പി ജെ ജോസഫിന്‍റെ ലയനം തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനം: അഡ്വ ജോസ് ടോം

പാലാ: സ്വന്തമായി പാർട്ടിയും ചിഹ്നവുമില്ലാതായ പി.ജെ ജോസഫ് ഇപ്പോൾ പി.സി തോമസിന്റെ പാർട്ടിയിൽ ലയിക്കുന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണ് എന്നു കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം ആരോപിച്ചു. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പി.ജെ ജോസഫിന്റെ ശ്രമം. ഈ ശ്രമവുമായി ഹൈക്കോടതിയിൽ എത്തിയ ജോസഫിനെ സുപ്രീം കോടതിയും, ഹൈക്കോടതിയും വരെ ഓടിച്ചു വിടുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റ് പിടിച്ചു വാങ്ങിയ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു.

എന്നാൽ, സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയതോടെ കടിച്ചതും പിടിച്ചതും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോൾ പി.ജെ ജോസഫ്. കേരള കോൺഗ്രസ് തങ്ങളാണ് എന്നു പറഞ്ഞ് ഓടി നടന്ന ജോസഫ് ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ എല്ലാ സ്വതന്ത്ര ചിഹ്നങ്ങളും ഉപയോഗിച്ചു കഴിഞ്ഞു. കെ.എം മാണി സാറിന്റെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണ് എന്നാണ് ജോസഫ് വിഭാഗം പറഞ്ഞു നടന്നിരുന്നത്.

സ്വന്തമായി പാർട്ടി പോലും ഇല്ലാതായ ഈ സാഹചര്യത്തിലും ഈ നിലപാട് ജോസഫ് തുടരുന്നുണ്ടോ എന്നു വ്യക്തമാക്കണം. സ്വന്തമായി പാർട്ടിയില്ലാതെ വ്യക്തിമാത്രമായി മാറിയ പി.സി തോമസിൽ ചെന്ന് ജോസഫ് ലയിക്കുന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here