പുനലൂർ മണ്ഡലം ലീഗിന് നൽകുന്നതിനെതിര പുനലൂരിൽ കോൺഗ്രസ് ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ പ്രതിഷേധ യോഗം ചേർന്നു. ലീഗിന് സീറ്റ് നൽകിയാൽ കൂട്ടത്തോടെ രാജിവെക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
മുസ്ലീം ലീഗിന് പുനലൂർ സീറ്റ് നൽകുന്നതിനെതിരെ രണ്ട് ദിവസം മുമ്പ് പുനലൂരിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രതിഷേധം ഒരു സാമ്പിളായിരുന്നു.
കഴിഞ്ഞദിവസം കെപിസിസി ഓഫീസിൽ നേരിട്ടെത്തി പുനലൂരിലെ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ പ്രതിഷേധം രേഖാമൂലം നൽകി. പുനലൂർ സീറ്റ് ലീഗിന് നൽകാൻ യു.ഡി.എഫിൽ ധാരണയായെന്ന സൂചനയെ തുടർന്നാണ് പുനലൂരിൽ രണ്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രതിഷേധ യോഗം നടത്തിയത്. മുസ്ലീം ലീഗിന് സീറ്റ് നൽകിയാൽ കോൺഗ്രസിൽ നിന്ന് കൂട്ടരാജിയുണ്ടാകുമെന്ന് നേതാക്കൾ എ.ഐ.സി.സിക്കും കെപിസിസിക്കും മുന്നറിയിപ്പ് നൽകി.
പുനലൂരിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുമെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ ഉറപ്പ്. എന്നാൽ ചടയമംഗലം സീറ്റ് ആവശ്യപ്പെട്ട ലീഗിന് ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്നു. ഇതിന് പിന്നാലെയാണ് നേരത്തേ ലീഗ് മത്സരിച്ച പുനലൂർ സീറ്റ് തന്നെ ലീഗ് ആവശ്യപ്പെട്ടത്. എന്നാൽ പുനലൂരിലും പ്രതിഷേധം ഉയരുകയായിരുന്നു.
അതേ സമയം ലീഗിനെ ഒതുക്കാൻ കെപിസിസിയുടെ രഹസ്യ നിർദ്ദേശ പ്രകാരമാണ് പ്രതിഷേധ നാടകമെന്നാണ് ലീഗ് കരുതുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിനെ വെട്ടി വെൽഫയർപാർട്ടിയുമായി കോൺഗ്രസ് പരസ്യ സഖ്യത്തിൽ മത്സരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here