കിഫ്‌ബി മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നു പറഞ്ഞത് യുഡിഎഫിന്റെ ഹരിപ്പാട് മണ്ഡലം സ്ഥാനാർഥി രമേശ് ചെന്നിത്തലയാണ്. നിയമസഭയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രയോഗം. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചാലകശക്തിയായ കിഫ്‌ബിയെ ചെന്നിത്തല ഉൾപ്പെടെയുള്ള പ്രതിപക്ഷം കൈയടിച്ചു പാസാക്കിയതിനു പിന്നാലെയായിരുന്നു ഈ മലക്കം മറിച്ചിൽ. തീർന്നില്ല, ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കിഫ്‌ബി മസാല ബോണ്ട് ഇറക്കിയതിനു പിന്നാലെ ചെന്നിത്തല പറഞ്ഞു ‘ഇതു മസാല ബോണ്ട’.
ഏതുനിമിഷവും ബിജെപിയിൽ ചേരും എന്നാണ് ചെന്നിത്തലജിയെക്കുറിച്ച് ഹരിപ്പാട്ടെ അനുയായികൾ പോലും പറയുന്നത്. ചെന്നിത്തലയോട് കിഫ്‌ബി ചെയ്‌തത് എന്താണെന്ന് പരിശോധിച്ചാൽ കണക്കുകളാണ് കഥപറയുക. ഹരിപ്പാട് മണ്ഡലത്തിൽ മാത്രം കിഫ്‌ബിയിലൂടെ അനുവദിച്ചത് 143 കോടിയുടെ പദ്ധതികൾ. ഇതു നുണയാണെങ്കിൽ ചെന്നിത്തല നിഷേധിക്കട്ടെ.
പള്ളിപ്പാട് – –-കൊടുന്തർ -മേൽപാടം പാലം (30 കോടി), എൻഎച്ച്–-കരുവാറ്റ––മാന്നാർ റോഡ് (30 കോടി), കൃഷ്‌ണപുരം –-മാമ്പ്രക്കന്നേൽ റെയിൽവേ മേൽപ്പാലം (60 കോടി), മംഗലം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ അടിസ്ഥാന സൗകര്യ വികസനം (മൂന്ന് കോടി), ഹരിപ്പാട് ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിനെ മികവിന്റെ കേന്ദ്രമായി വികസിപ്പിക്കൽ (അഞ്ചുകോടി), കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം (15 കോടി) എന്നിവയാണ് ഇവ. ദേശീയപാതാ വികസനം അടക്കമുള്ള പൊതുവായ പദ്ധതികൾക്ക് പുറമെയാണിത്. ഇത്രയും കിഫ്‌ബി പദ്ധതികൾ സ്വന്തം മണ്ഡലത്തിൽ ലഭിച്ചയാളാണ് ഇതെല്ലാം മറച്ചുവച്ച് അപവാദപ്രചാരണം നടത്തുന്നത്.
ഹരിപ്പാട് 184 കോടിയുടെ വികസനം
അഞ്ചുവർഷത്തിനിടെ ഹരിപ്പാട് മണ്ഡലത്തിൽ ആകെ 184 കോടി രൂപ അനുവദിച്ചു. ബജറ്റിലൂടെ 41 കോടിയുടെ പദ്ധതികൾക്ക് പണം ലഭിച്ചു. വിശദാംശങ്ങൾ: 2018–-19: ഹരിപ്പാട് എൻഎച്ച് പവർഹൗസ് –- മുതലക്കുറിച്ചിക്കൽ റോഡ് നിർമാണം -(രണ്ടു കോടി), ആയാപറമ്പ് എച്ച്എസ്എസിന് കെട്ടിടവും ചുറ്റുമതിലും -(രണ്ടു കോടി), കാർത്തികപള്ളി ആയുർവേദ ആശുപത്രികെട്ടിടം (ഒരു കോടി).
2019–-20: ഹരിപ്പാട് ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ ദേശീയ നിലവാരത്തിൽ സ്‌റ്റേഡിയം (അഞ്ചു കോടി), ആറാട്ടുപുഴ ഫിഷ് മീൽപദ്ധതി (മൂന്ന് കോടി), ഹരിപ്പാട് ഫയർസ്‌റ്റേഷന് കെട്ടിടം- (നാലു കോടി), നങ്ങ്യാർകുളങ്ങര മുതൽ കരിപ്പുഴവരെ മരാമത്ത് റോഡിന്റെ അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കലും സൗന്ദര്യവൽക്കരണവും (നാലു കോടി), തൃക്കുന്നപ്പുഴ ഗവൺമെന്റ് എൽപി സ്‌കൂൾ ബ്ലോക്ക് (രണ്ടു കോടി), നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യുപിഎസിന് ശതാബ്‌ദി സ്‌മാരകമായി കെട്ടിടം (മൂന്ന് കോടി). 2020–-21: ചെറുതന സിഎച്ച്‌സിയിൽ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം, ഐപി, ഒപി വിഭാഗം എന്നിവയ്‌ക്ക് പുതിയ കെട്ടിടം (അഞ്ചു കോടി). 2021-–-22: കായംകുളം കായലിൽനിന്നുള്ള ഉപ്പ് വെള്ളം തടയാൻ പുളിക്കീഴ് ആറ്റിൽ റെഗുലേറ്റർ കം ബ്രിഡ്‌ജ് നിർമാണം (10 കോടി).
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here