ആറന്മുളയുടെ വികസന തുടർച്ചയ്ക്ക് വീണ വന്നേ തീരൂ; വീണയുടെ ഭൂരിപക്ഷം വർദ്ധിക്കും: മന്ത്രി തോമസ് ഐസക്

ആറന്മുളയുടെ വികസന തുടർച്ചയ്ക്കും വീണ വന്നേ തീരൂവെന്നും വീണയുടെ ഭൂരിപക്ഷം വർദ്ധിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.

മാറിയ സാഹചര്യത്തിൽ എംഎൽഎയുടെ ചുമതലകൾ കൃത്യമായി തിരിച്ചറിഞ്ഞ ജനപ്രതിനിധിയാണ് വീണാ ജോർജ്ജ്.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കു സജീവ നേതൃത്വം നൽകുന്ന എംഎൽഎ വലിയ മാറ്റങ്ങളാണ് മണ്ഡലത്തിൽ ഉണ്ടാക്കിയതെന്നും മന്ത്രി പറയുന്നു. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

2018ലെ പ്രളയകാലത്ത് ദുരിതമുഖത്തു നിൽക്കുന്ന വീണയുടെ ചിത്രമാണ് ആറന്മുളയിലേയ്ക്കു പോകുമ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത്. അടിമുടി ജനകീയയായ എംഎൽഎ. മനുഷ്യരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലുമെല്ലാം പങ്കെടുക്കുന്ന ജനപ്രതിനിധി.

നിയമസഭയിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളിയാണ് വീണ. കണക്കും വസ്തുതകളും നിയമവും പഠിച്ച് നടത്തുന്ന വീണയുടെ പ്രസംഗം സഭ സാകൂതം ശ്രദ്ധിക്കാറുണ്ട്. തുടക്കക്കാരിയുടെ പരിഭ്രമമോ പരിചയക്കുറവോ ഒന്നുമില്ല. കാര്യമായി ഗൃഹപാഠം ചെയ്യുന്നതിന്റെ ഗുണമാണത്.

രാഷ്ട്രീയ നിലപാടുകൾ കണിശം. അവിടെ കൂടുതൽ വീറുറ്റ പ്രാസംഗികയാകും വീണ. സ്വരാജ്, ജെയിംസ് മാത്യു, പ്രദീപ്, മുല്ലക്കര തുടങ്ങിയ ഇടതുപക്ഷ എംഎൽഎമാർക്കൊപ്പം കാതോർക്കുന്ന അവതരണങ്ങളായിരുന്നു വീണയുടേത്.

മാറിയ സാഹചര്യത്തിൽ എംഎൽഎയുടെ ചുമതലകൾ കൃത്യമായി തിരിച്ചറിഞ്ഞ ജനപ്രതിനിധിയാണ് വീണാ ജോർജ്ജ്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കു സജീവ നേതൃത്വം നൽകുന്ന എംഎൽഎ വലിയ മാറ്റങ്ങളാണ് മണ്ഡലത്തിൽ ഉണ്ടാക്കിയത്.

ഭാവനയും കാഴ്ചപ്പാടും കരുതലും തെളിഞ്ഞ ഇടപെടലുകളാണ് ഇദ്ദേഹത്തിന്റേത്. റോഡുകൾ, പാലങ്ങൾ, ഫ്ലൈ ഓവർ, കോർട്ട് കോംപ്ലക്സ്, സ്റ്റേഡിയം ഇങ്ങനെ എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. കൃഷിയിറക്കുന്നതിനും ഇതേ ശ്രദ്ധയാണ്. നല്ല കൃഷിക്കാരിയുംകൂടിയാണ് ഈ ജനപ്രതിനിധി.

മെഴുവേലി പഞ്ചായത്തിൽ നടപ്പിലാക്കിയ ഒരുമ എന്ന ഭവനപരിപാടി ഭാവനയുടെയും കരുതലിന്റെയും ഉദാഹരണമാണ്. പാതിയിൽ നിലച്ചുപോയ പട്ടികവിഭാഗം വീടുകളുടെ പൂർത്തീകരണത്തിന് നടപ്പിലാക്കിയ പരിപാടിയാണ് ഒരുമ.

പ്രാദേശിക വിഭവ സമാഹരണം, ജനകീയ പങ്കാളിത്തം, വിവിധ പദ്ധതി ഫണ്ടുകളുടെ ഏകോപനം, കൃത്യമായ മോണിറ്ററിംഗും മേൽനോട്ടവും. ഇങ്ങനെ ലക്ഷണമൊത്ത ഒരു പ്രാദേശികവികസന പരിപാടിയായി ഒരുമ മാറി. ഇതിന്റെ അനുഭവങ്ങൾകൂടി ക്രോഡീകരിച്ചാണ് ആലപ്പുഴ മണ്ഡലത്തിൽ പി.കെ. കാളൻ പദ്ധതി രൂപപ്പെടുത്തിയത്.
സ്വന്തം മണ്ഡലത്തിന്റെ സവിശേഷതകൾ തിരിച്ചറിഞ്ഞ് ഇടപെടുന്ന ഒരാളാണ് വീണാ ജോർജ്ജ്.

ആറന്മുള പൈതൃക പദ്ധതിയും പള്ളിയോട പുനരുദ്ധാരണ പരിപാടിയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. പടയണി കലാകാരൻമാർക്കു സഹായമെത്തിക്കാനുള്ള കരുതലും ഇത്തരത്തിൽ ഒന്നാണ്.

കേരളത്തിനു കൈത്താങ്ങായി മാറിയ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കുവേണ്ടി ആറന്മുളയിൽ നിന്നു വീണാ ജോർജ്ജ് വീണ്ടും ജനവിധി തേടുകയാണ്.

ആറന്മുളയുടെ വികസന തുടർച്ചയ്ക്കും വീണ വന്നേ തീരൂ. ആറന്മുള തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത എനിക്ക് ഒരു കാര്യം ഉറപ്പാണ്. വീണയുടെ ഭൂരിപക്ഷം വർദ്ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here