തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ. തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരിനന്ദൻ്റെ നേതൃത്വത്തിൽ ഉള്ള സംഘവും റെയിൽവെ പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് യുവാവിനെ പിടി കൂടിയത്. ധൻബാദ് – ആലപ്പി ട്രെയിനിൽ വെച്ചാണ് 13കിലോ കഞ്ചാവുമായി എറണാകുളം ചേരാനെല്ലൂർ സ്വദേശി കിരണിനെ സംഘം അറസ്റ്റ് ചെയ്തത്.
പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ തോതിൽ കഞ്ചാവ് ശേഖരിക്കുന്നതിനായി ഇയാൾ ആന്ധ്രയിലെ വിശാഖപട്ടണം കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് നടത്തി വരികയായിരുന്നു. നൂറോളം മലയാളികൾ വിശാഖ പട്ടണം കേന്ദ്രീകരിച്ച് കഞ്ചാവ് ശേഖരിക്കുന്നതിനായി വിവിധ ലോഡ്ജുകളിൽ തങ്ങുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിശാഖപട്ടണത്തെ നരസിപട്ടണം എന്ന സ്ഥലത്ത് വൻതോതിൽ മലയാളികളായ ഇടനിലക്കാർ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് ശേഖരിച്ച് വച്ചിരിക്കുന്നതായി പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തൃശൂരിലെ കുട്ടു എന്ന് പേരുള്ള ഒരാളാണ് തനിക്ക് കഞ്ചാവ് തന്നതെന്നും കിരൺ എക്സൈസിന് മൊഴി നൽകി.
ഈ അടുത്ത കാലത്ത് ആന്ധ്രയിൽ വൻകഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുമായി പിടിയിലായ തൃശൂർ സ്വദേശി തന്നെയാണ് കുട്ടു എന്ന വിളിപ്പേരിൽ അറിയപ്പെടുന്നതെന്നാണ് അന്വേഷണ സംഘത്തിൻ്റെ സംശയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here