കോടതി നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്ന് കുനിയിൽ ഇരട്ടക്കൊല കേസിൽ പ്രതികളായ മുസ്ലിംലീഗ് ഏറനാട് മുൻ മണ്ഡലം സെക്രട്ടറി ഉൾപ്പെടെ ആറുപേരെ റിമാൻഡ് ചെയ്‌തു. 15 മുതൽ 20 വരെയുള്ള പ്രതിളായ മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി കുനിയിൽ പാറമ്മൽ അഹമ്മദ്കുട്ടി (55), കോലോത്തുംതൊടി മുജീബ് റഹ്മാൻ, കുറുവങ്ങാടൻ ഷറഫുദ്ദീൻ, കോട്ട അബ്ദുൽ സബൂർ (33), ഇരുമാംകടവത്ത് സഫറുള്ള, ഇരുമാംകടവത്ത് യാസർ (26) എന്നിവരെയാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി റിമാൻഡ് ചെയ്‌തത്.
കേസിന്റെ സാക്ഷിവിസ്താരം കഴിഞ്ഞ മാസം പൂർത്തിയായി. പത്ത് ദൃക്സാക്ഷികളുൾപ്പെടെ 273 സാക്ഷികളെയാണ് വിസ്തരിച്ചത്. 15 മുതൽ 21 വരെയുള്ള പ്രതികൾ കോടതി നടപടികളുമായി സഹകരിച്ചില്ല. തുടർച്ചയായി ഹാജരാകാതിരുന്നതിനാൽ കോടതി നടപടി അനന്തമായി നീണ്ടു. ഈ സാഹചര്യത്തിലാണ് പ്രതികളെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.
കോവിഡ് ബാധിച്ചതിനാൽ 20––ാം പ്രതി ചീക്കുളം കുറ്റിപ്പുറത്ത് റിയാസി (30)ന് ജാമ്യത്തിൽ തുടരാൻ അനുവാദം നൽകി. 2012 ജൂൺ 10-നാണ് കേസിനാസ്പദമായ സംഭവം. അതീഖ് റഹ്മാൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ട കൊളക്കാടൻ അബൂബക്കർ (കുഞ്ഞാപ്പു–- 48), സഹോദരൻ അബ്ദുൽ കലാം ആസാദ് (37) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ മുസ്ലിംലീഗുകാർ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here