ഏറ്റുമാനൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം തനിക്കൊപ്പമെന്ന ലതിക സുഭാഷിന്റെ അവകാശവാദത്തെ തള്ളി യുഡിഎഫ് നേതാക്കൾ

ഏറ്റുമാനൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം തനിക്കൊപ്പമെന്ന ലതിക സുഭാഷിന്റെ അവകാശവാദത്തെ തള്ളി യുഡിഎഫ് നേതാക്കൾ. ഏറ്റുമാനൂരിലെ കോൺഗ്രസ് യുഡിഎഫിനൊപ്പം ആണെന്നും ലതികയുടെ വാശിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ലതികാ സുഭാഷ് ഏറ്റുമാനൂരിൽ മത്സരിച്ചാലും വെല്ലുവിളിയാകില്ലെന്ന് ചെന്നിത്തലയും വ്യക്തമാക്കി. എന്നാൽ വിമത നീക്കവുമായി തന്നെ മുന്നോട്ടു പോകാനാണ് ലതികാ സുഭാഷിന്റെ നിലവിലെ തീരുമാനം.

പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന അവകാശവാദത്തോടെ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കളാരും ലതികക്കൊപ്പമില്ല. ഇതിനിടെയാണ് യുഡിഎഫിനെ വെല്ലുവിളിച്ചാൽ നിലനിൽപ്പില്ലെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വം തനിക്കൊപ്പം ആണെന്നും ലതിക ക്കെതിരെ ഏറ്റുമാനൂരിലെ ജോസഫ് വിഭാഗം യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് രംഗത്തെത്തിയത്.

എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും വിമത സ്ഥാനാർത്ഥിയായി തന്നെ മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ലതിക വ്യക്തമാക്കി. ഏറ്റുമാനൂർ അല്ലാതെ രണ്ടാമതൊരു സീറ്റ് ലതിക ആവശ്യപ്പെട്ടില്ലെന്നും ആ സീറ്റ് തന്നെ വേണമെന്ന വാശിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു

അതേസമയം പരസ്യമായി ലതികയ്ക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയെങ്കിലും അണിയറയിൽ അനുനയ നീക്കങ്ങളാണ് നടക്കുന്നത്. നാളെ പത്രിക സമർപ്പിക്കുമെന്നാണ് ലതിക വ്യക്തമാക്കുന്നത്.

ഇതോടെ ലതികയുടെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ കോൺഗ്രസിന് ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദമുണ്ട്. അതേസമയം ലതിക ഭീഷണി അല്ലെന്നും കോൺഗ്രസിന്റെ ഒരു പിന്തുണയും ലഭിക്കില്ലെന്നുമാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി കെപിസിസിയെ അറിയിച്ചത്. ഇതോടെ ലതികാസുഭാഷ് തന്റെ വിമത നീക്കവുമായി ഇനിയും മുന്നോട്ടു പോകുമോ എന്നാണ് കാണേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News