുറത്താകാതെ നിന്ന സുന്ദറിന് കന്നി സെഞ്ചുറിയെന്ന മോഹം ഇതോടെ നഷ്ടമായി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 160 റൺസിന്റെ ലീഡ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 365 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 205 റൺസിൽ അവസാനിച്ചിരുന്നു. റിഷഭ് പന്തിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സിൽ മികച്ച ലീഡ് നൽകിയത്.

റിഷഭ് പന്ത് 101 റൺസും വാഷിങ്ടൺ സുന്ദർ 96 റൺസുമെടുത്തു. തുടർച്ചയായി വിക്കറ്റുകൾ വീണ് ഇന്ത്യൻ നില പരുങ്ങലിലായപ്പോഴാണ് പന്തും സുന്ദറും ചേർന്ന് ഇന്ത്യയെ കൈപിടിച്ച് ഉയർത്തിയത്. രോഹിത് ശർമ്മയുടെ 49 റൺസും അക്ഷർ പട്ടേലിന്റെ 43 റൺസും ഇന്ത്യൻ ലീഡ് ഉയർത്താൻ സഹായകമായി.

മൂന്നാം ദിനത്തിൽ അക്ഷർ പട്ടേലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 43 റൺസെടുത്ത പട്ടേൽ റൺഔട്ടാവുകയായിരുന്നു. വാഷിങ്ടൺ സുന്ദറിനൊപ്പം എട്ടാം വിക്കറ്റിൽ 106 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു അക്ഷർ പട്ടേലിന്റെ മടക്കം. പട്ടേലിനു പിന്നാലെ എത്തിയ ഇഷാന്ത് ശർമ്മ ആദ്യ പന്തിൽ തന്നെ പുറത്തായി. മുഹമ്മദ് സിറാജും റൺസൊന്നും എടുക്കാതെ മടങ്ങിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. 96 റൺസുമായി പുറത്താകാതെ നിന്ന സുന്ദറിന് കന്നി സെഞ്ചുറിയെന്ന മോഹം ഇതോടെ നഷ്ടമായി.

രണ്ടാം ദിനം തുടക്കത്തിൽ ചേതേശ്വർ പൂജാരയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 17 റൺസെടുത്ത പൂജാരയെ ലീച്ചാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ റൺസൊന്നും എടുക്കാതെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും മടങ്ങി. 27 റൺസെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റ് സ്റ്റോക്സ് വീഴ്ത്തിയതോടെ ഇന്ത്യൻ നില പരുങ്ങലിലായി. എന്നാൽ രോഹിത്തിന്റെയും റിഷഭ് പന്തിന്റെയും ബാറ്റിങ് കരുത്തിൽ ഇന്ത്യ മുന്നേറി. ഒടുവിൽ അർധ സെഞ്ചുറിക്ക് ഒരു റൺസ് അകെല രോഹിത്തിനെ സ്റ്റോക്സ് വീഴ്ത്തി. പിന്നീട് റിഷഭ് പന്തും വാഷിങ്ടൺ സുന്ദറും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി. പന്ത് സെഞ്ചുറിയെടുത്ത് പുറത്തായി.

നാല് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഒന്നാം ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ടെസ്റ്റും ജയിച്ച് മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്ക് പ്രവേശിക്കാൻ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ചുരുങ്ങിയപക്ഷം സമനിലയെങ്കിലും ആക്കണം. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോറ്റാൽ പോയിന്റ് പട്ടികയിൽ ഇന്ത്യ താഴേക്ക് ഇറങ്ങുകയും ന്യൂസിലൻഡിനൊപ്പം ഓസ്ട്രേലിയ ഫൈനൽ കളിക്കുകയും ചെയ്യും. അതിനാൽ തന്നെ നാലാം ടെസ്റ്റ് ഇരു ടീമുകൾക്കും നിർണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News