സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസില്‍ പോര് രൂക്ഷം

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസില്‍ പോര് രൂക്ഷം. ഇരിക്കൂര്‍, തൃപ്പുണ്ണിത്തുറ, കൊല്ലം, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിത്വം നേടാനും തടയാനും പ്രകടനവും പോസറ്റര്‍ പ്രതിഷേധങ്ങളും ഓഫീസ് ഉപരോധിക്കലും തുടരുകയാണ്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളും തോറും കോണ്‍ഗ്രസില്‍ പരസ്യപ്രതിഷേധങ്ങള്‍ കനക്കുകയാണ്. സീറ്റുറപ്പിക്കാനും എതിരാളികളെ വെട്ടാനും അണികളെ ഇറക്കിചെളിവാരിയെറിയുന്നത് നേതാക്കള്‍ സജീവമായി തുടരുന്നു. ഇരിക്കൂറില്‍ സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മറ്റി ഓഫീസ് എ ഗ്രൂപ്പ് ഉപരോധിച്ചു.

സജീവ് ജോസഫിനെ കെസി വേണുഗോപാലും ഐ ഗ്രൂപ്പ് കെട്ടിയിറക്കുന്നുവെന്നാണ് വിമര്‍ശനം. സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. തൃപ്പുണിത്തുറയില്‍ സാധ്യത മങ്ങിയ കെ ബാബുവിന് വേണ്ടി പ്രകടനത്തിന് പിന്നാലെ രാജി ഭീഷണി മുഴക്കിയിരിക്കുകയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും.

സീറ്റ് നല്‍കിയില്ലെങ്കില്‍ ഡി സി സി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ രാജിവയ്ക്കുമെന്ന് കെ ബാബു അനുകൂലികള്‍ പറയുന്നു. ആറന്‍മുളയിലും എ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലാണ്. സീറ്റ് ഐ ഗ്രൂപ്പിന് നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍. ഇവര്‍ ഉമ്മന്‍ചാണ്ടിയെ കണ്ടേക്കും.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇറക്കി കൊല്ലം സീറ്റ് ഉറപ്പിക്കാനാണ് ബിന്ദു കൃഷ്ണയുടെ ശ്രമം. ഇതിന്റെ ഭാഗമായി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സംസ്ഥാന ഭാരവാഹികള്‍ എഐസിസിക്ക് കത്തയച്ചു. അമ്പലപ്പുഴയില് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കവെയാണ് എം ലിജുവിനെതിരായ പോസ്റ്റര്‍ പ്രതിഷേധം.

ധീവര സമുദായത്തെ വഞ്ചിച്ച നേതാവാണ് ലിജുവെന്ന് പോസ്റ്ററില്‍ പറയുന്നു. ആലപ്പുഴയില്‍ സീറ്റിനായി ശ്രമിക്കുന്ന കെ എസ് മനോജ് ദേശാടന പക്ഷിയെന്ന പോസ്റ്ററുകള്‍ രാവിലെയോടെ പ്രത്യക്ഷപ്പെട്ടു.

കെസി വേണുഗോപാലിന്റെ വീടിന് മുന്നിലും ഡിസിസി ഓഫീസിന് മുന്നിലുമടക്കം വിവിധ ഇടങ്ങളില്‍ മനോജിനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി ഇ.സമീറിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കായംകുളത്ത് പ്രകടനം നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News