‘എന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ അംബേദ്കറെ ഓർമ്മിപ്പിച്ച് ബി.ജെ.പി സ്ഥാനാർഥിത്വം നിരസിച്ച സി മണികണ്ഠന്റെ പ്രതിഷേധം

ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ബി.ജെ.പിയെ പരോക്ഷമായി വിമർശിച്ച് സി മണികണ്ഠൻ. ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്ക്കറിന്റെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് മണികണ്ഠന്‍ ബിജെപിയെ വിമർശിച്ചിരിക്കുന്നത്.

തന്നെ അറിയിക്കാതെ സ്ഥാനാര്‍ഥിയാക്കിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു മണികണ്ഠൻ ബിജെപി സ്ഥാനാർഥിത്വത്തിൽ നിന്നും പിൻവാങ്ങിയത്. പണിയ വിഭാഗത്തിലെ ആദ്യ എംബിഎക്കാരനാണ് മാനന്തവാടി തോണിച്ചാല്‍ സ്വദേശിയായ സി. മണികണ്ഠന്‍. മണികണ്ഠന്റെ ഫെയ്സ്ബുക് പ്രൊഫൈല്‍ നെയിം ആയ മണിക്കുട്ടന്‍ എന്ന പേരാണ് ബിജെപി പട്ടികയില്‍ ഉണ്ടായിരുന്നത്.

പണിയ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണികണ്ഠനെ നിര്‍ദേശിച്ചത്. ബി.ജെ.പിയുടെ ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ മണികണ്ഠന്‍റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. ഇന്നേവരെ ഇടതുവലതു മുന്നണികള്‍ പണിയ സമുദായത്തില്‍ നിന്നൊരാളെയും നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല. ഈ സാഹചര്യം മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചതെങ്കിലും താന്‍ ബി.ജെ.പി അനുഭാവിയല്ലെന്നും തൊഴിലെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്തിറക്കിയ വീഡിയോയില്‍ മണികണ്ഠന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here