കോഴിക്കോട് ഡിസിസി ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

കോഴിക്കോട് ഡിസിസി ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. എലത്തൂർ മണ്ഡലം മാണി സി കാപ്പൻ വിഭാഗത്തിനു കൊടുത്ത കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. കോൺഗ്രസ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം എം.കെ രാഘവന്‍ എം.പി രംഗത്തെത്തിയിരുന്നു.

മാണി സി കാപ്പൻ്റെ പാർട്ടിയായ NCK ക്ക് എലത്തൂര്‍ മണ്ഡലം നല്‍കിയ കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെയാണ് കോഴിക്കോട് DCC ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചത്. പ്രതിഷേധത്തിൽ മുല്ലപ്പള്ളി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർക്കെതിരെ മുദ്രാവാക്യമുയർന്നു.

മണ്ഡലത്തില്‍ കോൺഗ്രസിൻ്റെ ശക്തി ക്ഷയിപ്പിക്കുന്ന നടപടികളാണ് നേതൃത്വത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. NCK ക്ക് സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അമര്‍ഷത്തിന് കാരണമായിരുന്നു. മാണി സി കാപ്പൻ വിഭാഗം മണ്ഡലത്തില്‍ പിന്തുണയോ, പ്രവര്‍ത്തകരോ ഇല്ലാത്ത കക്ഷിയാണെന്നും എലത്തൂര്‍ കോണ്‍ഗ്രസിന് തിരിച്ചു നൽകണമെന്നും എംകെ രാഘവൻ എം പി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പ്രവർത്തകർ DCC ഓഫീസ് ഉപരോധിച്ചത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറച്ച മണ്ഡലമായ എലത്തൂരിൽ തോൽവി ഭയന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സീറ്റ് മാണി സി കാപ്പൻ്റെ പാർട്ടിക്ക് നൽകിയത്. എം കെ രാഘവൻ എംപിയുടെ ഒരു അടുത്ത അനുയായിയെ എലത്തൂരിൽ സ്ഥാനാർത്ഥിയാക്കാത്തതിനെതിരെ കോൺഗ്രസിൽ അതൃപ്തിയുണ്ടായിരുന്നു. അതിനിടയിൽ കഴിഞ്ഞ ദിവസം ഡി.സി.സി ഓഫീസിന് മുന്നിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എലത്തൂർ വിൽക്കരുതെന്നാണ് പോസ്റ്ററുകളിലെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here