സംസ്ഥാനത്ത് ഇടത് തുടര്‍ഭരണം പ്രഖ്യാപിച്ച് മറ്റൊരു സര്‍വേ കൂടി. 86 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് അധികാരത്തില്‍ തിരികെ വരുമെന്ന് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വേ. യുഡിഎഫിന് നേടാനാകുക 53 മുതല്‍ 60 വരെ സീറ്റുകള്‍ മാത്രം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേര്‍ പിന്തുണച്ചത് പിണറായി വിജയനെ.
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയെന്ന് സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനത്തോളം പേര്‍ അഭിപ്രായപ്പെട്ടു. എബിപി , ഏഷ്യനെറ്റ്, 24 ന്യൂസ് സര്‍വേകള്‍ക്ക് പിന്നാലെയാണ് സംസ്ഥാനത്ത് ഇടത് മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന മറ്റൊരു സര്‍വേ ഫലം .
ദേശീയ മാധ്യമമായ ടൈസ് നൗ സീ വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേയാണ് ഇടത് മുന്നണിക്കനുകൂലമായ ജനവിധി പ്രവചിക്കുന്നത്. എല്‍ഡിഎഫ് 78 മുതല്‍ 86 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.
ഭരണം പിടിക്കാന്‍ ഇറങ്ങിയ യുഡിഎഫിന് 52 മുതല്‍ 60 സീറ്റുകളില്‍ ഒതുങ്ങേണ്ടി വരും. 35 സീറ്റുകള്‍ കിട്ടിയാല്‍ സംസ്ഥാനം ഭരിക്കുമെന്ന് പറഞ്ഞ ബിജെപിക്ക് കൂടിപ്പോയാല്‍ 2 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് സര്‍വേ പറയുന്നത്.
ഇത് പൂജ്യം സീറ്റുമാകാം. വോട്ട് ശതമാനത്തില്‍ ഇരു മുന്നണികള്‍ക്കും നേരിയ കുറവാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. എല്‍ഡിഎഫ് 42.9 ശതമാനം വോട്ടുകള്‍ നേടുമെന്നും യുഡിഎഫ് 37.6 ശതമാനം വോട്ടുകള്‍ നേടുമെന്നും പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനത്തിലേറെ പേരും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയോ പൂര്‍ണ തൃപ്തിയോ രേഖപ്പെടുത്തുന്നു. ഇതില്‍ 36. 36 ശതമാനം പേര്‍ക്ക് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയാണ്.
മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍റെ പ്രവര്‍ത്തനങ്ങളില്‍ 42.34 പേരും സംതൃപ്തര്‍. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്കും സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് താല്‍പര്യം പിണറായി വിജയന്‍ തന്നെ 38 ശതമാനം പേർ പിണറായി വിജയനെ പിന്തുണയക്കുമ്പോള്‍ 28 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വെറും നാല് ശതമാനം പേര്‍ മാത്രമാണ് രമേശ് ചെന്നിത്തലയെ പിന്തുണച്ചത്. ശശി തരൂരിന് ലഭിച്ചതാകട്ടെ 6 ശതമാനം വോട്ടും. കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനത്തെ തുടര്‍ന്ന് ഭരണം നഷ്ടമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവ് സാധ്യമല്ലെന്നും സര്‍വേ പറയുന്നു. 30 സീറ്റുകളില്‍ 16 മുതല്‍ 20 സീറ്റുകള്‍ നേടി എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ടൈംസ് നൗ സീ വോട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here