ഗ്രൂപ്പ് വഴക്കും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം നിലനില്‍ക്കുമ്പോഴും നിലമ്പൂരും പട്ടാമ്പിയുമൊഴികെയുള്ള സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
ദിവസങ്ങള്‍ക്ക് മുന്നെ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുന്നതിനായി കെപിസിസി നേതാക്കള്‍ ദില്ലിയില്‍ എത്തിയിരുന്നെങ്കിലും നേതാക്കളുടെ പിടിവാശിയും സ്ഥാനാര്‍ത്ഥി മോഹികളുടെ ബാഹുല്യവും കാരണം സ്ഥാനാര്‍ത്ഥികളുടെ ജംബോ പട്ടിക ചുരുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ദിവസങ്ങള്ർ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മുന്നോട്ടുവച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പോലും സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്.
പ്രമുഖ നേതാക്കള്‍ മത്സരിക്കാനെത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച നേമത്ത് നിന്നും ഉമ്മന്‍ചാണ്ടി പിന്‍മാറിയതോടെ മുരളീധരനെ നേമത്ത് മത്സരിപ്പിക്കാനാണ് നീക്കം ഹൈക്കമാന്‍ഡ് മുരളീധരനെ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ലെന്ന സൂചന ലഭിച്ചതോടെ കൊല്ലത്തെ ഡിസിസി അംഗങ്ങളും മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമാരും പ്രതിഷേധ സൂചകമായി രംഗത്തെത്തിയിരുന്നു. ബിന്ദുകൃഷ്ണയും വൈകാരികമായാണ് പ്രതികരിച്ചത്.
എന്നാല്‍ കൊല്ലത്ത് ബിന്ദു കൃഷ്ണയെ തന്നെ മത്സരിപ്പിക്കാനാണ് നിലവിലെ തീരുമാനം. പിസി വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും.
തിരുവനന്തപുരത്തും ജ്യോതി വിജയകുമാറിനും സുനില്‍കുമാറിനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും പട്ടാമ്പിയും നിലമ്പൂരും ഒഴികെയുള്ള സീറ്റുകളില്‍ ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.
അതേസമയം ബിജെപി പട്ടികയും ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. 115 സീറ്റുകളിലേക്ക് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുത്തല്‍ വരുത്താന്‍ കേന്ദ്ര നിര്‍ദേശം. ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.
ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിച്ചേക്കും. സന്ദീപ് വാര്യരെ തൃത്താലയിലും പരിഗണിക്കുന്നതായാണ് വിവരം. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here