കോലീബി സഖ്യം ഉണ്ടായിരുന്നു; ഒടുവില്‍ വെളിപ്പെടുത്തലുമായി എം ടി രമേശ്

കോലീബി സഖ്യം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. കോലീബി സഖ്യം രഹസ്യമായിരുന്നില്ലെന്നും രമേശ് പറയുന്നു.

ഈ തെരഞ്ഞെടുപ്പില്‍ കോലീബി മോഡല്‍ സഖ്യമുണ്ടാകില്ലെന്നും അത് പരാജയപ്പെട്ട സഖ്യമാണെന്നും രമേശ് വ്യക്തമാക്കി. ആര്‍എസ്എസ് നേതാവ് ആര്‍ ബാലങ്കര്‍ പറയുന്നതുപോലെ സഖ്യമില്ലെന്നും രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് തുറന്ന് തമ്മതിച്ച് ഒ രാജഗോപാല്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് ക‍ഴിഞ്ഞ തവണത്തെ ധാരണയെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ ക‍ഴിഞ്ഞ തവണ തനിക്ക് ലഭിച്ചിരുന്നുവെന്നും ഒ രാജഗോപാല്‍ കൈരളി ന്യൂസിനോട്.

എന്നാല്‍ ഇത്തവണ കുമ്മനം രാജശേഖരന് ആ വോട്ട് ലഭിക്കാന്‍ സാധ്യതയില്ലെന്നും ഒ രാജഗോപാല്‍ പറഞ്ഞു. രാജ്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു അംഗം നിയമസഭയില്‍ ഉണ്ടാവുന്നതില്‍ കു‍ഴപ്പമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടാണ് ക‍ഴിഞ്ഞ തവണ തനിക്ക് ഗുണം ചെയ്തതെന്നും ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയാവുന്നതാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

നേമത്തെ രാഷ്ട്രീയ ധാരണ ഇത്തവണ പല മണ്ഡലങ്ങളിലും ആവര്‍ത്തിക്കുമെന്ന ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഒ രാജഗോപാലിന്‍റെ പ്രതികരണം. നിലവില്‍ പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിലും ബിജെപിയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും മറിച്ചൊരു തീരുമാനം കൈക്കൊള്ളാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവാത്തത് ഈ ദാരണയുടെ തെളിവാണെന്ന ആക്ഷേപങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഒ രാജഗോപാലിന്‍റെ പ്രതികരണം. ഇടതുപക്ഷവുമായി ബിജെപി സഖ്യമുണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങളോടും രാജഗോപാല്‍ പ്രതികരിച്ചു.

ഇടതുപക്ഷം അത്തരത്തിലൊരു ധാരണയ്ക്ക് തയ്യാറാവില്ലെന്നും തനിക്ക് ക‍ഴിഞ്ഞ തവണ എവിടെയും സിപിഐഎം വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കൃത്യമായ ലക്ഷ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇതെന്നും ഒ രാജഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി മികച്ച ഭരണാധികാരിയാണെന്നും നേമത്തിന്‍റെ വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി താല്‍പര്യമെടുത്തിട്ടുണ്ടെന്നും ഒ രാജഗപാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here