ജോസ് ബട്‌ലറുടെ വെടിക്കെട്ടിൽ ഇംഗ്ലണ്ട് കുതിച്ചു. മൂന്നാം ട്വന്റി–-20യിൽ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ബട്‌ലർ 52 പന്തിൽ 83 റണ്ണെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 2–-1ന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇംഗ്ലണ്ട് പത്ത് പന്ത് ശേഷിക്കെ ജയം നേടി. ഓപ്പണറായെത്തിയ ബട്‌ലറുടെ ഇന്നിങ്‌സിൽ നാല് സിക്‌സറും അഞ്ച് ഫോറും ഉൾപ്പെട്ടു. ജോണി ബെയർസ്‌റ്റോ 28 പന്തിൽ 40 റണ്ണെടുത്തു.
ഇന്ത്യയുടെ ബാറ്റിങ് നിരയിൽ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി മാത്രം പൊരുതി. കോഹ്‌ലി 46 പന്തിൽ 77 റണ്ണുമായി പുറത്താകാതെനിന്നു. തുടർച്ചയായ രണ്ടാംമത്സരത്തിൽ കോഹ്‌ലിയുടെ മികച്ച പ്രകടനം. നാല് സിക്‌സറും എട്ട് ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ലോകേഷ് രാഹുൽ (0), രോഹിത് ശർമ (17 പന്തിൽ 15), ഇഷാൻ കിഷൻ (9 പന്തിൽ 4) എന്നിവർ പെട്ടെന്ന് മടങ്ങി. 25 റണ്ണെടുത്ത ഋഷഭ് പന്ത് റണ്ണൗട്ടായും മടങ്ങി. ശ്രേയസ് അയ്യർക്കും (9 പന്തിൽ 9) പിടിച്ചുനിൽക്കാനായില്ല. അവസാന ഓവറുകളിൽ കോഹ്‌ലിയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നാലാംമത്സരം നാളെ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here