ഏറെ വളര്‍ന്നു..സ്‌കൂളും വിനയ് ഫോര്‍ട്ടും

ബാലസംഘം പ്രവര്‍ത്തകനായി യുവനടന്‍ വിനയ് ഫോര്‍ട്ട് അഭിനയകലയുടെ ആദ്യ ചുവടുകള്‍ വച്ചത് ഈ സ്കൂള്‍ മുറ്റത്താണ്. ഇവിടെ കെട്ടിയാടി പരിശീലിച്ച വേഷങ്ങളിലൂടെയാണ് താന്‍ സ്വയംതിരിച്ചറിഞ്ഞതെന്ന് ഈ കളിമുറ്റത്തുനിന്ന് പറയുമ്ബോള്‍ ഫോര്‍ട്ടുകൊച്ചി ഇഎംജിഎച്ച്‌എസ്‌എസും വിനയ് ഫോര്‍ട്ടും വളര്‍ച്ചയുടെ വഴി ഏറെ പിന്നിട്ടുകഴിഞ്ഞു.
നൂറ്റാണ്ടു പിന്നിട്ട അക്ഷരമുത്തശ്ശി പുതിയ കെട്ടിടവും പത്രാസുമൊക്കെയായി മുഖം മിനുക്കി. എണ്ണംപറഞ്ഞ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച അഭിനേതാവായി വിനയ് ഫോര്‍ട്ട്.

കൊച്ചി മണ്ഡലത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ് ഫോര്‍ട്ടുകൊച്ചി വെളിയിലെ ഇഎംജിഎച്ച്‌എസ്‌എസ്.

ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശത്തെ തീരദേശ മേഖലയില്‍ അറിവിന്റെ വെളിച്ചം പകര്‍ന്ന നൂറ്റാണ്ടിന്റെ നിറവ്. പടിഞ്ഞാറന്‍ കൊച്ചിയുടെ ഗതകാല പ്രതാപം പേറുമ്ബോഴും പുതിയ കാലത്തിനൊത്ത അടിസ്ഥാന സൗകര്യങ്ങള്‍ ഈ വിദ്യാലയത്തിന് അന്യമായി തുടര്‍ന്നു. ഓടുമേഞ്ഞ പഴക്കംചെന്ന കെട്ടിടം തകര്‍ച്ചയുടെ ദിനങ്ങളെണ്ണി.

പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇപ്പോള്‍ സ്കൂളിന് പുതുജീവന്‍ കൈവരുന്നു. മൂന്നരക്കോടിരൂപ ചെലവില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനുള്ള അതിമനോഹരമായ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. അടുത്തഘട്ടമായി ഹൈസ്കൂള്‍ വിഭാഗത്തിനുള്ള മന്ദിരംകൂടി വരുന്നതോടെ പുതിയ കൊച്ചിയുടെ മുഖമാകും ഇഎംജിഎച്ച്‌എസ്‌എസ്. കിഫ്ബിയില്‍നിന്നുള്ള അഞ്ചുകോടി രൂപയും കെ ജെ മാക്സി എംഎല്‍എയുടെ മണ്ഡലം വികസന ഫണ്ടില്‍നിന്നുള്ള 1.45 കോടി രൂപയുമാണ് ചെലവഴിക്കുന്നത്.

ഹയര്‍സെക്കന്‍ഡറി കെട്ടിടം ഉയര്‍ന്നതോടെതന്നെ സ്കൂളിന്റെ മുഖഛായ മാറിയെന്ന് വിനയ് ഫോര്‍ട്ട്. ‘എത്രയോ പ്രാവശ്യം ഈ മുറ്റത്ത് ബാലസംഘം കൂട്ടുകാര്‍ക്കൊപ്പം ക്യാമ്ബുകള്‍ക്കായി ഒത്തുകൂടിയിട്ടുണ്ട്. കലാജാഥയില്‍ വേനല്‍ത്തുമ്ബിയായി നാടാകെ പറന്നുപാറി. ഇവിടെനിന്നാണ് എന്റെയുള്ളിലെ അഭിനേതാവിനെ കണ്ടെടുത്തത്. കഴിവുകളെ സ്വയം തിരിച്ചറിഞ്ഞത്’–-വിനയ് പറയുന്നു. പഠനമുറിക്കുപുറത്ത് പലതും പഠിപ്പിച്ച വിദ്യാലയത്തിന്റെ പുതുകാല പ്രതാപം കാണാന്‍ വിളിപ്പാടകലെയുള്ള വീട്ടില്‍നിന്ന് എത്തിയതാണ് വിനയ് ഫോര്‍ട്ട്.

1912ല്‍ സ്ഥാപിതമായ സ്കൂളിന് പുതിയകാല പഠനസൗകര്യങ്ങളെല്ലാമുണ്ട്. കംപ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, എണ്ണായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News