ഇനിയിപ്പോ ടോസ് ഇട്ട് നോക്കേണ്ടി വരുമോ ശോഭയ്ക്ക്? രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു അവസ്ഥയേ…

രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ അവസ്ഥ നോക്കൂന്നേ… ഒരാള്‍ പറയുന്നു താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞതെന്ന്. മറ്റൊരാള്‍ പറയുന്നു ഞാന്‍ അറിയാതെയാണ് എന്‍റെ പേര് പരിഗണിച്ചതെന്നും എനിക്ക് സ്ഥാനാര്‍ത്ഥി ആകേണ്ടെന്നും…

താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞതെന്ന് തുറന്നുപറഞ്ഞ നിഷ്‌കളങ്കയായ ശോഭ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന ശോഭയെ പാര്‍ട്ടി നൈസായങ്ങ് തണുപ്പിച്ചു.

കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്വി പ്രഖ്യാപിച്ചത്.

പണിയ വിഭാഗത്തില്‍ നിന്നുള്ള മണികണ്ഠനെയായിരുന്നു സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപത്തെ കുറിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എടുത്ത് പറയുകയും ചെയ്തു.

എന്നാല്‍ ഈ പറഞ്ഞ മണികണ്ഠന്‍ ആകട്ടെ ഇതൊന്നും മനസാ-വാചാ-കര്‍മണ അറിഞ്ഞിട്ടില്ല എന്നതാണ് സത്യാവസ്ഥ. അതുകൊണ്ടാണ് പാര്‍ട്ടി നേതാക്കളെ അമ്പരിപ്പിച്ച് കൊണ്ട് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്‍മാറിയതായി പ്രഖ്യപിച്ചത്.

തന്നോട് ചോദിക്കാതെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മണികണ്ഠന്‍ പറഞ്ഞു. തന്നെ അറിയിക്കാതെ സ്ഥാനാര്‍ഥിയാക്കുകയെന്നത് ശരിയായ നടപടിയായി തോന്നുന്നില്ല വിശദമാക്കി.

മണികണ്ഠന്‍ മാത്രമല്ല സംസ്ഥാനത്തെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ഒട്ടേറെപ്പോര്‍ സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന ആവശ്യവുമായി മുന്നോട്ട് വരികയും പാര്‍ട്ടി വിട്ട് പോവുകയും ചെയ്തു. ഇതിപ്പോ സീറ്റ് വെച്ചുനീട്ടിയിട്ടും ആര്‍ക്കും വേണ്ടെന്ന അവസ്ഥയാണ് ബിജെപിയിലുള്ളത്.

അതേസമയം ശോഭയുടെ കാര്യത്തില്‍ നടക്കുന്നത് കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും തമ്മിലുള്ള ഒളിത്തര്‍ക്കമാണ്. സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും ബി ജെ പിയില്‍ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും കടുത്ത അമര്‍ഷമാണുണ്ടാക്കിയത്.

ശോഭയെ മത്സരിപ്പിക്കേണ്ടതായിരുന്നു എന്ന് വാദവുമായി ഒ രാജഗോപാല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത് കേന്ദ്രനേതൃത്വത്തെ വെട്ടിലാക്കി.അതിനാല്‍ പ്രഖ്യാപിക്കാനുള്ള മൂന്ന് സീറ്റ് കളില്‍ ഏതെങ്കിലും ശോഭാ സുരേന്ദ്രന് നല്‍കാനുള്ള നീക്കം ബി ജെ പിക്കുള്ളില്‍ നടക്കുന്നുണ്ട്.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയാല്‍ നേതൃത്വമൊഴിയുമെന്ന് സുരേന്ദ്രന്‍ ഭീഷണി മുഴക്കിയതായും ശോഭാ സുരേന്ദ്രന്‍ വിഭാഗം പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന് കഴക്കൂട്ടത്തിന് പകരം ചാത്തന്നൂര്‍ നല്‍കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നേരത്തെയുള്ള നിലപാട്. മത്സരിക്കുന്ന 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ ബിജെപി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് കഴക്കൂട്ടത്തെ ചൊല്ലി ആശയക്കുഴപ്പവും ഭിന്നതയും.

അതേസമയം നേമം സ്ഥാനര്‍ത്ഥി കുമ്മനം രാജശേഖരനെ വേദിയിലിരുത്തി ബിജെപി നേതാവ് ഒ രാജഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞത്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മാനന്തവാടി ഉടുമ്പന്‍ചോല ഉള്‍പ്പടെയുള്ള സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറിയതും ബിജെ പിയുടെ മധ്യമേഖലാ പ്രസിഢന്റ് എ കെ നസീര്‍ അവഗണനയില്‍ പ്രതിഷേധിച്ച് രാജി വച്ചതും അണികള്‍ക്കിടയില്‍ ഈ തെരഞ്ഞെടുപ്പ് സമയത്ത് കനത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News