“അമ്മയുടെ വേര്‍പാടിന് ശേഷം ഇങ്ങനെയൊരു അമ്മയെ കണ്ടത് എനിക്ക് വലിയ ആശ്വാസമായിരുന്നു’; കൊച്ചി മേയര്‍ എം അനില്‍കുമാറിന്റെ കുറിപ്പ്‌

പലപ്പോഴും രാത്രിയാവുമ്ബോള്‍ ക്ഷീണിച്ചു തളര്‍ന്നു വരുന്ന ഞങ്ങള്‍ക്ക് ഭക്ഷണം തരിക എന്നത് ചേച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മറ്റ് ജില്ലകളില്‍ നിന്ന് വന്നിട്ടുള്ള ആളുകളോട് ഏറ്റവും ഭംഗിയായി പെരുമാറണം , അവര്‍ക്ക് ഒരു കുറവും വരരുത് എന്ന ഒറ്റ ചിന്ത മാത്രമെ ആ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു. എം അനില്‍കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഇന്ന് എനിക്ക് വേണ്ടപ്പെട്ട രണ്ടുപേര്‍ സകുടുംബം എന്നെ കാണാന്‍ വന്നു. കഴിഞ്ഞ UDF ഗവണ്‍മെന്റ് കേരളം ഭരിക്കുമ്ബോള്‍, രണ്ട് ഉപതെരഞ്ഞെടുപ്പ് നടന്നു. #DYFI സംഘടനയില്‍ നിന്ന് ഞങ്ങള്‍ ഒഴിഞ്ഞ സമയത്താണ് ഈ തിരഞ്ഞെടുപ്പുകള്‍ നടന്നത്.അതുകൊണ്ടുതന്നെ സംസ്ഥാന അടിസ്ഥാനത്തില്‍ ഉള്ള കുറച്ചു പേരെ പ്രാസംഗികരായി ഈ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി നിയോഗിക്കുകയുണ്ടായി.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ അവിടെ മനോഹരന്‍ എന്ന ഒരു സഖാവിന്റെ വീട്ടിലാണ് താമസിച്ചത്. മനോഹരന്‍ ചേട്ടനും കുടുംബവും താമസിക്കുന്ന വീടിന്റെ മുകളിലായാണ് ഞങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. കേരളത്തിലെ മികച്ച പ്രാസംഗികരില്‍ ഒരാളായ സ.പ്രേംനാഥ് (കോഴിക്കോട്) , Adv റെജി സഖറിയ, കെ അനില്‍കുമാര്‍ , Adv ഷാനവാസ് (കോട്ടയം) പിന്നെ ഞാനും.

അങ്ങനെയാണ് ഞങ്ങള്‍ അവിടെ താമസിച്ചത്. എല്ലാ ദിവസവും രാവിലെ വിവിധ സ്ഥലങ്ങളിലെല്ലാം പോയി പ്രസംഗിക്കുക, രാത്രിയില്‍ തിരിച്ചു വരിക. സ. AN ഷംസീറും ഞാനും ഒരു വാഹനത്തിലായിരുന്നു പ്രസംഗിക്കാന്‍ പോവുന്നത്. ഷംസീര്‍ താമസിച്ചത് മറ്റൊരു സ്ഥലത്തായിരുന്നു. മിക്കവാറും ഞങ്ങള്‍ക്ക് കേള്‍വിക്കാര്‍ ആരും ഉണ്ടാവാറില്ല .സ E P ജയരാജനായിരുന്നു ഞങ്ങളെ നിയന്ത്രിച്ചിരുന്നത്. പലപ്പോഴും ഈ വഴികളില്‍ എല്ലാം പോയ്ക്കൊണ്ടിരുന്ന സ. തോമസ് ഐസക് ഇടയ്ക്കൊക്കെ എന്നെ വിളിച്ച്‌ കളിയാക്കാറുണ്ട് , “അനിലിന്റെ പ്രസംഗം കേള്‍ക്കാന്‍ പോസ്റ്റ് മാത്രമെയുള്ളു ” എന്ന് പറഞ്ഞ് . പലപ്പോഴും രാത്രിയാവുമ്ബോള്‍ ക്ഷീണിച്ചു തളര്‍ന്നു വരുന്ന ഞങ്ങള്‍ക്ക് ഭക്ഷണം തരിക എന്നത് ചേച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മറ്റ് ജില്ലകളില്‍ നിന്ന് വന്നിട്ടുള്ള ആളുകളോട് ഏറ്റവും ഭംഗിയായി പെരുമാറണം , അവര്‍ക്ക് ഒരു കുറവും വരരുത് എന്ന ഒറ്റ ചിന്ത മാത്രമെ ആ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു. എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും സ്വാധീനിച്ചയാള്‍ എന്റെ പെറ്റമ്മ തന്നെയാണ്. അതിനു മുന്‍പുള്ള പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് എന്റെ അമ്മ എന്നെ വേര്‍പിരിഞ്ഞത്. ഇപ്പോഴും ആ വേദന അണയാത്ത കനല്‍ പോലെ ഹൃദയത്തില്‍ നീറുന്നുണ്ട്. അമ്മയുടെ വേര്‍പാടിന് ശേഷം അധികം താമസിയാതെ ഇങ്ങനെയൊരു അമ്മയെ കണ്ടത് എനിക്ക് വലിയ ആശ്വാസമായിരുന്നു. അമ്മയ്ക്ക് ആണും പെണ്ണുമായി ഞാന്‍ ഒരു മകനായതു കൊണ്ട് തന്നെ ഒരു പാട് സ്നേഹിച്ചും ലാളിച്ചുമാണ് വളര്‍ത്തിയത്. ഒരിക്കല്‍ കളഞ്ഞു പോയി എന്ന കാരണത്താല്‍ ഗുരുവായൂരപ്പന് നേര്‍ന്നു കിട്ടിയ ആളാണ് ഞാന്‍ എന്നാണ് അമ്മയുടെ വിശ്വാസം. ഗുരുവായൂരില്‍ തൊഴാന്‍ പോവുമ്ബോളെല്ലാം നിര്‍ന്നിമേഷയായി അമ്മ കയ്യിലുള്ള സ്വര്‍ണ്ണ വളകള്‍ ഓരോന്നോരോന്നായി ഊരി എറിയുന്നത് ഞാന്‍ ഇപ്പഴും ഓര്‍ക്കുന്നു. അങ്ങനെ ഒരിക്കല്‍ കയ്യില്‍ ഒരു വളമാത്രം അവശേഷിക്കെ അച്ഛനോടു ഞാന്‍ ഇത് വളരെ വിഷമത്തോടെ പറഞ്ഞു. അങ്ങനെ ക്ഷേത്രത്തില്‍ പോവാത്ത, ഈശ്വരവിശ്വാസിയല്ലാത്ത അച്ഛന്‍ ചുണ്ടില്‍ എരിയുന്ന സിഗരറ്റ് പുക ഊതി വിട്ട് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞത് , ” അത് അമ്മയുടെ ഇഷ്ടം .നിനക്ക് വിഷമം ഉണ്ടെങ്കില്‍ നീ പറഞ്ഞോളു ” . ഞാന്‍ അത്ഭുതപ്പെട്ടു പോയി. അവിടുന്നാണ് , ഈശ്വരവിശ്വാസികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ആദ്യത്തെ പാഠം എനിക്ക് ലഭിച്ചത്. പക്ഷെ പിന്നീട് ഞാന്‍ അമ്മയെ കെട്ടിപിടിച്ച്‌ കരഞ്ഞു പറഞ്ഞു , ഇനി കയ്യിലുള്ള ആ ഒരു വള ഊരി കൊടുക്കരുത് എന്ന്. പിന്നീട് അമ്മ ഗുരുവായൂരമ്ബലത്തില്‍ പോകാതിരിക്കാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരുപാട് കാലം കഴിഞ്ഞ്, മുതിര്‍ന്നപ്പോള്‍ അമ്മ മരിക്കുന്നതിന് കുറച്ച്‌ മുന്‍പ് ഞാന്‍ , ഗുരുവായൂരമ്ബലത്തില്‍ അമ്മയെ കൊണ്ടുപോയി തൊഴീക്കുകയുണ്ടായി. ഏതായാലും എന്നെ ഒക്കത്ത് വച്ചും , അഷ്ടചൂര്‍ണ്ണം നല്‍കിയും , തല്ലാതെ, പിച്ചാതെ, ചീത്ത പറയാതെ വളര്‍ത്തി കൊണ്ടുവന്ന അമ്മയുടെ നഷ്ടത്തിന്റെ ഓര്‍മ്മയ്ക്കിടയിലാണ് ഈ പാര്‍ട്ടി കുടുംബത്തില്‍ ഞാന്‍ താമസിച്ചത്. ഒരു ചെറിയ കട്ടിലാണ് ആ മുറിയില്‍ ഉണ്ടായിരുന്നത്. ആ കട്ടില്‍ പലപ്പോഴും സ. പ്രേംനാഥ് എനിക്കായി വിരിച്ചിടുമായിരുന്നു. മുറി വൃത്തിയാക്കുന്നതും അടിച്ചു വാരുന്നതുമെല്ലാം പ്രേംനാഥിന്റെ ജോലിയായിരുന്നു. താന്‍ ഉടുക്കുന്ന കാവി മുണ്ട് തന്നെ നിലത്ത് വിരിച്ചായിരുന്നു പ്രേംനാഥിന്റെ കിടപ്പ് , റെജി സഖറിയയും , ഷാനവാസും , അനില്‍ കുമാറും ഒരു പായില്‍ ഇടിച്ച്‌ കിടക്കും. ഞാന്‍ കട്ടിലിലും . ഇങ്ങനെയായിരുന്നു ലാളിച്ചു വളര്‍ത്തിയ കുടുംബത്തില്‍ നിന്ന് വന്ന എനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സഖാക്കള്‍ നല്‍കിയ പരിഗണന. ഈ പരിഗണന ആവോളം ലഭിച്ച ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ് എന്ന ബോധ്യം എനിക്കിപ്പഴും ഉണ്ട് . ഏതായാലും ആ ഉപതിരഞ്ഞെടുപ്പില്‍ നമ്മള്‍ പരാജയപ്പെട്ടു. അവിടന്ന് തിരിച്ചു വന്നിട്ടും ചേട്ടനും ചേച്ചിയുമായുള്ള സ്നേഹ ബന്ധം തുടര്‍ന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്ന് കാണുന്ന തരത്തിലേക്ക് വളര്‍ത്തിയതിന് പിന്നില്‍ ,പാര്‍ട്ടിയെ ജീവനേക്കാള്‍ അധികം സ്നേഹിച്ച ഒരുപാടുപേരുടെ ത്യാഗവും സ്നേഹവും കരുതലും ഉണ്ട് . നമ്മള്‍ കേട്ടിട്ടില്ലെ, EMS നേയും AKG യേയും, കൃഷ്ണപ്പിള്ളയേയും, അച്ചുതമേനോനേയും ഒക്കെ ഒളിവില്‍ പാര്‍പ്പിച്ച കര്‍ഷക തൊഴിലാളി കുടുംബങ്ങളെ കുറിച്ച്‌ .. ഇന്ന് പാര്‍ട്ടിക്ക് അതിനെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളുണ്ട് , നോക്കാന്‍ അനുഭാവികളും ഉണ്ട്. പക്ഷെ ആ സ്നേഹത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല.

അച്ഛനാണ് എന്നിലെ കമ്മ്യൂണിസ്റ്റ്കാരനെ ഊട്ടിയുറപ്പിച്ചത്. അച്ഛന് ഏറ്റവും വേണ്ടപ്പെട്ട ഗോവിന്ദന്‍ മൂപ്പന്‍ എന്ന ഒരു തൊഴിലാളിയുണ്ടായിരുന്നു ഞങ്ങളുടെ പുതുക്കല വട്ടത്ത് . അദ്ദേഹം ഞങ്ങളുടെ തന്നെ കുടുംബത്തിലെ ഒരു വല്യച്ഛന്റെ ട്രങ്ക് ഉണ്ടാക്കുന്ന കമ്ബനിയില്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കിയ ആളാണ്. ഗോവിന്ദന്‍ മൂപ്പന്‍ ധാരാളം വായിക്കുമായിരുന്നു. വായിക്കുന്ന ഗോവിന്ദന്‍ മൂപ്പനെ അച്ഛന് വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച്‌ കമ്യൂണിസ്റ്റ്കാരനായ തൊഴിലാളിയെ . യൂണിയനുണ്ടാക്കിയ ഗോവിന്ദന്‍ മൂപ്പന് പിന്നീട് ഒരുപാട് തിരിച്ചടിയുണ്ടായി , ട്രങ്ക് ഉണ്ടാക്കുന്ന കമ്ബനിയില്‍ നിന്ന് അദ്ദേഹം പുറത്ത് പോയി. ഈ തിരിച്ചടികള്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു. അങ്ങനെയാണ് അദ്ദേഹം, ഭാര്യ, മകന്‍ എന്നിവര്‍ അടങ്ങുന്ന കുടുംബത്തിന് വളരെ ദുരിതപൂര്‍ണ്ണമായ ദിനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. അച്ഛന്‍ അന്ന് എല്ലാ ഞായറാഴ്ചയും ഗോവിന്ദന്‍ മൂപ്പനെ കാണാന്‍ പോകുന്നത് എനിക്കിന്നും ഓര്‍മയുണ്ട്. സത്യത്തില്‍ അന്നത്തെ ഞങ്ങളുടെ ചുറ്റുപാടില്‍ ഇങ്ങനെ ഒരാളെ പോയി കാണുന്ന രംഗം വീട്ടില്‍ സംങ്കല്‍പ്പിക്കാന്‍ പറ്റുന്നതല്ലായിരുന്നു. പക്ഷെ അച്ഛന്‍ സ്ഥിരമായി എന്നോട് പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് , “എടാ പാര്‍ട്ടിയെ വളര്‍ത്തിയ ഇത്തരം പാവപ്പെട്ട മനുഷ്യരെ ഒരിക്കലും മറക്കരുത് , പ്രത്യേകിച്ച്‌ വായിക്കുന്ന ഒരു തൊഴിലാളിയെ ” , ഈ ഓര്‍മ്മ ഇപ്പോഴും ഞാന്‍ കൊണ്ടു നടക്കുന്നു.

സ. അച്ചുത മേനോന്റെ ഡയറിക്കുറിപ്പില്‍ അദ്ദേഹത്തെ ജീവനു തുല്യം സ്നേഹിച്ച്‌ സംരക്ഷിച്ച നാരായണന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ രോഗാവലംബനായി ആശുപത്രി കിടക്കയില്‍ കിടക്കുമ്ബോള്‍ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ട് പോക്കറ്റിലുള്ള 10 രൂപ കൈകളില്‍ കൊടുക്കുമ്ബോള്‍ അവരുടെ കണ്ണില്‍ നിന്ന് ഉരുകി ഒലിച്ച കണ്ണുനീരിനെ കുറിച്ച്‌ എഴുതിയിട്ടുണ്ട്. സാധാരണ ഒന്നും മിണ്ടാത്ത അച്ചുത മേനോന്‍ എഴുതിയിരിക്കുന്നു. ” കൂടുതല്‍ കൊടുക്കേണ്ടതായിരുന്നു. , എന്തു ചെയ്യാം എന്റെ പോക്കറ്റില്‍ ആ 10 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു. ” ഒരു കമ്യൂണിസ്റ്റ്കാരനായ മുഖ്യമന്ത്രിക്ക് മാത്രമെ അങ്ങനെ എഴുതാന്‍ കഴിയൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതായാലും ഇത്തരം ഓര്‍മ്മ നമ്മുടെ പഴയ കാലഘട്ടത്തെ കുറിച്ച്‌ ഉണ്ടാവണം. നമ്മളെ ഏറെ സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്ത ആളുകളെ നമ്മള്‍ എത്ര ഉയര്‍ന്ന പദവിയില്‍ എത്തിയാലും ആ ഓര്‍മ്മകള്‍ നമ്മുടെ മനസ്സില്‍ നിന്ന് പോകാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നത് എന്റെ ഈ അനുഭവങ്ങളില്‍ നിന്നാണ്. അച്ഛന്‍ പറഞ്ഞിരുന്ന മറ്റൊരു കാര്യവും ഞാന്‍ ഓര്‍ക്കുന്നു. “നീ നിന്റെ അമ്മയെ പോലെ മനസ്സില്‍ കാരുണ്യവും ദയയും മാത്രം കൊണ്ടു നടന്നാല്‍ കമ്മ്യൂണിസ്റ്റാവാന്‍ കഴിയില്ല. ആരെടാ എന്ന് ചോദിക്കുമ്ബോള്‍ എന്തെടാ എന്ന് തിരിച്ച്‌ ചോദിക്കാന്‍ കഴിയണം. തെറ്റിനെ ചൂണ്ടി എതിര്‍ക്കാന്‍ കഴിയണം ” പാര്‍ട്ടിയുടെ നേതാവായ V G ഭാസ്കരന്‍ നായര്‍ പണ്ട് ആലുവയിലെ കോടതി വളപ്പില്‍ വച്ച്‌ ഒരു DYSP യെ അടിച്ചത് അച്ഛന്‍ പറഞ്ഞു തന്നത് എനിക്ക് ഓര്‍മയുണ്ട് . AKG യുടെ ആത്മകഥയില്‍ പറയുന്ന പോലെ ധിക്കാരികളായ , പൊതുജനത്തെ ചൂഷണം ചെയ്യുന്ന പോലീസ് കാരോട് അതു തന്നെ ചെയ്യണം.

ഒരു പാട് വാചാലമായിപ്പോയി. ഇന്ന് മനോഹരന്‍ ചേട്ടനും ചേച്ചിയും, മക്കളും പേരക്കുട്ടികളും സകുടുബം എന്നെ കാണാന്‍ വന്നത് എനിക്ക് ഒരു പാട് സന്തോഷം നല്‍കി. ഇന്നത്തെ ദിവസം ഇത്രയും മതി ഒരു പാട് നാള്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ആ സന്ദര്‍ശനം എനിക്ക് നല്‍കി. മനോഹരന്‍ ചേട്ടനും , ചേച്ചിക്കും കുടുംബത്തിനും , കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്കും എന്റെ BIG SALUTE

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News