സർക്കാർ നൽകിയ ഒരു ‘ഉറപ്പ്’ കൂടെ പാലിക്കപ്പെടുന്നു; പാലാരിവട്ടം മേൽപ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

പാലാരിവട്ടം പാലം ഇന്ന് തുറന്നു കൊടുക്കുമ്പോൾ ഈ സർക്കാർ നൽകിയ മറ്റൊരു ഉറപ്പു കൂടെ പാലിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ഒന്നര വർഷമെടുക്കും നിർമ്മാണം പൂർത്തിയാകാൻ എന്നാശങ്കപ്പെട്ട വേളയിൽ, ആറു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി ജനങ്ങളുടെ ഗതാഗത സൗകര്യം പുനസ്ഥാപിക്കുമെന്ന ഉറപ്പ്, പണത്തോടും അധികാരത്തോടുമുള്ള ആർത്തിയല്ല, ജനങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ഈ സർക്കാരിനെ നയിക്കുന്ന ലക്ഷ്യങ്ങളെന്ന ഉറപ്പ്, കേരളത്തിൻ്റെ വികസനം എൽഡിഎഫിൻ്റെ കൈകളിൽ ഭദ്രമായിരിക്കുമെന്ന ഉറപ്പ്; ഇവയെല്ലാം പാലിക്കപ്പെട്ടുകൊണ്ട്, അഴിമതിയുടെ ദയനീയ ചിത്രമായി തകർന്നു വീണ പാലാരിവട്ടം പാലം ഉറപ്പോടെ തലയുയർത്തി നിൽക്കുകയാണ്’- മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തിൽ വിശ്വാസമർപ്പിച്ച കേരള ജനതയ്ക്ക് അഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ഈ നേട്ടം സമർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യുഡിഎ‌ഫ്‌ അഴിമതിയിൽ തകർന്ന പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിത് കൂടുതൽ ഉറപ്പോടെയാണ് നാടിന് സമര്‍പ്പിക്കുന്നത്.
രണ്ടരവർഷമായി നിലച്ച ഗതാഗതം ഇന്ന് വൈകിട്ട്‌ നാലിന്‌‌ പുനരാരംഭിക്കും. ‌

പാലത്തിന്‍രെ ഉദ്ഘാടനച്ചടങ്ങുകൾ ഉണ്ടാകില്ല. പൊതുമരാമത്തുവകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയറാണ്‌ ഗതാഗതത്തിന്‌ തുറന്നുകൊടുക്കുക. പൂർത്തിയായ പാലം മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ഞായറാഴ്‌ച സന്ദർശിക്കും.

പുനർനിർമാണം മെയ്‌ മാസം പൂർത്തിയാക്കാന്‍‌ ലക്ഷ്യമിട്ടാണ് ആരംഭിച്ചതെങ്കിലും രണ്ടുമാസം മുമ്പേ പണി പൂർത്തിയാക്കുകയായിരുന്നു. പാലത്തിന്റെ ടാറിങ് പൂർത്തിയായി. വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്‌. ഭാരപരിശോധന അടക്കമുള്ള ജോലികൾ ബുധനാഴ്‌ച പൂർത്തിയായി. ഗതാഗതത്തിന്‌ അനുയോജ്യമാണെന്ന സർട്ടിഫിക്കറ്റ്‌ വ്യാഴാഴ്‌ച ഡിഎംആർസിയിൽനിന്ന്‌ പൊതുമരാമത്തുവകുപ്പിന്‌ ലഭിച്ചു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌‌ 39 കോടി രൂപയ്‌ക്കാണ്‌ മേൽപ്പാലം നിർമാണത്തിന്‌ കരാർ നൽകിയത്. ആർഡിഎസ്‌ പ്രോജക്ടായിരുന്നു കരാറുകാർ. 2014 സെപ്‌തംബറിൽ പണി‌ തുടങ്ങി‌. 2016 ഒക്‌ടോബർ ഒന്നിന്‌‌ പാലാരിവട്ടം പാലം യാഥാര്‍ത്ഥ്യമായെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തില്‍ കേടുപാടുകള്‍ കണ്ടെത്തുകയായിരുന്നു.

2017 ജൂലൈയിൽ പാലം പൊട്ടിപ്പൊളിഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാതായി. വിവിധ പരിശോധനകളുടെ തുടർച്ചയായി ഗുരുതര ബലക്ഷയമെന്ന്‌ മദ്രാസ്‌ ഐഐടിയുടെ പഠനറിപ്പോർട്ട് ലഭിച്ചു. ഇതോടെ‌ 2019 മെയ്‌ ഒന്നിന്‌ പാലം അടച്ചു. സർക്കാർ വിജിലൻസ്‌ അന്വേഷണം പ്രഖ്യാപിച്ച്‌ പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചു.

എന്നാൽ, ഭാരപരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എൻജിനിയർമാരുടെ സംഘടന നിയമനടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ നിർമാണം വൈകി. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പാലം പൊളിച്ചുപണിയാൻ സുപ്രീംകോടതി അനുവദിച്ചതോടെയാണ്‌ എൽഡിഎഫ്‌ സർക്കാർ ഡിഎംആർസിയെ നിർമാണച്ചുമതല ഏൽപ്പിച്ചത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കായിരുന്നു കരാർ.

എട്ടുമാസം കൊണ്ട് പൂർത്തിയാക്കേണ്ട പണിയാണ് കേവലം അഞ്ചര മാസം കൊണ്ട് പൂർത്തിയാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്.
വേഗത്തില്‍ പണി പൂര്‍ത്തികരിച്ച ഡിഎംആര്‍സിയെയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയേയും മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News