
വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച എസ്‌യുവി കണ്ടെത്തിയതിനെ തുടർന്ന് നടന്ന സംഭവ വികാസങ്ങളും പുതിയ വെളിപ്പെടുത്തലുകളുമാണ് മുംബൈ പോലീസ് കമ്മീഷണറെ അടിയന്തിരമായി മാറ്റുവാൻ സർക്കാരിനെ പ്രേരിപ്പിച്ച ഘടകം.
കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി സിറ്റി പോലീസ് ഓഫീസർ സച്ചിൻ വാസെയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ് സ്ഥാനമൊഴിയുന്നത്.
സച്ചിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട എൻ ഐ എയുടെ പുതിയ കണ്ടെത്തലുകളും വെളിപ്പെടുത്തലുകളും വലിയ നാണക്കേടാണ് മുംബൈ പൊലീസിന് ഉണ്ടാക്കിയിരിക്കുന്നത് .
പരം ബിർ സിങ്ങിനെ ഹോം ഗാർഡ് ഡയറക്ടർ ജനറലായി നിയമിച്ചു. പകരക്കാരനായി 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമന്ത് നാഗ്രാലെ ചാർജെടുക്കും. മഹാരാഷ്ട്ര ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) അധിക ചുമതലയും നാഗ്രലിന് ഉണ്ടായിരുന്നു.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ സന്ദർശിച്ച ശേഷമാണ് സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഇക്കാര്യം അറിയിച്ചത്.
അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങൾ കാരണം വലിയ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് മുംബൈ പോലീസ് കടന്നു പോകുന്നതെന്ന് പുതിയതായി സ്ഥാനമേറ്റ കമ്മീഷണർ പറഞ്ഞു. സഹപ്രവർത്തകരുടെ സഹായത്തോടെ ആവശ്യമായ തിരുത്തലുകൾ വരുത്തി മുംബൈ പോലീസിന്റെ മഹത്വം വീണ്ടെടുക്കുമെന്നും ഹേമന്ത് നാഗ്രാലെ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്ത മുംബൈ പോലീസ് ഓഫീസർ സച്ചിൻ വാസിനെക്കുറിച്ച് ആരാഞ്ഞപ്പോൾ “കുറ്റവാളികൾക്ക് ഉചിതമായ നടപടി നേരിടേണ്ടിവരും” എന്നാണ് നാഗ്രാലെ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here