സെന്റ് കിറ്റ്സ് ചേരുവയിൽ ഡോളർ ബോംബ്

ദേശീയരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച 1989ലെ തെരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്ന് നടുക്കുന്ന ഒരു കുംഭകോണം പുറത്തുവന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്ന എന്നെപ്പോലെ നിരവധിപ്പേരെ സ്തബ്ധരാക്കിയ വാർത്താബോംബ്. ഉദിച്ചുയരുന്ന വി.പി.സിംഗിന് സെന്റ് കിറ്റ്സ് എന്ന ദ്വീപ് രാഷ്ട്രത്തിലെ ഫസ്റ്റ് ട്രസ്റ്റ് കോർപ്പറേഷൻ ബാങ്കിൽ 21 ദശലക്ഷം ഡോളറിന്റെ നിക്ഷേപമുണ്ട്, പുത്രൻ അജയ് സിംഗാണ് ഇതിന്റെ കൈകാര്യകർത്താവ്.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളെ മാറ്റി മറിക്കാൻ പ്രാപ്തിയുണ്ടെന്ന് ഞങ്ങൾ ധരിച്ചിരുന്ന വി.പി.സിംഗിന്റെ രാഷ്ട്രീയ അസ്തമനത്തെക്കുറിച്ചായിരുന്നു പിന്നീട് ചർച്ച. പ്രമുഖ പത്രങ്ങളൊക്കെ വെണ്ടയ്ക്ക നിരത്തി. കോൺഗ്രസ് എം.പി.യായ കെ.കെ.ബിർളയുടെ ഉടമസ്ഥതയിലുള്ള പ്രമുഖപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് തീവണ്ടിത്തലക്കെട്ടോടെയാണ് വാർത്ത നൽകിയത്. പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ പടപൊരുതാനിറങ്ങിയ വി.പി.സിംഗ് ടെയ്ക്ക് ഓഫ് നടത്താനാകാതെ റൺവേയിൽ കറങ്ങുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് വിധിയെ‍ഴുതി.

മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും സ്വർണ്ണ-ഡോളർ കടത്തു കേസിൽ ബന്ധമുണ്ടെന്ന സ്വപ്നാ സുരേഷിന്റെ മൊ‍ഴിയെ അധികരിച്ച് ഹൈക്കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച പ്രസ്താവന കണ്ടപ്പോൾ മൂന്നു പതിറ്റാണ്ടു മുമ്പുള്ള സെന്റ് കിറ്റ്സ് വിവാദത്തിലേയ്ക്കാണ് മനസ്സു പാഞ്ഞത്.

ഇരു സംഭവങ്ങൾക്കും ഇടയിലുള്ള സാമ്യതയിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ചേരുവയുമുണ്ട്. അന്ന് എൻഫോ‍ഴ്സമെന്റ് ഡയറക്ടറേറ്റാണ് വി.പി.സിംഗിനെതിരേ അന്വേഷണരഥമുരുട്ടിയത്. ഏതാനും ആ‍ഴ്ചകൾക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സെന്റ് കിറ്റ്സ് വിവാദം യഥാർത്ഥത്തിൽ ബൂമറാങ്ങാവുകയാണ് ഉണ്ടായത്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും മൃഗീയമായ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ രാജീവ് ഗാന്ധി ദയനീയ പരാജയത്തിലേയ്ക്ക് കൂപ്പുകുത്തി. ദേശീയ രാഷ്ട്രീയത്തിന് പുതിയ നിർവ്വചനമെ‍ഴുതിച്ചേർത്ത് വി.പി.സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി.

തെരഞ്ഞെടുപ്പിലെ ബൂമറാങ്ങിനപ്പുറത്ത് മറ്റൊരു വിധി കൂടിയുണ്ടായി ഈ വിവാദത്തിന്. വി.പി.സിംഗിനെ പ്രതിക്കൂട്ടിലേറ്റാൻ ശ്രമിച്ച എൻഫോ‍ഴ്സ്മെന്റ് ഡയറക്ടറേറ്റ് തലവൻ കെ.എൽ.വർമ്മ ഈ കേസിൽ വ്യാജരേഖ ചമച്ചതിന് പ്രതിസ്ഥാനത്തുവന്നു. വർമ്മയ്ക്കൊപ്പം ഈ കുംഭകോണം നിർമ്മിച്ച രാഷ്ട്രീയ ദല്ലാൾമാരും പ്രതികളായി.

സംസ്ഥാനം ഒരു തെരഞ്ഞെടുപ്പിന്റെ വക്കത്തു നില്ക്കുമ്പോ‍ഴാണ് സ്തോഭജനകമായ വെളിപ്പെടുത്തലിന് കസ്റ്റംസ് ഇന്ധനം പകർന്നത്. ഇന്നത്തെ ഭാഷ പ്രകാരം സെന്റ് കിറ്റ്സിന് സമാനമായൊരു ‘ടൂൾ കിറ്റ്’! കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച 15 പേജുവരുന്ന പ്രസ്താവനയുടെ വിശദാംശങ്ങൾ ഇ‍ഴകീറി നോക്കുമ്പോൾ ഉത്തരങ്ങളേക്കാളേറെ ചോദ്യങ്ങളും സംശയങ്ങളുമാണ് ഉയരുന്നത്. ഇതു മുൻകൂട്ടിക്കണ്ടായിരിക്കും കസ്റ്റംസ് തന്നെ തന്ത്രപൂർവ്വം പ്രസ്താവനയുടെ എട്ടാം പേജിൽ പത്താം ഖണ്ഡികയിൽ രണ്ടു വാക്യം തിരുകിക്കയറ്റി. മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സ്വപ്നയുടെ മാത്രം അറിവിലുള്ളതാണെന്നും നടപടികളുമായി മുന്നോട്ടുപോകുമ്പോൾ ഇക്കാര്യങ്ങളിൽ തെളിവ് നൽകാൻ സ്വപ്നയ്ക്ക് മാത്രമേ ക‍ഴിയുള്ളൂ എന്നുമാണ് കസ്റ്റംസ് കമ്മീഷണർ പ്രസ്താവനയിൽ വിളക്കി ചേർത്തിട്ടുള്ളത്.. എമണ്ടൻ ആരോപണങ്ങൾ ഉന്നയിച്ചിട്ട്, ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന കീർത്തനം ചൊല്ലുന്ന പോലൊരു വിദ്യ. വെടിമരുന്നൊക്കെ ആദ്യം നല്കിയതുകൊണ്ട് ആരും ഇക്കാര്യങ്ങളിലേയ്ക്കു പോകില്ലെന്നു കരുതിയായിരിക്കണം ഇങ്ങനെ ഒരു വിദ്യ പ്രയോഗിച്ചത്.

സെന്റ് കിറ്റ്സ് വിവാദത്തിൽ ഹിന്ദുസ്ഥാൻ ടൈംസ് എന്ന പോലെ നമ്മുടെ സംസ്ഥാനത്തെ സമാനമായ ഒരു പത്രം ഇവിടെയും സ്വയം നടുങ്ങാൻ തീരുമാനിച്ചു. പ‍ഴയ ബോംബുകളുടെ ബാക്കിപത്രം ഓർമ്മയുള്ളതുകൊണ്ടാകാം ഭൂരിപക്ഷം മാധ്യമങ്ങളും ഒന്നറച്ചുനിന്നു. സുമീത് കുമാറിന്റെ ‘മുൻകൂർ ജാമ്യം’ എട്ടാം പേജിൽ എ‍ഴുന്ന് നില്ക്കുന്നത് ഇവരിൽപ്പലരും ശ്രദ്ധിച്ചിട്ടുണ്ടാകാം.

കസ്റ്റംസ് നടപടി ഉയർത്തുന്ന ചോദ്യങ്ങളും സംശയങ്ങളും ‘ടൂൾ കിറ്റി’ന്റെ യഥാർത്ഥ സ്വഭാവവും ലക്ഷ്യവും അനാവരണം ചെയ്യുന്നതാണ്. അതിൽ ചിലത് എടുത്ത് പരിശോധിക്കുന്നത് എന്തുകൊണ്ടും ഇവിടെ പ്രസക്തമാകുന്നു.

1. മാർച്ച് നാലിന് കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവന നിയമവൃത്തങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കയാണ്. ജയിലിൽ ഭീഷണിയുടെയും പീഡനത്തിന്റെയും അന്തരീക്ഷമുണ്ടെന്ന കീ‍ഴ്ക്കോടതിയിലെ പരാമർശം നീക്കിക്കിട്ടാനുള്ള ജയിൽ വകുപ്പു മേധാവിയുടെ ഹൈക്കോടതിയിലെ ഹർജിയായിരുന്നു കസ്റ്റംസിന്റെ പ്രസ്താവനയുടെ നിദാനം. സഹോദര അന്വേഷണ ഏജൻസിയായ എൻഫോ‍ഴ്സ്മെന്റ് ഡയറക്ടറേറ്റുമായിപ്പോലും പങ്കുവയ്ക്കാൻ ആഗ്രഹമില്ലെന്നു ബോധിപ്പിച്ച മൊ‍ഴിയിലെ മുത്തുമണികൾ ഈ സന്ദർഭത്തിൽ ഉതിർക്കാൻ കസ്റ്റംസ് തീരുമാനിച്ചത് എന്തുകൊണ്ട്? സ്വപ്നയുടെ രഹസ്യമൊ‍ഴി പങ്കുവയ്ക്കാൻ ക‍ഴിയില്ലെങ്കിൽ അതിലെ മർമ്മം എങ്ങനെ പരസ്യപ്പെടുത്തും? കേസന്വേഷണത്തിന്റെ വസ്തുതയുമായി ബന്ധമില്ലാത്ത, ബാഹ്യവിഷയത്തിൽ, ഇത്തരമൊരു വിളമ്പലിന് കസ്റ്റംസ് എന്തുകൊണ്ടു മുതിർന്നു? തങ്ങൾ എതിർകക്ഷി പോലുമല്ലാത്ത ഒരു കാര്യത്തിലെ പരാമർശം കോടതിയിൽ സമർപ്പിക്കാൻ കസ്റ്റംസ് എന്തിന് തയ്യാറായി? രഹസ്യമൊ‍ഴി വെളിപ്പെടുത്തരുതെന്ന കീ‍ഴ്വ‍ഴക്കം കസ്റ്റംസ് എന്തുകൊണ്ട് ലംഘിച്ചു? സാമാന്യബുദ്ധിക്ക് ഒരുത്തരമേ നല്കാൻ ക‍ഴിയൂ – ദിവസങ്ങൾക്കുള്ളിൽ കേരളം പോളിംഗ് ബൂത്തിലേയ്ക്കു പോകുന്നു.

2. പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ച പ്രകാരം കേന്ദ്രം നിയോഗിച്ച അന്വേഷണ ഏജൻസിയാണ് എൻഐഎ. സ്വർണ്ണക്കടത്തും ഡോളർക്കടത്തും ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പരമമായ അന്വേഷണത്തിന്റെ ചുമതല എൻഐഎയ്ക്കാണെന്നു ചുരുക്കം. സ്വപ്നാ സുരേഷ് ഉൾപ്പെടെയുള്ള പ്രതികളിൽ നിന്ന് എൻഐഎ മൊ‍ഴി ശേഖരിച്ചു. ഇന്ത്യയിലെ ഏറ്റവും സുസജ്ജമായ അന്വേഷണ ഏജൻസിയുടെ മൊ‍ഴിയെടുക്കലിലോ തെളിവുശേഖരണത്തിലോ കണ്ടെത്താൻ ക‍ഴിയാത്തതാണ് കസ്റ്റംസ് മുങ്ങിത്തപ്പിയെടുത്തത്. 98 ദിവസത്തോളം ജയിലിൽ ക‍ഴിഞ്ഞ ശിവശങ്കർ ഐഎഎസ് പോലും എൻഐഎ കുറ്റപത്രത്തിൽ സ്ഥാനം പിടിച്ചിട്ടില്ല. എൻഐഎ കൈകാര്യം ചെയ്ത സ്വപ്നയും കസ്റ്റംസ് കൊണ്ടുനടന്ന സ്വപ്നയും തമ്മിൽ അജഗജാന്തരം വന്നത് എന്തുകൊണ്ട്?

3. സ്വപ്നാ സുരേഷ് ജൂലൈ 11നാണ് അറസ്റ്റിലാകുന്നത്. നവംബർ അവസാനം വരെ, ഏറെക്കുറെ 6 മാസക്കാലം ഇവർ കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ നിരന്തര ചോദ്യം ചെയ്യലുകൾക്ക് വിധേയയായി. അന്വേഷണ ഏജൻസികൾ മാറിമാറി അവരെ ഏറ്റെടുത്തു. പ്രളയം പോലെ അവർ മൊ‍ഴികൾ നല്കി. അപ്പോ‍ഴൊന്നും പുറത്ത് വരാത്ത ‘നടുക്കുന്ന’ കാര്യങ്ങൾ നവംബർ 30 മുതൽ കസ്റ്റംസിന്റെ മടിയിലേക്ക് വന്നത് എന്തുകൊണ്ട്. നവംബർ 30നാണ് തനിക്ക് രഹസ്യമൊ‍ഴി നല്കാനുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള അഡീഷനൽ ചീഫ് മജിസ്ട്രേട്ട് മുമ്പാകെ സ്വപ്ന ബോധിപ്പിക്കുന്നത്. സിആർപിസി 164 പ്രകാരം മൊ‍ഴി നൽകുന്നതിനുള്ള സന്നദ്ധത സ്വപ്ന എന്തുകൊണ്ട് പ്രകടിപ്പിച്ചു എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുമ്പോൾ അതിനു പിന്നിലെ അന്തർ നാടകങ്ങൾ പുറത്തുവരും.

4. കസ്റ്റംസ് ആരോപിക്കുന്നത് പോലെ സ്വപ്നാ സുരേഷ് നിരന്തര പീഡനത്തിനും ഭീഷണിക്കും വിധേയയായെങ്കിൽ കീ‍ഴ്ക്കോടതിയുടെ ചെറിയൊരു പരാമർശം നീക്കാൻ ജയിൽ മേധാവി നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമോ? തങ്ങളുടെ ഭാഗത്ത് ശരിയുണ്ടെന്ന പൂർണ്ണബോധ്യം വരുമ്പോ‍ഴല്ലേ ഹൈക്കോടതി പോലുള്ള ഒരു നീതിപീഠത്തിന് മുന്നിൽ ഇത്തരമൊരു ഹർജിയുമായി ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പോവുക?

5. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവരുന്നത് നവംബർ 18നാണ്. പിറ്റേന്ന് തന്നെ ഇതേക്കുറിച്ച് അന്വേഷിക്കാൻ ജയിൽ ഡിജിപി ഋഷിരാജ്സിംഗ് ദക്ഷിണമേഖലാ ഡിഐജി അജയ്കുമാറിനെ ചുമതലപ്പെടുത്തി. തന്റെ തന്നെ കൈപ്പടയിൽ സ്വപ്ന എ‍ഴുതിക്കൊടുത്ത വിശദീകരണത്തിൽ ശബ്ദം തന്റേതാണെന്ന് സ്ഥിരീകരിച്ചു, ഇതോടൊപ്പം പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി സ്വപ്ന രേഖപ്പെടുത്തി. ഇങ്ങനെ പറയാൻ തന്നെ ആരും നിർബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. നവംബർ 19നും 30നും ഇടയിൽ അരങ്ങേറിയ സംഭവ പരമ്പരകൾ എന്തൊക്കെയാണ്?

6. അറസ്റ്റിലായ ശിവശങ്കറിനെ ഹാജരാക്കിയപ്പോൾ കോടതിയിൽ നടന്ന ഒരു രംഗം മാധ്യമങ്ങളിൽ വന്നിരുന്നു. നിങ്ങൾക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ശിവശങ്കറിനോട് ചോദിച്ചു. ശിവശങ്കർ എന്തോ പറഞ്ഞപ്പോൾ അടുത്ത് വന്ന് പറയാൻ ജഡ്ജി ആവശ്യപ്പെട്ടു. ഇവർക്ക് ചില അജൻഡയുണ്ടെന്നും താൻ ചിലരുടെ പേരുകൾ പറയണം എന്നതാണ് അതെന്നും അതിന് സമ്മതിക്കാത്തത് കൊണ്ടാണ് ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തിനു ശേഷം സ്വപ്നയ്ക്കുണ്ടായ വെളിപാടും ശിവശങ്കറിന്റെ ഈ വാക്കുകളും ചേർത്ത് വയ്ക്കുമ്പോൾ സാമാന്യ ബോധമുള്ള ആർക്കും കാര്യങ്ങൾ ബോധ്യപ്പെടും.

7. നിയമപരമായി സ്വപ്നയെ നയിച്ച അവരുടെ അഭിഭാഷകൻ ജോ പോൾ തന്നെ കേസിൽ നിന്നു വിട്ടുപോയത് ഹിമക്കട്ടയുടെ അഗ്രമാണ് പുറത്ത് കൊണ്ടുവരുന്നത്. സ്വപ്നയുടെ ഇപ്പോ‍ഴത്തെ അഭിഭാഷകനും മുസ്ലീം ലീഗ് അഭിഭാഷക സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ഒരേ ലീഗൽ ഫേമിന്റെ പാർട്ടണർമാരാണ്. മുസ്ലീംലീഗ് അഭിഭാഷകൻ ടെലിവിഷൻ ചർച്ചകളിലെ നിത്യ സാന്നിദ്ധ്യമാണ്. തുടക്കത്തിൽ സ്വപ്നയുടെ വക്കാലത്ത് ഏറ്റെടുത്ത സംഘ്പരിവാർ ബന്ധുവായ അഭിഭാഷകൻ പിന്നീട് കസ്റ്റംസിന്റെ അഭിഭാഷകനായി മാറിയെന്നതും ശ്രദ്ധേയം.

8. സ്വപ്നയുടെ രഹസ്യമൊ‍ഴി (മറ്റ് ഏജൻസികൾക്കു പോലും നല്കാൻ പറ്റാത്തത്ര രഹസ്യം) രേഖപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഇതേക്കുറിച്ച് പത്രക്കാരോട് സംസാരിച്ചു. മുഖ്യമന്ത്രിക്കും നാല് മന്ത്രിമാർക്കും ഡോളർക്കടത്തിൽ പങ്കുണ്ട്!

9. മജിസ്ട്രേട്ടിന്റെ മുന്നിൽ 164 പ്രകാരം മൊ‍ഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ച് നിയമജ്ഞർക്കെങ്കിലും ചില ധാരണകളുണ്ട്. പലപ്പോ‍ഴും ഭീഷണി പ്രയോഗിച്ച് പ്രതിയെ പരുവപ്പെടുത്തിയാണ് ഈയൊരു പ്രക്രിയ അനുവർത്തിക്കാറ്. ഈ മൊ‍ഴിക്ക് വിചാരണയിൽ സാധുത കിട്ടണമെങ്കിൽ ഉപോദ്ബലകമായ തെളിവുകൾ വേണം. സ്വപ്നയുടെ വെളിപ്പെടുത്തലിന് അനുസൃതമായ തെളിലുകളെന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവയെക്കുറിച്ച് കസ്റ്റംസ് തങ്ങളുടെ പ്രസ്താവനയിൽ സൂചിപ്പിക്കുമായിരുന്നു. ഇതുചെയ്തില്ല എന്നുമാത്രമല്ല, ഉത്തരവാദിത്വം സ്വപ്നയ്ക്കു മേൽ കൗശലപൂർവ്വം ചുമത്തുകയും ചെയ്തിരിക്കയാണ്. സ്വപ്നയുടെ രഹസ്യമൊ‍ഴിക്ക് ശേഷം തെളിവ് ചികയാൻ കസ്റ്റംസിന് കിട്ടിയത് മൂന്ന് മാസത്തിലേറെയാണെന്നുള്ളത് ശ്രദ്ധേയം.

10. കസ്റ്റംസും ഇഡിയും ഇപ്പോൾ ഊന്നുന്നത് കോൺസുലേറ്റ് കേന്ദ്രീകരിച്ചു നടന്ന നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ചാണ്. 1.9 കോടി രൂപയുടെ ഡോളർ കടത്തിക്കൊണ്ടുപോയത് കോൺസുലേറ്റുകാരാണ്. എല്ലാ ഇടപാടുകളിലും ഭാഗഭാക്കായതും ഇവർ തന്നെ. സ്വർണ്ണക്കടത്തും കോൺസുലേറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മാധ്യമങ്ങളിൽ വാർത്ത നിറയുന്ന സമയത്താണ് സ്വർണം വന്ന പാ‍ഴ്സലിന്റെ സ്വീകർത്താവായ അറ്റാഷേ രാജ്യം വിടുന്നത്. തിരുവനന്തപുരത്തു നിന്ന് ദില്ലി വ‍‍ഴി എയർ ഇന്ത്യാ വിമാനത്തിൽ രാജകീയമായിട്ടാണ് അറ്റാഷേ പോയത്. ഈ വിവാദത്തോട് എങ്ങനെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പ്രതികരിച്ചത് എന്നുനോക്കാം. “അറ്റാഷേ നിരപരാധിയാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു സംശയം പോലും ആർക്കുമില്ല” – പ്രമുഖചാനലിൽ അദ്ദേഹം സവിസ്തരം വെളിപ്പെടുത്തി. സംഭവങ്ങൾക്ക് വീണ്ടും വ‍ഴിത്തിരിവുണ്ടായപ്പോൾ കേന്ദ്ര വിദേശകാര്യ വക്താവിന്റെ പ്രതികരണം വന്നു: “ഇന്ത്യയുമായി സൗഹൃദം പങ്കുവയ്ക്കുന്ന രാജ്യമെന്ന നിലയ്ക്ക് യുഎഇയുടെ കോൺസുലേറ്റ് ജനറലും അറ്റാഷേയുമൊക്കെ അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കും.” ഈ പ്രസ്താവന നടന്നിട്ടു മാസങ്ങൾ ക‍ഴിഞ്ഞെങ്കിലും ഇത് അന്വർത്ഥമാക്കുന്ന ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല.

11. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ തനിക്കുമേൽ സമ്മർദ്ദമുണ്ടെന്ന സ്വപ്നയുടെ ശബ്ദരേഖ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ആ സംഭാഷണ ശകലം വ്യാജമാണെന്ന് ആരും പറഞ്ഞിട്ടില്ല. വ്യാജമായിരുന്നെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അത് പുഷ്പം പോലെ സ്ഥാപിച്ചെടുക്കാൻ ക‍ഴിയുമായിരുന്നു. അങ്ങനെ അവർ ചെയ്തിരുന്നെങ്കിൽ ഇന്നത്തെ അപസർപ്പകകഥയ്ക്ക് ഒരുപണത്തൂക്കമെങ്കിലും വിശ്വാസ്യത ഉണ്ടാകുമായിരുന്നു, പ്രതിപക്ഷ നേതാവിന്റെ മുഖത്തെങ്കിലും ഒരല്പം ആത്മവിശ്വാസം സ്ഫുരിക്കുമായിരുന്നു!

12. പല പ്രാവശ്യം നല്കിയ മൊ‍ഴി സ്വപ്ന തിരുത്തിയപ്പോൾ കോടതി നടത്തിയ ചില പരാമർശങ്ങളുണ്ട്. കേസ് വിചാരണയ്ക്കു വരുമ്പോൾ ഇതൊക്കെ പരിശോധിക്കപ്പെടുമെന്ന ഓർമ്മപ്പെടുത്തലാണ് കോടതിയിൽ നിന്നുണ്ടായത്. മാത്രമല്ല, ഏറെ കൊട്ടിഘോഷിച്ച് എൻഐഎ ചുമത്തിയ യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റമൊക്കെ നിലനില്ക്കില്ലെന്നും കോടതിപറയുകയും ചെയ്തു.

13. നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണ പാ‍ഴ്സൽ അയച്ചവരും അവ യഥാർത്ഥത്തിൽ സ്വീകരിച്ചവരും ആരാണെന്നതാണ് കേസിലെ മർമ്മം. ഇത് ഇന്നേവരെ അനാവരണം ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല, പാ‍ഴ്സൽ അയച്ച ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള വ്യക്തികളുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് പോലും ആർക്കും അറിയില്ല. അവർ ദുബായിൽ കസ്റ്റഡിയിലാണെന്ന് നാല് മാസം മുമ്പ് ഒരു സത്യവാങ്മൂലത്തിൽ ബോധിപ്പിക്കപ്പെട്ടു. പിന്നെ ആ മേഖലയിൽ ഇരുട്ടുമാത്രമേയുള്ളൂ.

14. സ്വർണ്ണം കയറ്റി അയച്ച വരെ കസ്റ്റഡിയിൽ കിട്ടാൻ ഇന്റർ പോളിന്റെ സഹായം തേടിയതിനെക്കുറിച്ച് ആദ്യഘട്ടങ്ങളിൽ ഒട്ടേറെ പരാമർശങ്ങൾ വന്നിരുന്നു. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ചായിരുന്നു അന്വേഷണ ഏജൻസികൾ പറഞ്ഞത്. പ്രതി എവിടെയാണെന്നു കണ്ടെത്തുകയെന്ന പരിമിതമായ ലക്ഷ്യം മാത്രമാണ് ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടീസിനുള്ളത്. അതുക്കുംമേലേയുള്ള റെഡ്കോർണർ നോട്ടീസ് പോലെയുള്ള പലതുമുണ്ട്. പടക്കം പൊട്ടിച്ചതിനുപോലും ഇത്തരം നോട്ടീസുകൾ നല്കപ്പെടുന്ന കാലമാണിത്. എന്തുകൊണ്ട് നീല നോട്ടീസിനപ്പുറം പോകാൻ നമ്മുടെ അന്വേഷണ ഏജൻസികൾക്കു ക‍ഴിഞ്ഞില്ല? അവരതിന് ശ്രമിച്ചില്ല? അതെയോ, ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ളവർ അജ്ഞാതരായി നിലകൊള്ളണമെന്നാണോ തീരുമാനം?

15. സിആർപിസി പ്രകാരമുള്ള രഹസ്യമൊ‍ഴി രേഖപ്പെടുത്തുന്നതിന് മജിസ്ട്രേട്ടുമാർ പാലിക്കേണ്ട നടപതികളെക്കുറിച്ച് കോടതികൾ പലപ്പോ‍ഴും ഓർമ്മിപ്പിച്ചിട്ടുണ്ട്. മൊ‍ഴിയുടെ പ്രാധാന്യവും പ്രത്യാഘാതവുമൊക്കെ പ്രതിയെ ബോധ്യപ്പെടുത്തുകയും ജാഗ്രതപ്പെടുത്തുകയും വേണം. എത്രയോ കേസികളിൽ വിചാരണ ഘട്ടത്തിൽ മൊ‍ഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടുമാരെ കോടതികൾ വിളിച്ചുവരുത്തിയിട്ടുണ്ട്. താൻ പറഞ്ഞ മൊ‍ഴി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞതു പ്രകാരം നല്കിയതാണെന്ന് നാളെ സ്വപ്ന ബോധിപ്പിച്ചാൽ പ്രസ്തുത ഉദ്യോഗസ്ഥൻ പ്രതിയായി മാറാം. അന്വേഷണ ഉദ്യോഗസ്ഥനായതുകൊണ്ട് ഇവിടെ ഒരു പരിരക്ഷയുമില്ല. രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ അവർ ഏതെങ്കിലും ഘട്ടത്തിൽ പിൻവാങ്ങിയാൽ പു‍ഴുങ്ങിയ ഉരുളക്കി‍ഴങ്ങ് കൈവെള്ളയിൽ വയ്ക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് സാരം. അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് കസ്റ്റംസ് ആക്ട് 155 പ്രകാരം പരിരക്ഷയുണ്ടെങ്കിലും ഇത് തെറ്റായ കാര്യങ്ങൾക്കുള്ള പരിരക്ഷയല്ലെന്ന് കോടതികൾ തന്നെ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. സുനിൽകുമാർ vs. സിബിഐ എന്ന കേസിൽ 2016ൽ പഞ്ചാബ് ആൻഡ് ഹരിയാണ ഹൈക്കോടതി നല്കിയ വിധി ഒരു ഉദാഹരണം മാത്രം. ഒരാളെ പ്രതിയാക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥൻ വ്യാജരേഖ ചമച്ചു എന്നതായിരുന്നു കേസ്. മാത്രമല്ല, ഒരു വ്യാജ കമ്പിനി തന്നെ ഇതിനായി അന്വേഷണ ഏജൻസി ഉണ്ടാക്കി. കേസും പുക്കാറുമായപ്പോൾ സംരക്ഷണം ആവശ്യപ്പെട്ട് ചെന്ന ഉദ്യോഗസ്ഥന്റെ അപേക്ഷ നീതിപീഠം നിഷ്കരുണം ചവറ്റുക്കുട്ടയിൽ തള്ളി.

16. കോൺസുലേറ്റ് ജനറലും ഉന്നത വ്യക്തിത്വങ്ങളും തമ്മിലുള്ള ഇടപാടുകളിലെ സ്വപ്നയുടെ സാന്നിധ്യംഉറപ്പിക്കുന്നതിന് ഭാഷ എന്ന ഘടകത്തെയാണ് കസ്റ്റംസ് തങ്ങളുടെ പ്രസ്താവനയിൽ ഏറെ ആശ്രയിക്കുന്നത്. ഇവർക്കിടയിൽ ആശയവിനിമയത്തിന് പരിമിതിയുള്ളതിനാൽ ദ്വിഭാഷിയായി പ്രവർത്തിച്ചു എന്ന് സ്വപ്ന പറഞ്ഞെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്. കോൺസുലേറ്റ് ജനറൽ അൽ സാബിയെ അറിയുന്നവർ പറയുന്നത് അദ്ദേഹത്തിന് ഇംഗ്ലീഷ് നന്നായി അറിയാമെന്നാണ്. ദുബൈയിൽ സേവനം നടത്തുകയും അംബാസഡറായി വിരമിക്കയും ചെയ്ത മലയാളികൾക്കു സുപരിചിതനായ ഒരു മുൻ നയതന്ത്ര ഉദ്യോഗസ്ഥനോട് ഇക്കാര്യം തിരക്കി. കോൺസുലേറ്റ് ജനറലായി വരുന്ന വ്യക്തിക്ക് നിർബന്ധമായും ഇംഗ്ലീഷ് പരിജ്ഞാനമുണ്ടായിരിക്കുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇങ്ങനെയെങ്കിൽ, സ്വപ്നയുടെ മൊ‍ഴിയുടെ ആണിക്കല്ലല്ലേ ഇളകുന്നത്? ഇക്കാര്യമെങ്കിലും തെളിവെന്ന രീതിയിൽ പരിശോധനയ്ക്കു വിധേയമാക്കാൻ കസ്റ്റംസ് എന്തുകൊണ്ടു തയ്യാറാകുന്നില്ല?

17. വിവാദം കത്തി നിൽകുന്ന സമയത്ത്  കേരളത്തിൽ വറുത്ത് കോരുന്ന നുണകളെ കുറിച്ച് നീണ്ട ഒരു ലേഖനം ഞാൻ എ‍ഴുതിയിരുന്നു. അത് ഇന്ന് പുതുക്കുകയാണെങ്കിൽ ഈ പേജ് തന്നെ നിറഞ്ഞ് കവിയും.

https://www.kairalinewsonline.com/2020/07/25/337631.html

ഈന്തപ്പ‍ഴത്തിനുള്ളിലെ സ്വർണ്ണക്കുരുവും ഖുറാനിലെ സ്വർണ പേജുകളും കാറ്റാടി പാടങ്ങളും സ്റ്റാർട്ട് അപ്പുകളും കൊണ്ട് സംപുഷ്ടമായിരിക്കും കേരളത്തിൽ സൃഷ്ടിച്ച മായാലോകം. തദ്ദേശ തിരഞ്ഞെടുപ്പിൽ മാറ്റ് പോയ ഇവയൊക്കെ ഉപേക്ഷിച്ച് പുതിയ സ്വർണ്ണ-ഡോളർ പാടങ്ങൾ കണ്ടത്തേണ്ടത് ആരുടെയൊക്കെ രാഷ്ട്രീയ അനിവാര്യതയാണെന്ന് മനസ്സിലാക്കാൻ ഗവേഷണം നടത്തേണ്ടത്തില്ല.

സെന്റ് കിറ്റ്സ് വിവാദത്തിന്റെ താരതമ്യം ആമുഖത്തിൽ സൂചിപ്പിച്ചിരുന്നു. സന്ദർഭത്തിന്റെയും വിഷയത്തിന്റെയും ലക്ഷ്യത്തിന്റെയും സാമ്യം കാരണമാണത്. ഏപ്രിൽ ആറും മെയ് രണ്ടും ഈ സാമ്യത്തെ ഊട്ടിയുറപ്പിക്കുമ്പോൾ കസ്റ്റംസിന്റെ പ്രസ്താവനയും അവർ ഊന്നിയ മൊ‍ഴിയും രാഷ്ട്രീയനിരീക്ഷകർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നിയമജ്ഞർക്കും എന്തിനേറെ സാധാരണക്കാർക്കും ഭാവിയിൽ ഒരു പാഠ്യവിഷയമാകും എന്ന് ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here