തിരുവനന്തപുരം പാറശ്ശാല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി കെ ഹരീന്ദ്രന്‍ മത്സരിക്കും

തിരുവനന്തപുരം പാറശ്ശാല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി കെ ഹരീന്ദ്രന്‍ മത്സരിക്കും.എസ്.എഫ്.ഐ.യില്‍കൂടി വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഹരീന്ദ്രന്‍ സി.പി.എമ്മിന്റെ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി, ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സി.പി.എ.തിരുവനന്തപുരം ജില്ലാക്കമിറ്റിഅംഗമാണ്.

പാറശ്ശാല

സി കെ ഹരീന്ദ്രൻ

ജനനം:  01-11-1956

അച്ഛൻ: കൃഷ്ണൻ നായർ
അമ്മ: സുമതിയമ്മ
ഭാര്യ: സിന്ധു എസ് നായർ
(ദേശാഭിമാനി)
മകൾ: ഡോ. ശ്രീലക്ഷ്മി ഹരീന്ദ്രൻ
മരുമകൻ : നവീൻ എ.എസ്
(എഞ്ചിനീയർ)

വിലാസം: സിന്ദൂരം, മരുത്തൂർ
കൂട്ടപ്പന, നെയ്യാറ്റിൻകര പി.ഒ
തിരുവനന്തപുരം 695121

കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നെയ്യാറ്റിൻകര താലൂക്കിന്റെ പൊതുജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് സി കെ ഹരീന്ദ്രൻ. എഴുപതുകൾ മുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ മുഖ്യചുമതലക്കാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞതവണ ആദ്യമായാണ് ആണ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്നും 19566 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്.
എം സത്യനേശൻ, എസ് ആർ തങ്കരാജ്, വി ജെ തങ്കപ്പൻ, കെ വി സുരേന്ദ്രനാഥ് , പി കെ വാസുദേവൻ നായർ, പന്ന്യൻ രവീന്ദ്രൻ എന്നിവരുടെ വിജയങ്ങൾക്കു പിന്നിൽ നേതൃത്വപരമായ പങ്കു വഹിച്ച സി കെയുടെ കൈമുതൽ രാഷ്ട്രീയത്തിനതീതമായ വലിയ സൗഹൃദവലയമാണ്.
മണ്ഡലത്തിന്റെ ഓരോകോണും ആത്മാർത്ഥമായി അടുത്തറിയുന്ന അദ്ദേഹം തുറന്ന ചിരിയുടെയും ലളിതമായ ജീവിത ശൈലിയുടേയും കറപുരളാത്ത പൊതു ജീവിതത്തിന്റെയും ഉദാത്തമായ മാതൃകയാണ്.
എംഎൽഎ എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം പാറശാല നിയോജക മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു സി കെ ഹരീന്ദ്രൻ.
ഇടതുപക്ഷ സർക്കാരിൻറെ വിവിധ കർമ്മ പദ്ധതികളുടെ ഭാഗമായി 1300 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് പാറശ്ശാല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളത്.

ബാല്യകാലം വിദ്യാഭ്യാസം
1970-ൽ തിരുവനന്തപുരത്ത് നടന്ന എസ്എഫ്ഐ രൂപീകരണ സമ്മേളനത്തിലെ പൊതു സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് സി കെ പൊതു രംഗത്ത് വന്നത്.
സി.കെയുടെ പിതാവ്  മഞ്ചവിളാകം മംഗലത്തുവിളാകത്ത് വീട്ടിൽ ശ്രീ.ജി.കൃഷ്ണൻ നായരാണ്.
നെയ്യാറ്റിൻകര പുത്തൻവീട്ടിൽ എബി സുമതി അമ്മയാണ് മാതാവ്.
അഞ്ചു മക്കളിൽ മൂത്തയാൾ ആയിരുന്നു സി കെ.
ഇടത്തരം കർഷക കുടുംബത്തിലെ സാമ്പത്തിക ചുറ്റുപാട് ആയിരുന്നു വീട്ടിൽ..
ദേശാഭിമാനി ജീവനക്കാരിയായ ശ്രീമതി സിന്ധു എസ് നായർ ആണ് ഭാര്യ.
മകൾ ശ്രീലക്ഷ്മി ദന്തൽ ഡോക്ടർ ആണ്,
മരുമകൻ നവീൻ എൻജിനീയർ ആണ്.

കോവിലൂർ എൽപിഎസ്, മഞ്ചവിളാകം യുപിഎസ് , ആനാവൂർ ജിഎച്ച്എസ്എസ്,  അമ്പൂരി സെൻറ് തോമസ് എച്ച് എസ് എസ്, കാരക്കോണം പി പി എം എച്ച് എസ് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
ധനുവച്ചപുരം വി ടി എം എൻഎസ്എസ് കോളേജിൽ ചേർന്ന് പ്രീഡിഗ്രി വിജയിച്ചതോടെ ബി എ പൊളിറ്റിക്കൽ സയൻസിൽ ചേർന്നു അടിയന്തരാവസ്ഥക്കാലത്തെ പോലീസ് വേട്ടയാടൽ കാരണം ബിരുദ പഠനം പൂർത്തിയായില്ല.

ധനുവച്ചപുരം കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായി നേതൃത്വത്തിൽ എത്തി പിന്നീട് നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി ജോയിൻ സെക്രട്ടറിയും, സെക്രട്ടറിയുമായി അടിയന്തരാവസ്ഥക്കാലത്ത് കെ എസ് വൈ എഫ് കുന്നത്തുകാൽ ലോക്കൽ സെക്രട്ടറിയും, തുടർന്ന് താലൂക്ക് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.
1980 ൽ ഡിവൈഎഫ്ഐ രൂപം കൊണ്ടത് മുതൽ നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറിയും,  ജില്ലാ ജോയിൻ സെക്രട്ടറിയും.
ഇരുപത്തിനാലാം വയസ്സിൽ സിപിഐഎമ്മിന്റെ കുന്നത്തുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി.
17 പഞ്ചായത്തുകളും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും അടങ്ങുന്ന നെയ്യാറ്റിൻകര ഏരിയായുടെ സെക്രട്ടറിയായി ഇരുപത്തിയേഴാം വയസ്സിൽ ചുമതലയേറ്റു തുടർന്ന് എട്ടു തവണയായി 24 വർഷം ഏരിയ സെക്രട്ടറിയായി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. കേരള കർഷക സംഘത്തിൻറെ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു നിലവിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറർ ആയി പ്രവർത്തിച്ചു വരികയാണ്.

സമരചരിത്രവും ജയിൽവാസവും

ഭരണകൂടം മർദ്ദനങ്ങൾ  അതിജീവിച്ച നേടിയ ആത്മബലമാണ് സി കെയുടെ കരുത്ത്.
സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് പതിറ്റാണ്ടായി ജില്ലയിലും നെയ്യാറ്റിൻകര താലൂക്കിലും നടന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു.
1975 ജൂലൈ പത്തിന് എം സത്യനേശന്റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരെ നിയമം ലംഘിച്ച് 17 പേർ നടത്തിയ സമരത്തിൽ പങ്കാളിയായതിൻറെ പേരിൽ ഡി ഐ ആർ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ആറുമാസം അട്ടക്കുളങ്ങര സബ്ജയിലിൽ പാർപ്പിച്ചു.
അതോടെയാണ് ബിരുദപഠനം തുടങ്ങുന്നത് പുറത്തിറങ്ങിയ ഉടൻ തന്നെ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രചാരണം നടത്തി എന്ന കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു.
ശാസ്തമംഗലം കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് ജയറാം പടിക്കലിന്റേയും ലക്ഷ്മണയുടെയും സാന്നിധ്യത്തിൽ കൊടിയ മർദ്ദനം.
ഹീറ്ററിൽ 20 ഘടിപ്പിച്ചു പഴുപ്പിച്ച് മുകളിൽ നിർത്തി കാൽപാദത്തിലെ മാംസം ഉരുക്കിയ പാട് ഇപ്പോഴുമുണ്ട്.
ബെഞ്ചിൽ മലർത്തികിടത്തി വടികൊണ്ടു നടത്തിയ ഒരുടൽ പ്രയോഗത്തിൽ മുളങ്കാൽ പൊട്ടിപ്പോയി.
വെള്ളം പോലും കൊടുക്കാതെ ദീർഘനേരം മേശയുടെ കാലിൽ കെട്ടിയിട്ടാണ് മർദ്ദനം.
ഗരുഡൻതൂക്കം ഉരുട്ടൽ എന്നിവയ്ക്കൊക്കെ നേതൃത്വം കൊടുത്ത പുലി തങ്കപ്പൻ , ഇട്ടിതടി മത്യാസ്,  യോഹന്നാൻ എന്നീ പോലീസുകാരെ നല്ലപോലെ ഓർക്കുന്നു.
അടുത്ത മേശകളിൽ തളർന്നുകിടന്ന ഒരു ചെറുപ്പക്കാരനെ അർദ്ധരാത്രി പോലീസ് കെട്ടഴിച്ചു കൊണ്ടു പോയി ജയിൽ മോചിതനായ ശേഷം ആണ് മനസ്സിലായത് അത് വർക്കല വിജയനായിരുന്നു എന്ന്.

നാലാം ദിവസം ജയറാം പടിക്കലിന്റെ സാന്നിധ്യത്തിലായിരുന്നു കഠിന പ്രയോഗങ്ങൾ.
ഇനി നീ ഇങ്കുലാബ് വിളിക്കില്ല എന്ന് ആക്രോശിച്ചു കൊണ്ട് ഇട്ടിതടി മത്യാസ് എന്ന കുപ്രസിദ്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ മർദ്ദനമുറകൾ ആയിരുന്നു.
നെഞ്ചിൽ ചാടി ചവിട്ടി ചെവിപൊത്തി അടിക്കുകയായിരുന്നു.
ആ മർദ്ദനമേറ്റ് ചെവിയിലൂടെ യും വായിലൂടെയും രക്തംവാർന്ന് ബോധംകെട്ടുവീണു.
ഈ മർദ്ദന കാലത്ത് നട്ടെല്ലിനും വാരിയെല്ലിനും ഏറ്റ ക്ഷതം ഇപ്പോഴും ശരീരത്തിൽ അവശേഷിക്കുന്നു.
1986 ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാരക്കുന്നത്ത് നടത്തിയ ഐതിഹാസികമായ മന്ത്രിമാരെ തടയൽ സമരത്തിൽ എം വിജയകുമാർ , ആനാവൂർ നാഗപ്പൻ എന്നിവരോടൊപ്പം ക്രൂരമർദനത്തിന് ഇരയായി.
മെഡിക്കൽ കോളേജിൽ രണ്ടു മാസവും ആയുർവേദ കോളേജിൽ മൂന്നു മാസവും ചികിത്സിച്ച് ആണ് അന്ന് ജീവൻ തിരിച്ചു കിട്ടിയത്.

മറ്റ് കർമ്മപദങ്ങളിലൂടെ

നെയ്യാറ്റിൻകര താലൂക്കിലെ സാംസ്കാരികമേഖലയിൽ നിസ്തുല സംഭാവനകൾ ആണ് സികെ നൽകിയിട്ടുള്ളത്.
പാലിയോട് സ്വരാജ് തീയേറ്റേഴ്സിൻറെയും കലാ ഗ്രന്ഥശാലയുടെയും സ്ഥാപകനും പ്രചാരകനും ആണ്.
ദീർഘകാലം ഗ്രന്ഥശാല സെക്രട്ടറിയായി പ്രവർത്തിച്ചു പ്രശസ്തകവി പ്രൊഫസർ വി മധുസൂദനൻ നായർ സഹപ്രവർത്തകനായിരുന്നു.
നെയ്യാറ്റിൻകരയിൽ വീരരാഘവന് സ്മാരകം പണിയാൻ മുൻകൈയെടുത്തത് സികെ ആയിരുന്നു.
നെയ്യാറ്റിന്കരയുടെ സാംസ്കാരിക ജീവിതത്തിൽ സികെ യുടെ പങ്ക് നിസ്തുലമാണ്.
കേരള ഓട്ടോമൊബൈൽ ഫാക്ടറിയുടെ ഡയറക്ടർ ബോർഡ് മെമ്പർ ആയിരുന്ന കാലത്താണ് ആണ് കെ.എ.എൽ ലാഭത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.
അന്താരാഷ്ട്ര മാർക്കറ്റിൽ  കെ.എ.എൽ ഓട്ടോയ്ക്ക് വിപണനസാധ്യത തുറന്നുകൊടുത്ത ആശയത്തിന്റെ ഉടമയായിരുന്നു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്താനും ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും എൽഡിഎഫ് സർക്കാരിൻറെ കാലത്ത് അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറുടെ പ്രത്യേക ഇടപെടലിനും പിന്നിൽ സികെ ആയിരുന്നു നിലവിൽ ജനറൽ ആശുപത്രിയായി ഉയർത്തിയതിനുശേഷം എച്ച് എം സി മെമ്പർ എന്ന നിലയിൽ ആശുപത്രിയുടെ സർവ്വതോന്മുഖമായ വികസനത്തിൽ ക്രിയാത്മക നേതൃത്വം വഹിച്ചിരുന്നു.

ഇത്രയൊക്കെ വിപുലമായ അനുഭവപരിചയം സാമൂഹിക മണ്ഡലത്തിൽ സികെ യെ  ഉറച്ച വ്യക്തിത്വത്തിനുടമയാക്കുന്നു.
ആരോടും കലർപ്പില്ലാതെ പെരുമാറാൻ കഴിയുന്ന സികെയെ ഹരിയണ്ണൻ എന്ന് എതിരാളികൾ പോലും അഭിസംബോധന ചെയ്യുന്നു.
വിഷയത്തിന്റെ ഗൗരവത്തിൽ കേന്ദ്രീകരിച്ച് ആവേശത്തോടെ പ്രസംഗിക്കുന്ന ശൈലി ആരേയും ആകർഷിക്കും.
ദൈനംദിന സാമൂഹിക പ്രശ്നങ്ങളെ ശാസ്ത്രീയമായി പഠിക്കുന്നതിനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുള്ള അദ്ദേഹത്തിൻറെ കഴിവ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News