കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു ; കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ നീക്കം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ നീക്കം. ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന കെ മുരളീധരന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് നേതാക്കളുമായി ചര്‍ച്ച നടത്തി. അതേസമയം, വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാരിയെ മത്സരിപ്പിക്കാരുതെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തി.

ദിവസങ്ങളായി തുടരുന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പരാതികളില്ലാതെ പൂര്‍ത്തിയാക്കാനുളള ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയേക്കും. കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കുന്നതാണ് പരിഗണനയില്‍.

നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി വേണമെന്നുള്ള പൊതു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ എംപിമാര്‍ മത്സരിക്കരുതെന്ന മാനദണ്ഡത്തില്‍ മുരളീധരന് മാത്രം ഇളവ് നല്‍കിയാല്‍ മറ്റ് എംപിമാര്‍ എതിര്‍പ്പ് അറിയിക്കുമോയെന്നതാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്.

എം പിമാരുമായി വീണ്ടും നടത്തിയ യോഗത്തിന്റെ തുടക്കത്തില്‍ എത്താതിരുന്ന കെ സുധാകരന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും സെക്രട്ടറിമാരും മടങ്ങിയ ശേഷമാണ് ചര്‍ച്ചക്കെത്തിയത്. വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാര്‍, കഴക്കൂട്ടത്ത് എസ് എസ് ലാല്‍, ആറന്മുളയില്‍ ശിവദാസന്‍ നായര്‍, കൊല്ലത്ത് ബിന്ദു കൃഷ്ണ, കല്‍പ്പറ്റയില്‍ ടി സിദ്ധിഖ്, കോന്നിയില്‍ റോബിന്‍ പീറ്റര്‍, മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കന്‍ എന്നിവര്‍ക്കാണ് സാധ്യത.

എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ ജ്യോതി വ്യജകുമാറിനെതിരെ പ്രാദേശിക നേതൃത്വം എതിര്‍പ്പ് ശക്തമാക്കി. അതേ സമയം എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് പട്ടിക നാളെ തന്നെ പ്രഖ്യാപിക്കാനാണ് ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here