മഹാരാഷ്ട്രയിൽ ദിവസേനയുള്ള കോവിഡ് -19 കേസുകളുടെ എണ്ണം വ്യാഴാഴ്ചയും വലിയ വർദ്ധനവ് രേഖപ്പെടുത്തി. രാജ്യത്തിന്റെ മൊത്തം കേസുകളിൽ 65 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. ദിവസേനയുള്ള കേസുകളിൽ 25,000 മാർക്ക് മറി കടന്നതോടെ സംസ്ഥാനം കോവിഡ് രോഗവ്യാപനം വലിയ കുതിച്ചു ചാട്ടമാണ് ദിവസേന രേഖപ്പെടുത്തുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന ഏകദിന അണുബാധയാണ് ഇന്ന് രേഖപ്പെടുത്തിയത് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 25,833 കേസുകളും 58 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാഗ്പൂർ ജില്ലയിൽ മാത്രം 3,796 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, 2,877 പുതിയ കേസുകളും എട്ട് മരണങ്ങളും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം മുമ്പ് നഗരത്തിൽ 2,377 കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ ഏക ദിന കണക്കുകളാണ് മുംബൈയിലും രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിൽ 2.22 ശതമാനം മരണനിരക്ക് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
നിലവിൽ 8,13,211 പേർ വീടുകളിൽ സമ്പർക്ക വിലക്കിലും 7,079 പേർ സംസ്ഥാനത്തൊട്ടാകെ വിവിധ കോവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്. സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇന്നത്തെ കണക്കനുസരിച്ച് 1,66,353 ആയി ഉയർന്നിരിക്കുകയാണ്. ഫെബ്രുവരിയിൽ 30000 രോഗികളായി കുറഞ്ഞ സ്ഥാനത്താണ് പുതിയ കണക്കുകൾ ആശങ്ക ഉയർത്തിയിരിക്കുന്നത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here