ഐഎസ് തീവ്രവാദികള്‍ തകര്‍ത്തെറിഞ്ഞ മൊസൂള്‍ നഗരം സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഹോസ അല്‍ബിയയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇന്നലെ അയത്തൊള്ള സിസ്താനിയുമായി പോപ്പ് ചര്‍ച്ച നടത്തിയിരുന്നു. നാല് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം തിങ്കളാഴ്ച അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങും.
ലോകത്തില്‍ ഏറ്റവും ചൂടുകൂടിയ തലസ്ഥാന നഗരമാണ് ബാഗ്ദാദ്. എന്നാല്‍ ആ മരുഭൂ നഗരത്തിന്‍റെ കൊടുംചൂടിനും യുദ്ധത്തില്‍ തകര്‍ന്ന ചരിത്രത്തിനും പാപ്പയുടെ സഹിഷ്ണുതാസന്ദേശത്തെ അലസിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.
ഇറാഖിലെ ഷിയ മുസ് ലിങ്ങളുടെ പരമോന്നത ആദ്ധ്യാത്മിക നേതാവായ അയത്തൊള്ള സിസ്താനിയുമായി ഫ്രാന്‍സിസ് പാപ്പ ചര്‍ച്ച നടത്തി. ഇറാഖ് അതിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
വേട്ടയാടപ്പെടുന്നവരും ബലഹീനരുമായവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയതിന് അയത്തൊള്ള സിസ്താനിക്ക് നന്ദിയര്‍പ്പിക്കുന്നുവെന്ന് ചര്‍ച്ചക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ പ്രതികരിച്ചു. യുദ്ധത്തിൽ തകർന്ന ഇറാഖിനെ ഉയർത്തിക്കൊണ്ടുവരാന്‍ സഹകരണമുണ്ടാകുമെന്നും ആദ്ദേഹം അറിയിച്ചു.
ആദ്യമായാണ് ഒരു മാര്‍പ്പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം പോപ്പ് ഫ്രാന്‍സിസ് ആദ്യം നടത്തുന്ന വിദേശ രാജ്യ സന്ദര്‍ശനം എന്ന പ്രത്യേകതയും ഇറാഖ് സന്ദര്‍ശനത്തിനുണ്ട്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ന് മൊസൂള്‍ സന്ദര്‍ശിക്കും. ഐഎസ് തീവ്രവാദികള്‍ തകര്‍ത്തുകളഞ്ഞ ഹോസ അല്‍ബിയയില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തും. നസിറിയില്‍ നടക്കുന്ന സര്‍വമത സമ്മേളനത്തിലും മാര്‍പ്പാപ്പ പങ്കെടുക്കും. ബാഗ്ദാദിലും ഇര്‍ബിലിലും കുര്‍ബാന അര്‍പ്പിക്കും. തിങ്കളാഴ്ചയോടെ മാര്‍പ്പാപ്പ മടങ്ങും.
Get real time update about this post categories directly on your device, subscribe now.