കരുത്തരായ സ്ഥാനാര്‍ഥികളെ അണിനിരത്തി എറണാകുളം ജില്ലയില്‍ പ്രചാരണരംഗം സജീവമാക്കി ഇടതുപക്ഷം

സി പി ഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എറണാകുളം ജില്ലയിലും ഇടത് പ്രചാരണരംഗം സജീവമായി.സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവ്, സിറ്റിംഗ് എം എല്‍ എ എം സ്വരാജ് ഉള്‍പ്പടെയുള്ളവരാണ് ജില്ലയില്‍ ജനവിധി തേടുന്ന പ്രമുഖര്‍.വ്യക്തികളെ നേരിട്ട് കണ്ടും സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചുമുള്ള പ്രചാരണപരിപാടികള്‍ക്കാണ് സ്ഥാനാര്‍ഥികള്‍ തുടക്കമിട്ടിരിക്കുന്നത്.

മുന്‍രാജ്യസഭാംഗവും സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ പി രാജീവ്. കളമശ്ശേരി നിയോജകമണ്ഡലത്തിലാണ് ജനവിധി തേടുന്നത്.എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ഡോ എം ലീലാവതിയുടെ വീട്ടില്‍ നിന്നാണ് രാജീവ് തന്റെ പ്രചാരണത്തിന് തുടക്കമിട്ടത്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ തലസ്ഥാനഭൂമിയായി കളമശ്ശേരി മാറുമെന്ന് പി രാജീവ് പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ രണ്ടാമങ്കത്തിനിറങ്ങിയ എം സ്വരാജ് വ്യക്തികളെ നേരില്‍കണ്ടും സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ്. ഇടത് മുന്നണിക്കുവേണ്ടി നിയമസഭയില്‍ ദീര്‍ഘകാലം തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ച മുന്‍മന്ത്രി ടി കെ രാമകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സ്വരാജ് തന്റെ പ്രചാരണം ആരംഭിച്ചത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ചക്ക ്തന്നെയായിരിക്കും ഇക്കുറി ജനങ്ങളുടെ വോട്ടെന്ന് എം സ്വരാജ് പറഞ്ഞു.

കോതമംഗലം മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്ന ആന്റണി ജോണ്‍ കോതമംഗലം ടൗണില്‍ നിന്നാണ് പ്രചാരണം തുടങ്ങിയത്. ജില്ലയിലെ മറ്റൊരു സിറ്റിംഗ് എം എല്‍ എയായ കെ ജെ മാക്‌സി കൊച്ചിയിലും വൈപ്പിനില്‍ തന്റെ കന്നിയങ്കത്തിനിറങ്ങിയ കെ എന്‍ ഉണ്ണികൃഷ്ണനും പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു.

എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായ ഷാജി ജോര്‍ജ്ജ് എറണാകുളം മണ്ഡലത്തിലും ഡോ ജെ ജേക്കബ് തൃക്കാക്കരയിലും പി വി ശ്രീനിജന്‍ കുന്നത്ത് നാട് മണ്ഡലത്തിലും ഷെല്‍ന നിഷാദ് അലി ആലുവയിലും പ്രചാരണത്തിന് തുടക്കമിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here