
”തൊഴിലില്ലാത്ത യുവാക്കള്‍ ഇപ്പോള്‍ പുറത്തുവന്ന് ജോലി ചോദിക്കാന്‍ ഭയപ്പെടുകയാണ്. കേരളത്തില്‍ ബി.ജെ.പി അവര്‍ക്ക് തെരഞ്ഞെടുപ്പ് ടിക്കറ്റാണ് കൊടുക്കുന്നത്,”:പ്രശാന്ത് ഭൂഷണ്‍
ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും സി മണികണ്ഠൻ പിന്മാറിയതിന് പിന്നാലെയാണ് ബി.ജെ.പിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്.
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഇപ്പോള്‍ ബി.ജെ.പിയെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും കണ്ടാലുടൻ അവരെ പിടിച്ച് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന അവസ്ഥയാണെന്നും പ്രശാന്ത് ഭൂഷൺ.
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സി മണികണ്ഠൻ രംഗത്തെത്തിയിരുന്നു. ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്ക്കറിന്റെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് മണികണ്ഠൻ ബിജെപിയെ വിമർശിച്ചത്.
പണിയ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം ണികണ്ഠനെ നിര്‍ദേശിച്ചത്. ബി.ജെ.പിയുടെ ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ മണികണ്ഠന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.ഇന്നേവരെ ഇടതുവലതു മുന്നണികള്‍ പണിയ സമുദായത്തില്‍ നിന്നൊരാളെയും നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല. ഈ സാഹചര്യം മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചതെങ്കിലും താന്‍ ബി.ജെ.പി അനുഭാവിയല്ലെന്നും തൊഴിലെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്തിറക്കിയ വീഡിയോയില്‍ മണികണ്ഠൻ പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here